Thursday, December 30, 2010

നവവത്സരം

കാലചക്രം മുന്നേറുന്നു.മാനവികതയുടെ, സഹവര്‍ത്തിത്വത്തിന്‍റെ, ഐശ്വര്യത്തിന്‍റെ, സ്നേഹത്തിന്‍റെ വര്‍ണം ചാലിച്ച ഈ തൊടുകുറി അണിയുക തിരുനെറ്റിയില്‍, നവവത്സരം ഇതാ വന്നണഞ്ഞു.  

Wednesday, December 29, 2010

കണ്ണ്.


ആഹ്ലാദത്തിന്‍റെ ചെറു തുണ്ടുകള്‍ പെറുക്കിവച്ച് മെനെഞ്ഞെടുത്ത ശില്പത്തിന് ഊന്നു വടിയുടെ ചേല്. വളഞ്ഞ കൈപ്പിടിയില്‍ പാമ്പിന്‍ കുഞ്ഞു ചിരിച്ചു.വെറുതെ പറയാം അഞ്ചു തലകള്‍ ഉണ്ടെന്ന്.പക്ഷെ ഒന്നേ ഉള്ളു കണ്ണ്.

Monday, December 27, 2010

ഏഴാം നാള്‍

കതിര് കൊത്തിപ്പറക്കാന്‍ വന്ന കൂര്യറ്റക്കിളിയാണ് പറഞ്ഞത്, അക്കരെ പുഴയോരത്ത് അര്‍ത്ഥമില്ലാത്തൊരു പഴംകഥ പറയുന്ന കാത്തിരിപ്പ്‌കാരനെ കുറിച്ച്. ഏഴാം നാള്‍ പ്രളയമൊരുക്കി പുതിയൊരു സുര്യനാകാന്‍ നാളെ ഇക്കരേക്ക്.ഇനി എന്‍റെ യാത്ര ഒഴുക്കിന്‍റെ വഴിയെ ഏറെ സുഗമമായി.

പൊളി


ജിജ്ഞാസയെ തടവിലാക്കാം. അപാരത അര്‍ത്ഥ ശൂന്യമെന്നോതാം.നാഴികകള്‍ അളന്നു നോക്കാം.കാത്തിരിക്കില്ലെന്നു പൊളി പറയാം.ചിത്രത്തൂണിലെ പാതിയടര്‍ന്ന ശില്‍പ്പം പോലെ ചാഞ്ഞിരിക്കാം.പിന്നെ അഗാധതയിലെ മാറ്റൊലിയില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കാം.നീയെത്തുമെന്ന പ്രതീക്ഷ ഏതുമില്ലാതെ.   

പാട്ട്

രാത്രിയിലാണ് നുതനമായ രാഗവീഥിയിലുടെ പ്രയാണം ആരംഭിച്ചത്.ആയിരമായിരം രാഗങ്ങള്‍ ഒന്നായി.ആരോഹണാവരോഹണങ്ങളില്‍ ഉഞ്ഞാലാടി നിര്‍മ്മമം, ശാന്തം എന്‍മനം.ഇനിയൊരു പാട്ട് പാടാം.    

Monday, December 20, 2010

കൂട്.

കുളിരുള്ള  നിലാവ് പരന്നൊഴുകുന്നു.ഓടി മറഞ്ഞ ആതിര രാത്രികള്‍... പുലരികള്‍.ഉഞ്ഞാലാട്ടം.മനസ്സിന് ഒരുപാട് കള്ളറകള്‍     വേണം.വലിയ അറയില്‍ നിലാവ് നിറക്കാം.ബാക്കിയൊക്കെ തുറന്നിടാം, വന്നണയുന്ന കാറ്റിനും ഒരു കൂടൊരുക്കാം.

Sunday, December 19, 2010

നൊമ്പരം

നിറച്ചത് ചില വ്യാകുലതകള്‍.ഒളിച്ചു വച്ചത് അളവില്ലാത്ത നൊമ്പരം.കണ്ണുനീര്‍ മുത്തുകള്‍ ഒരാഹ്ലാദപുഴയൊഴുകും വഴിയായി.അപ്പോള്‍ ചിരിക്കാന്‍ മറന്നു.

Friday, December 17, 2010

ഒരു പൈങ്കിളിക്കഥ

സായാന്ഹം പതിഞ്ഞ ചുവടുകളുമായി വന്നണയാറായി.നാലുമണി പൂക്കളുടെ വര്‍ണങ്ങള്‍ ചിന്തകളില്‍ നിറച്ച്‌, ആരും കേള്‍ക്കാതെ ഒരുകഥ പറയാം. നായിക വിതുംബാത്ത ഒരു പൈങ്കിളിക്കഥ.

Thursday, December 16, 2010

മറവി.

എന്തിനാണ് ആ കഥ പറഞ്ഞത്? രാജകുമാരിയും പറക്കും തളികയും ഇല്ലാത്ത കഥയുടെ വേര് ഒരു പവിഴപുറ്റിലും തളച്ചിടാന്‍ വയ്യ എന്നു ഞാന്‍ പറഞ്ഞതല്ലേ? ചുണ്ടുകള്‍ പാതിവിടര്‍ത്തി ചില ശീലുകള്‍ പാടി നിറക്കാന്‍ ഇന്നത്തെ രാത്രിയിലെ മുഴുവന്‍ നിലാവും എനിക്ക് വേണം.ഇപ്പോള്‍ കഥയുടെ ആദ്യ വരിയും മറന്ന് പോയി.

രാഗം

ചെറു മഴയും കുളിരും നഗരത്തെ പൊതിഞ്ഞിരിക്കുന്നു. കിളിക്കുട്ടിലെ കുഞ്ഞിക്കിളി കരഞ്ഞു.ഇന്ന് അച്ഛന്‍റെ താരാട്ട് കേട്ടുറങ്ങട്ടെ അത്.ഏതാവും ആ രാഗം?

Wednesday, December 15, 2010

ഒറ്റ ചിറക്

സന്ധ്യക്ക്‌ തെളിയിച്ച വിളക്കില്‍ നിന്നും ഒഴുകിയിറങ്ങിയ എണ്ണയില്‍ ബന്ധിക്കപെട്ടു ഉഴലുകയായിരുന്നു നീ, നിശ്ശബ്ദമായി നയനങ്ങളില്‍ രാഗങ്ങള്‍ നിറച്ചുകൊണ്ട്.പുതിയൊരു ഒറ്റ ചിറക് മോഹിച്ചു, എന്തിനാണ് മനസ്സു ഹോമിച്ചത്?

Tuesday, December 14, 2010

മനസ്സ്

മറക്കണം, മാച്ചെഴുതണം. പിന്നെ സുഷിരം നിറഞ്ഞ പച്ചില കാറ്റത്തിളകിയാടും പോലത്തെ ഒരു മനസ്സു വേണം.മഞ്ഞുതുള്ളി പോലും ഭാരമാകാതെ.....   

Sunday, December 12, 2010

കഥ

കാറ്റ് മറഞ്ഞു. മഞ്ഞു പൊഴിഞ്ഞു.കടലുറങ്ങി. മനസ്സു വിതുമ്പി. അപ്പോളൊരു നക്ഷത്രം കഥയില്ലാത്തൊരു മൊഴി ചൊല്ലി.

പ്രയാണം

മോഹങ്ങളില്ലാത്ത പ്രയാണം. ചില തിരുത്തലുകള്‍ മനസ്സു നിറച്ച്‌. സുഗന്ധമുള്ള വൃക്ഷം.പൂക്കള്‍ അദൃശ്യം.കാത്തിരിക്കാം, കായ്കള്‍ പൊഴിയും വരെ. പുതുനാമ്പ് മുളക്കും വരെ.

Monday, December 6, 2010

മുക്കുറ്റി പൂ.

മറഞ്ഞിരുന്ന് മഞ്ഞു തുള്ളികള്‍ മനസ്സ് കുളിര്‍ത്തു.കാലചക്രത്തിന്‍റെ തേഞ്ഞു പോകാത്ത അതിരിന്നരികത്ത്‌ ഇന്നലെ ഞാനൊരു പൂ കണ്ടു. ചിരിക്കുന്ന മുക്കുറ്റി പൂ.

Thursday, December 2, 2010

സ്വപ്നം

അനാഥമല്ല മനസ്സ്.ഒരു കോണില്‍ സ്വപ്നം ഒളിച്ചിരിക്കുന്നു.ചിലപ്പോള്‍ വിവര്‍ണം.മന്ദഹാസം സ്വായത്തമാക്കാന്‍ ഇന്നലെ  പടികളില്ലാത്ത ഒരു മലകയറി.താഴ്വരയാകെ മഞ്ഞു പുതച്ചിരുന്നു.അപ്പോള്‍ ഞാനൊരു പുതിയ കഥയെഴുതി, പ്രണയം ഒട്ടുമില്ലാതെ.

നിദ്രയില്‍നിന്നല്ല.

 വിചിത്രമായ നിറക്കുട്ടുകളുടെ ആഴങ്ങളില്‍, തുഴയില്ലാത്ത തോണിയില്‍ വല്ലാത്ത വേഗത്തില്‍ ഒഴുകിയെത്തി ഞാനുണര്‍ന്നത്, ഭാവം കുട്ടു പിരിഞ്ഞ ഇന്നലെയുടെ ഇരുണ്ട പടിഞ്ഞാറേ കോണിലെ നിറമില്ലാത്ത, പേരറിയാത്ത മരത്തിലെ ചുള്ളി കൊമ്പില്‍ മനസ്സ് കോര്‍ത്തു മുഖമില്ലാത്ത ഭ്രമിപ്പിക്കുന്ന വിരഹത്തിന്‍റെ സ്വാദറിയാന്‍. ... നിദ്രയില്‍നിന്നല്ല.
 

Monday, November 29, 2010

ചിറകു തേടി.

വീടിന്‍റെ മനസ്സില്‍ വെളിച്ചം നിറച്ച്‌, ജനാലകളൊക്കെ ചേര്‍ത്തടച്ചു. നാളത്തെ പ്രഭാതത്തില്‍ വിചിത്രങ്ങളായ കിനാക്കളുമായി ഒഴുകിയിറങ്ങാന്‍ ലോലമായൊരു ചിറകു വേണം.അതിന്‍റെ നിറം ......?

Saturday, November 27, 2010

വഴികള്‍.

വഴി പിരിഞ്ഞു അനന്തമായി.ഏതോ പാതി വഴിയില്‍ മുഖം തിരിച്ച്, ചിരിച്ചു നിന്നു ചില നിമിഷങ്ങള്‍.പിന്നെയും ഒന്നായി വന്നണഞ്ഞു പിഴക്കാത്ത വഴിയില്‍.

Thursday, November 25, 2010

ശൂന്യത

മുടല്‍ മഞ്ഞിലുടെ വെളിച്ചത്തിനായി വേഗം നടന്ന ഏകാകിയുടെ ചുവടുകള്‍.....ചിന്തകളുടെ വിശാലമായ മൈതാനത്തിനുമപ്പുറത്ത് ശൂന്യത ചിത്രമെഴുതി. കഥ മെനയാനാവാതെ നിറമിഴികളോടെ ഞാനും.

Saturday, November 20, 2010

പെയ്തൊഴിയാതെ

 മുറ്റത്തെ പനിനീര്‍ദളത്തില്‍ മിഴിമുത്തുതിര്‍ത്ത്, സങ്കടത്തിന്‍റെ മഴത്തുള്ളികള്‍ പെയ്തൊഴിയാതെ.......

Thursday, November 18, 2010

ദുഃഖം

ദുഃഖം വാതില്‍ തുറന്നിരിക്കുന്നു.കാറ്റത്തിളകാത്ത ജാലക വിരി കൊണ്ട് വിഫലമായ എന്‍റെ പ്രതിരോധം.

Wednesday, November 17, 2010

ഈ രാത്രി......

ജീവിതം ഏറെ മനോഹരവും പ്രിയവുമെന്ന തിരിച്ചറിവ് വാതില്‍ പഴുതിലുടെ, നിശ്ശബ്ദം പടിക്കല്ലുകള്‍ കടന്ന്,ഒന്നും മിണ്ടാതെ ഒഴുകിയിറങ്ങി. ഭൂമിയുടെ ഒരറ്റത്ത് ആകാശത്തേക്ക് തുറക്കുന്ന കിളിവാതില്‍ പാതിയടഞ്ഞിരിക്കുന്നു.നക്ഷത്രങ്ങളുടെ തിളക്കമില്ലാത്ത ഈ രാത്രി......   

Monday, November 15, 2010

മുഖചിത്രം.

ഈ ഉച്ചവെയിലില്‍ കുട ചൂടി, കുളിരാര്‍ന്ന സായാന്ഹത്തിലേക്ക് ഉറ്റുനോക്കി പ്രതീക്ഷയോടെ.........നിഴലുകള്‍ ഇളകിയാടി രൂപാന്തരം പ്രാപിക്കവേ വരച്ചെടുക്കട്ടെ ഞാന്‍, ഭാവം തുളുമ്പുന്ന ഒരു മുഖചിത്രം.    

Saturday, November 13, 2010

സ്നേഹം

 നനയുക ചാറ്റല്‍ മഴയില്‍... മന്ദഹാസം നിറക്കുക കണ്‍കളില്‍.. സ്നേഹം നിലാവില്‍ തിരയുക...

Friday, November 12, 2010

വാതിലുകള്‍

ഒരു കുട്. നാലു വാതിലുകള്‍ തുറന്ന് വച്ചത്, മറ്റൊരു മനസ്സിന്‍റെ കാണാപുറങ്ങളിലേക്കും.അഴികള്‍ ഏറെ ദുര്‍ബലം.

ഇഷ്ട്ടം

മഴയുടെ സംഗീതം ഏറെ മധുരതരമാകുന്നു അവ ഓര്‍മയുടെ കിനാക്കളോട് ഇഷ്ട്ടം കുടുമ്പോള്‍....ഇന്നലെ ഞാനും അറിഞ്ഞു, സുഗന്ധ വാഹിനിയായി, ആ മനസ്സില്‍ ചാറ്റല്‍ മഴ നിറഞ്ഞാടിയത്. പിന്നെ വെളുവെളുന്നനെ ബാഷ്പ്പമായതും.

Tuesday, November 2, 2010

പുതിയ കഥ.

കഴമ്പുള്ള ചിലത് പറഞ്ഞു
കഥയില്ലാത്ത കാവല്‍ക്കാരന്‍.
ചിലങ്ക കെട്ടാന്‍ മറന്നതും
ഏണിപ്പടികള്‍ മാഞ്ഞുപോയതും 
മിഴികളില്‍ വിരസത കൂടുവച്ചതും
സ്നേഹത്തിന്‍റെ അരുതായ്കയും
പരിഭവ ചില്ലുകള്‍ കറുത്തതും
വൃക്ഷത്തിലെ കൂട്
കിളി നിരസിച്ചതും
 കൊയ്യാന്‍ വന്ന പറവകള്‍
ചായം തേക്കാത്ത മനസ്സ്
കൊത്തിപ്പറന്നതും
നിഴലിനെ ആദ്യം നീ
നിരാകരിച്ചതും
 അടിയോഴുക്കായ്
കടല്‍ കരഞ്ഞതും
ഒക്കെ മറന്നതും പുതിയ കഥ. 

Thursday, October 28, 2010

ചായം

എണ്ണിയാലൊടുങ്ങാത്ത ചിന്തകള്‍. ഒന്‍പതു ചിന്തകളെ വേര്‍തിരിച്ചെടുത്തു.ഓരോന്നിനും നിറം പകരാന്‍ തുടങ്ങി.ഏഴെണ്ണം വര്‍ണ രേണു ചുടി.ഇനിയും ബാക്കി രണ്ടെണ്ണം.അവയ്ക്ക് ഞാന്‍ ദുഖത്തിന്‍റെ ചായം പൂശി.

പഴുതുകള്‍

മനസ്സിലാകെ മുറിവാണെന്ന്, ഇന്നലെ സന്ധ്യക്ക് നീ മൊഴിഞ്ഞു. വേദനയും ആശ്വാസദായകമാക്കി പറന്ന് പറന്ന്, വീണ്ടും കൂടണയണമെന്നും...കുരിരുള്‍ മെനയുന്ന വര്‍ണങ്ങള്‍ ആരോ സമ്മാനിച്ചത്‌ പങ്കുവെക്കാനോ? . വാതായനങ്ങള്‍ ഒക്കെ ചേര്‍ത്തടച്ചിരിക്കുന്നു, പഴുതുകള്‍ ഒട്ടുമില്ലാതെ.

Wednesday, October 27, 2010

ഒരമ്മക്കിളി

കാട്, തെളിനീരരുവിയുടെ കളകളാരവം...പാടുന്ന പൈങ്കിളികള്‍ മാത്രമില്ല. കുഴഞ്ഞ ചിറകുകള്‍ വീശി, പറക്കാനാകാതെ ഒരമ്മക്കിളി. ഉണ്ടൊരു കുളിരുള്ള ചെറുകാറ്റ്.പക്ഷെ അടച്ചുവക്കാനൊരു ചെപ്പെവിടെ?

Monday, October 18, 2010

ജീവിതം

സ്പന്ദനങ്ങളും നോവും, പിന്നെ ആഹ്ലാദത്തിന്‍റെ ഏതാനും ചില മോഹ മുഹുര്‍ത്തങ്ങളും സമന്വയിപ്പിച്ച ഈ പ്രയാണത്തെ ജീവിതമെന്ന് വിളിക്കാമോ?

നിറം

വാതിലിനപ്പുറം മോഹം കാത്തു നില്‍ക്കുന്നു. വര്‍ണവും ആകൃതിയുമില്ലാതെ.......ചായങ്ങള്‍ കലര്‍ത്തി, ഞാനൊരു പുത്തന്‍ നിറം മെനെഞ്ഞെടുത്തു.......നിലാവിന്‍റെ വെണ്മ, അല്‍പ്പം മഞ്ഞ കലര്‍ന്നത്.പുതുമ ഒട്ടുമില്ല.......

Monday, October 11, 2010

രസ തന്ത്രം

സന്തോഷാശ്രുക്കള്‍ക്ക്‌ ഏറെ മധുരമെന്നു അശരീരി കേട്ടു. ഉപ്പു മധുരമാകുന്ന രസ തന്ത്രം .ഏറെ സാദ്ധ്യതകള്‍ ഇന്ന് ഞാന്‍ കണ്ടെത്തി.ഇപ്പോള്‍ നിമിഷങ്ങള്‍ കിനാവ്‌ വന്ന് മൂടി.

Sunday, October 10, 2010

നിഴലുകള്‍

നിഴലുകള്‍ മന്ദഹസിക്കാരുണ്ടോ? ഭാവനയുടെ നിറചാര്‍ത്തണിഞ്ഞ് മുകവിക്ഷേപങ്ങളോടെ പോയ്‌മറയും മുന്‍പ് അവയും പാടിയിരിക്കാം, സാന്ദ്രമാം ചില ഈണങ്ങള്‍.  തീര്‍ത്തും മൌനമായ്‌.    

Saturday, October 9, 2010

രാത്രി

പതുക്കെ സന്ധ്യ വന്ന് ചേക്കേറി...എന്താണ് രാത്രി? കറുപ്പിന്‍റെ അഴക്‌ , അതിന്‍റെ ആഴം പിന്നെ നിലാവിന്‍റെ കുളിരും തിളക്കവും. ചിന്തകളും ആഹ്ലാദവും നിറക്കുന്ന പ്രിയ യാമിനി....നിന്നെ മോഹിക്കുന്നു ഞാന്‍.....  

Wednesday, October 6, 2010

ഈ മഴ

ഇപ്പോള്‍ പുറത്തു തുള്ളി തുള്ളി, സംഗീതം പൊഴിക്കുന്ന മഴയുമായി സൌഹൃദ പങ്കു വക്കയാണ് ഞാന്‍.സ്വപ്നാടനത്തിലെന്ന പോലെ പടികളിറങ്ങി.... ഇപ്പോള്‍ ഞങ്ങള്‍ ഒന്നായി.......കവിതകള്‍ പാടി..... ഈ മഴ നിലക്കാതിരുന്നെങ്ങില്‍......

Tuesday, October 5, 2010

വ്യര്‍ത്ഥ മോഹം.

ഇന്നലെ മുഴുവന്‍ കാത്തിരുന്നു.ആകാശത്ത് നിന്ന് ആര്‍ഭാടമില്ലാത്ത, പൊയ്മുഖമില്ലാത്ത ഒരു മഞ്ഞ വെളിച്ചം, എന്നെ തേടി വരുമെന്ന്.ഒടുവില്‍ ഞാനറിഞ്ഞു മിഥ്യക്ക് മേലെ മേഘകൊട്ടാരം പണിയാനുള്ള വ്യര്‍ത്ഥ മോഹം.

Sunday, October 3, 2010

വാര്‍ദ്ധക്യം

ഇടവരമ്പുകള്‍ താണ്ടി
മോഹ കാഴ്ചകള്‍
അവ്യക്തമാക്കി,
നിശ്ശബ്ദം വന്ന് ചേക്കേറിയത്
കണ്‍കളില്‍.  
പിന്നെ മുടിയിലാകെ
വെള്ളിയുടെ നിറം ചാര്‍ത്തി,
വേദന പടര്‍ത്താനുള്ള വ്യഗ്രത.
തൊലിപ്പുറത്തെ നിഴലാട്ടം.
ഏകാന്തതയുടെ അശ്രുകണങ്ങള്‍ കണ്ട്
 ആ ഗൂഡസ്മിതം.
ചേതനയെ പിടിച്ചുലക്കാന്‍
ഒട്ടൊരു പാഴ്ശ്രമം.
തിരിച്ചറിയലിന്‍റെ
തപ്ത നിമിഷത്തില്‍
പിന്തിരിയാന്‍ മനസ്സില്ലാത്ത
നിന്‍റെ ദാര്‍ഷ്ട്യം.
പക്ഷെ, കുഞ്ഞു കൈകള്‍
കണ്ണു പൊത്തുമ്പോള്‍
എന്‍റെ മനസ്സ് നിറയുന്നത്
നിനക്കെങ്ങിനെ സ്വന്തമാക്കാനാകും.
ഇപ്പോള്‍ വാര്‍ദ്ധക്യമേ
നീ എനിക്കു പ്രിയകരം.

Saturday, October 2, 2010

തിരിനാളം

ഒരു കുഞ്ഞു തിരിനാളം. കാറ്റ് കെടുത്താതെ നോക്കാന്‍ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു. അത്ഭുതം, എന്‍റെ മുഖമാകെ പ്രകാശപുരിതം.പിന്നൊരു പുഞ്ചിരിയായി അതെന്നിലാകെ നിറഞ്ഞു.

Thursday, September 23, 2010

പരമാര്‍ത്ഥം.




സാന്ദ്രമാം മോഹന
സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന,
ആരാന്‍റെ മനോഞ്ന്യമാം
ബഹുനില ശാലതന്‍
മുലയില്‍ നോവിന്നലപോലെ,
ജീവിതം പതിയിരിപ്പുന്ടെന്നു
അന്നു നീ ചൊല്ലിയ
അര്‍ദ്ധ സത്യത്തെ
പുണരാന്‍ ശ്രമിക്കട്ടെ
ഞാനിന്നലകഷ്യമായ്.
പാതിയടഞ്ഞൊരു ദുഃഖപാത്രം
 തിരയുന്നതല്ലെന്‍റെ മന-
 സങ്കല്‍പ്പ ചിന്തനം.
മോഹമായ് നിറവോടെ
തെളിയുന്ന കണമായി
പരിണമിക്കെന്നതേ മുകമായ്
 നാളേറെയായ് ഞാനൊളിപ്പിച്ച
പരമാര്‍ത്ഥ മെത്രയും നിര്‍മമം.

Thursday, September 16, 2010

ഓണ നിലാവ്.

       ഇത് പൂന്തോട്ട നഗരമാണ്.വര്‍ണ വിസ്മയങ്ങള്‍ നിറം ചാലിച്ച നഗരം.ഇപ്പോള്‍ പേരിനുള്ള മഴക്കാലവും പൊയ് പോകാറായി. പ്രവാസ ജീവിതത്തിന്‍റെ നേരറിവിനുമകലെ നിളയുടെ തീരത്തെ എന്‍റെ ഗ്രാമവും സമൃദ്ധിയുടെ,പുനരാഗമനത്തിന്റെ, ആവേശത്തിന്റെ മറ്റൊരോണത്തെ വരവേല്‍ക്കാന്‍ അണി ഞൊരുങ്ങുകയാകും. അഭിനിവേശത്തിന്‍റെ സുതാര്യ മേലാപ്പണിഞ്ഞ് എന്‍റെ മനസ്സും ആദ്രമാകുന്നു. പുല്ലും, പൂച്ചെടിയും, തരുലതകളുമെല്ലാം പുത്തനുണര്‍വോടെ എന്നെ ആശ്ലേഷിച്ചു വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാവാം. അതിരുകളില്ലാത്ത വാത്സല്യവുമായി അമ്മ ഉമ്മറപ്പടിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
      കിളികളെയും, പൂമ്പാറ്റകളെയും, നിലാവിനെയും, പൂക്കളെയും സ്നേഹിച്ചിരുന്ന ആ പഴയ പാവാടക്കാരിയായി ഞാന്‍.ഓണം ആവേശകരമായ ഒരു കാത്തിരിപ്പാണ്.പുത്തനുടുപ്പും, കുപ്പിവളകളും മനസ്സില്‍ മോഹവലയം തീര്‍ത്തു. ഓണക്കാലത്ത് വന്നെത്തുന്ന വളക്കാരന് വേണ്ടി ആകാംഷ യോടെ
കാത്തിരുന്നു. കുപ്പിവളകളുടെ ചന്തം ഈ ലോകത്തെ വര്‍ണപ്പകിട്ടുകളുടെ ആകെത്തുകയാണെന്ന് സ്വയം നിരുപിച്ചു. മാത്സര്യത്തോടെ പൂക്കള്‍ക്കായി ഇടവഴികള്‍ താണ്ടി. മഞ്ഞ കോളാമ്പിയും കാശിതുംബയും, ചെമ്പരത്തിയും വര്‍ണശബളമാക്കിയ പൂക്കളത്തെ പെട്ടെന്ന് വന്നെത്തിയ ചാറ്റല്‍ മഴയില്‍ നിന്നു രക്ഷിക്കാന്‍ വലിയ കുണ്ടന്‍കുട കൊണ്ട് മുടിവച്ച ആവേശത്തെ മന്ദസ്മിതത്തോടെ മാത്രമേ ഓര്‍ക്കാന്‍ പറ്റു. പ്രിയപ്പെട്ടവരുടെ ആഗമനത്തിനായി വെമ്പലോടെ കാത്തിരുന്നതും ഓണക്കാലത്ത് തന്നെ. നുതനവും, അനിര്‍വചനീയവുമായ ഒരാഹ്ലാദം ഇക്കാലത്ത് ഹൃദയത്തിലാകെ
നിറഞ്ഞു. മഷിയെഴുതിയ മിഴികള്‍ വിടര്‍ത്തി ഓണ പ്രതീക്ഷകളെ സ്വായത്തമാക്കാന്‍ കൊതിച്ചു. ഉത്രാടത്തിന്നാള്‍ രാത്രി പാണന്‍ കുടുംബസമേതം ഓണപ്പാട്ടുമായെത്തി. കുയിലുകള്‍ പ്രഭാതത്തിനു മുന്‍പ് തന്നെ മധുരമായ് പാടിയുണര്‍ത്തി. പുതുമണമുള്ള  ഉടയാടകള്‍ഓണമെതിയെന്നോര്‍മിപ്പിച്ചു. വിശിഷ്ടഭോജ്യങ്ങളുടെ നറുമണം അന്തരീക്ഷത്തിലാകെ നിറഞ്ഞു. ഓണ നിലാവത്ത് കുട്ടുകാരികളോടോത്ത് മുറ്റത്ത്‌ നൃത്തമാടിയിരുന്നത് വല്ലാത്ത ഗൃഹാതുരത്വത്തോടെ മാത്രമേ ഇന്ന് ഓര്‍ക്കാനാകു. സത്യമായും മാവേലി പടിയിറങ്ങി വരുമെന്ന് ധരിച്ച് സ്വപ്നങ്ങളില്‍ മുഴുകി പടിപ്പുരയില്‍ കാത്തിരുന്നതും, മാവേലിവക്കാന്‍ ബിംബങ്ങള്‍ മെനെഞ്ഞെടുക്കുന്നത് സാകുതത്തോടെ നോക്കിയിരുന്നതും ഞാനായിരുന്നില്ലേ? ഉത്രാടത്തിനും തിരുവോണത്തിനും, അവിട്ടത്തിന്നാളും അരങ്ങേറിയിരുന്ന കൈകൊട്ടിക്കളിയും കുമ്മിയും ഓണത്തിന്‍റെ സഹവര്‍ത്തിത്വം വിളിച്ചോതി. പുവിളിയുടെ ആരവവും, തുമ്പപുക്കളും വര്‍ണതുമ്പികളും മനസ്സില്‍ കുളിരു നിറച്ചു.
        ഈ ഉദ്യാനനഗരത്തിലും ഓണമെത്താരുണ്ട്. നാഗരീകതയുടെ പുറംമോടിയണിഞ വ്യത്യസ്തമായ ഒരോണം. യാന്ത്രികമായ ആഘോഷത്തിനു എന്‍റെ മനസ്സില്‍ സന്തോഷം നിറക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വാടാന്‍ തുടങ്ങുന്ന പുക്കളില്‍ നിന്നും പരക്കുന്ന സുഗന്ധം നാലുകെട്ടിന്റെ വിശാലമായ മുറ്റത്തേക്ക്‌ എന്നെ ആനയിക്കുന്നു. താരതമ്യവും നിര്‍ണയങ്ങളും ഇവിടെ അപ്രസക്തം മാത്രം. എങ്കിലും ഓരോ കേരളീയനും അഭിനിവേശത്തോടെ ഓണത്തെ വരവേല്‍ക്കാന്‍ തത്രപ്പെടുന്ന കാഴ്ച ആവേശമായി പടരുകയാണെന്നില്‍. കലാവിരുന്നും സദ്യയുമായി ഓണത്തെ ഇവിടേക്കും പറിച്ചു നടാന്‍ ശ്രമിക്കാറുണ്ട് ഞങ്ങള്‍.
        നഗര പ്രാന്തത്തിലെ ഏകാന്തതയിലേക്ക് മഴവില്ലിന്റെ എഴഴകുപോലെ ഒരു മയില്‍‌പീലി സ്പര്‍ശമായി ഓണനിലാവ്‌ ഒഴുകിയെത്തി. തീരങ്ങളെ ഇക്കിളിപ്പെടുത്തി പരന്നൊഴുകുന്ന ഒരു തേനരുവിയായി ബാല്യകാല സൌഹൃദങ്ങളുടെ നിഷ്കളങ്കത അലയടിച്ചു.
        മഞ്ഞുകണങ്ങള്‍ ഇറ്റിറ്റു വീഴുന്ന പാതിവിടര്‍ന്ന പനിനീര്‍ പുഷ്പം പോലെ, മുല്ലപ്പുവിന്റെ നറുമണം പോലെ ഒരു തീവ്രമായ പ്രണയാനുഭുതിയായ് ഓണം എന്നിലാകെ നിറഞ്ഞു കഴിഞ്ഞു.

Wednesday, September 15, 2010

സ്ത്രി

മനശ്ശക്തിതന്‍ കനല്‍ ചിന്താല്‍
ജന്മം സ്പുടം ചെയ്ത്
സ്ത്രിയെന്ന പുണ്യാഭിമാന-
ദ്വജമേറി അമ്മയായ്
ആര്‍ദ്ര മനസ്സിന്നുടയോളുമായ്
പാര്‍വണം നെഞ്ചില്‍ നിറച്ച്‌
മിഴികള്‍ നിറക്കാതെ നിന്നവള്‍
നിശ്ചയ പൊരുളിന്‍റെച്ചായയില്‍.
പെന്‍ കരുത്തിന്‍ സ്ഫുലിംഗങ്ങള്‍
ആളുന്ന തീക്ഷ്ണമാം നയനങ്ങളോടെ
മുള്‍പാതയില്‍ പാദങ്ങളിടറാതെ
ഭൂമിപോല്‍ സര്‍വം സഹയായി
പ്രയാണം തുടരുവോളല്ലോ
സ്ത്രിയെന്ന ശക്തയും സത്യവും.

Tuesday, September 14, 2010

ചിന്ത

ഒഴുകിയൊഴുകി അസ്ഥിത്വം നഷ്ടമാകുന്ന പുഴയാകാന്‍ വല്ലാത്ത മോഹമാണെന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ്, മറഞ്ഞു പോയ എന്‍റെ പ്രിയപെട നിമിഷങ്ങളെ തേടിയുള്ള  ഈ കാത്തിരിപ്പിന് വിളര്‍ച്ചയുടെ നിറചാര്‍ത്ത്. 

Saturday, September 11, 2010

സ്വപ്‌നങ്ങള്‍

നഗരം ആഘോഷ തിമര്‍പ്പില്‍. തിരക്കില്‍ ഇന്നലെ ഞാനും അലഞ്ഞു. കൈ നിറയെ സ്വപ്‌നങ്ങള്‍ വിലപേശി വാങ്ങി നെഞ്ചിലെ  ചെപ്പില്‍ ഒളിച്ചു വച്ചു.

Friday, September 10, 2010

ഗാനം

പാടാത്തൊരായിരം കുരുവികള്‍ എനിക്കൊപ്പം. പ്രണവം അരികത്തണയാതെ പാടാനെനിക്ക് വയ്യ. ഒരു ചെറു നോവുമായ് കാത്തിരിക്കട്ടെ ഞാന്‍.

Tuesday, September 7, 2010

പുക്കള്‍

പുക്കള്‍ ചിരിക്കും... പക്ഷെ കരയുന്ന പുവിന്‍റെ പേരെന്താണ്? 

ഉറപ്പ്.

അര്‍ത്ഥമില്ലാത്ത അലയലില്‍, ഹിമകണം വൈഡുര്യം പോലെ തിളങ്ങി, എന്നെ അവ്യക്തതയുടെ അപാരതയിലേക്ക് അഭിനിവേശത്തോടെ നയിക്കുന്നതെന്ത്? പ്രഹേളികയുടെ അര്‍ഥം മനസ്സിലൊളിപ്പിച്ചു ആരാണെന്‍റെ മുന്‍പേ പോയ്‌ മറഞ്ഞത്? അതൊരു കുളിര്‍ക്കാറ്റല്ല ഉറപ്പ്. 

Monday, September 6, 2010

സ്നേഹം

സ്നേഹം സുഗന്ധമാര്‍ന്ന മഞ്ഞു തുള്ളി പോലെ.പൊന്‍വെയില്‍ അതിനെ സ്വന്തമാക്കുന്നതെന്തേ? കാതങ്ങള്‍ തുഴഞ്ഞു ഞാനെത്തുമ്പോള്‍ കുഞ്ഞിക്കൈകള്‍ നീട്ടി ഒരായിരം മഞ്ഞു തുള്ളികള്‍.....

Sunday, September 5, 2010

വ്യഥ

അകാരണമായ വ്യഥ എന്തിനാനെന്റെ ചിന്തകളെ വിവശമാക്കുന്നത്‌? ഞാനും സങ്കടങ്ങളെ അതിരിടാന്‍ മോഹിക്കുന്നു.ഏഴു മലകള്‍ക്കിടയില്‍ എവിടെയാനെന്റെ ആഹ്ലാദം ഒളിച്ചിരിക്കുന്നത്?തിരയണം എനിക്ക്.

Thursday, September 2, 2010

 സമതലത്തിലുടെയുള്ള യാത്രയുടെ അവധിയില്‍, മന്ദഹാസത്തോടെ എന്നെ എതിരേറ്റ പേരറിയാത്ത ആ നൊമ്പര പൂവിനെ തേടി, ഇന്ന് മുഴുവന്‍ അലയാനാണെനിക്കിഷ്ട്ടം. 

Tuesday, August 31, 2010

മായ കാഴ്ച്ചയുടെ കരം പിടിച്ച് ,ഒരു കുഞ്ഞു വെന്‍ മേഘമായ് പാറിനടന്ന ഇന്നലെകള്‍....പുണരട്ടെ ഞാന്‍ മതി തീരുവോളം.....    

Friday, August 20, 2010

ഓണ നിലാവിന്റെ കുളിര് നിറഞ്ഞ മനസ്സുമായി, ഓണത്തുമ്പിയുടെ പിന്നാലെ ഞാനും....ചുറ്റും വര്‍ണങ്ങള്‍ മാത്രം......

Thursday, August 19, 2010

സമ്മാനപ്പൊതിയുമായി വാതില്‍ക്കല്‍ ഒരപരിചിതന്‍.മനസ്സുകൊണ്ട് മകനായിവരിച്ചവന്‍, മറക്കാതെ സ്നേഹത്തിന്‍റെ പൊന്‍ നുലിനാല്‍ ഓണപ്പുടവ നെയ്തയച്ചത്... ബന്ധങ്ങളുടെ നിര്‍വചനം.....നിമിഷങ്ങള്‍ ഇനിയും വേണം..  മനസ്സ്  നിറഞ്ഞൊഴുകുന്ന ഈ പ്രവാഹത്തിന്റെ പേരെന്താണ്?

Wednesday, August 18, 2010

ജാലക ചില്ലുകള്‍ പതുക്കെ പാതി തുറന്ന്, ഓണക്കാറ്റ് ചെവിയിലെന്തോ മുളുന്നു.ദുരെ എങ്ങോ ഒളിച്ചിരിക്കുന്ന അരുപികളായ സ്വപ്ന ചീളുകളുമായി ചങ്ങാത്തം കുടാന്‍ യാത്ര പോകാതെ വയ്യെനിക്ക്‌.  

Thursday, August 12, 2010

പുറത്തു ചെറുമഴ പതുക്കെ പൊഴിയുന്നു. ഈ മനോഹരമായ പ്രഭാതം മനസ്സില്‍ വിവരണാതീതമായ അനുഭൂതി നിറക്കുന്നു....എങ്കിലും കുഞ്ഞു നക്ഷത്രത്തിനെ തൊട്ടറിയാന്‍ നീലാകാശം തേടി മനസ്സ് ചിറകു തേടുന്നതെന്ത് ?  

Tuesday, August 10, 2010

ഇന്ന്

ഇന്ന് ഓര്‍മയായി കഴിഞ്ഞിരിക്കുന്നു.പുതുമയും ഉണര്‍വുമായി പ്രഭാതം നാളെ പടികടന്നെത്തും.....പാതിവിടര്‍ന്ന പൂക്കളെ കാണാന്‍ വല്ലാത്ത മോഹവുമായി ഞാനും. പ്രതീക്ഷ....എന്തു സുന്ദരമായ പദം..... 

Sunday, August 8, 2010

innu

ഇന്ന്  വിടപറയാന്‍ വെമ്പി നില്‍ക്കുന്നു .പുറത്തു ചാറ്റല്‍ മഴ തെല്ലു പരിഭവവുമായി....എല്ലാം മറന്ന് മഴയത്തൊരു യാത്ര.നനഞ്ഞു കുതിര്‍ന്ന്... ഈ മോഹം ഇന്നിനി പൂവണിയാന്‍ സാദ്ധ്യത വിരളം, രാത്രി കരിമ്പടം വിരിച്ചു കഴിഞ്ഞു...ഇനി സ്വപ്നം കണ്ട് ഉറങ്ങട്ടെ ഞാന്‍.

Saturday, August 7, 2010

good day

വ്യഥ നിറഞ്ഞ മനസ്സുമായി കൂട്ടുകാരിയുടെ ഫോണ്‍... മനസ്സ് ആഹ്ലാദഭരിതമാക്കാന്‍ പോംവഴികള്‍ നിര്‍ദ്ദേശിച്ചു ഞാനും.ഇപ്പോള്‍ എന്‍റെ മനസ്സും മൃദുലവും ലോലവുമായിരിക്കുന്നു...കൂട്ടുകാര്‍ക്കും നേരുന്നു നല്ല നിമിഷങ്ങള്‍. 

Tuesday, August 3, 2010

ഈ പ്രഭാതം.

ഉദ്യാന നഗരം കുളിരിന്റെ പുതപ്പണിഞ്ഞിരിക്കുന്നു. ആകാശം ഇരുണ്ട കാര്‍മേഘങ്ങളാല്‍ അലംകൃതം.കിടപ്പ് മുറിയുടെ ജാലകം മലര്‍ക്കെ തുറന്നിട്ട്‌, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷത്തിന്‍റെ, കാറ്റിലുലഞ്ഞാടുന്ന ഇലകളുടെ നേര്‍ത്ത സംഗീതം ആസ്വദിക്കയാണ് ഞാന്‍. മനസ്സ്ലാഘവമാര്‍ന്നിരിക്ക
ഇലകള്‍ക്കിടയില്‍ അണ്ണാരകണ്ണനും കുട്ടുകാരിയും ഓടി ചാടുന്നു.പെട്ടെന്ന് ജാലകപടിയില്‍ ഒരു കുഞ്ഞു കിളി പറന്നിറങ്ങി വന്നിരുന്നു.സാകുതം എന്‍റെ കണ്ണുകളില്‍ ഉറ്റു നോക്കി എന്താണത് പറയാതെ പറയുന്നത്?ചാര നിറമുള്ള തുവലുകള്‍, ചുവന്ന കൊക്ക്, കണ്ണുകളില്‍ വിഷാദവും.കൈ നീട്ടി തൊടാന്‍ ഞാന്‍ ശ്രമിച്ചതേ ഇല്ല. ഒരു പക്ഷെ, മെട്രോ രയിലിന്റെ പണികള്‍ക്കായി ബലികഴിക്കപെട്ട വൃക്ഷത്തിലെ കുടു നഷ്ട്ടപെട്ട പൈങ്കിളിയാകാം അവള്‍. അതോ എന്‍റെ മനസ്സോ?    

Wednesday, June 30, 2010

അറിഞ്ഞില്ല ഞാന്‍.

ആകാശ പാതയിലെ
ഇടവഴിയില്‍
അന്തിച്ചു നില്‍കെ,
മനസ്സിന്‍റെ ഒരരിക്
നിശ്ശബ്ദം അടര്‍ന്നു വീണു .
നിറവിന്റെ, നിനവിന്റെ
ആന്ദോളനം.
അപാരതയുടെ ആഴത്തിലെ,
നിറഞ്ഞൊഴുകി വരണ്ട
ചാലുകള്‍ ചേര്‍ത്തു
വയ്ക്കണ്ടേ ഇനി?
ഇന്നലത്തെ സന്ധ്യയുടെ
ചാരുതയില്‍, അരൂപിയായ്
ആരോ വന്നണഞ്ഞത്
ഞാനറിയാന്‍ വൈകിയതെന്ത്?

Tuesday, June 29, 2010

സങ്കടങ്ങള്‍

നിനച്ചിരിക്കാത്തൊരു
മൂവന്തി നേരത്ത്
കുഞ്ഞി കണ്ണുള്ള
നക്ഷത്രം മിന്നി മിന്നി
കൈയ്യെത്തും ദൂരത്ത്‌.
കഥ പറയാനൊരു
ഓര്‍മ തിരിനാളം
എണ്ണയൊഴിച്ച്
മിനുക്കി മനസ്സിന്‍
തെളിയാ മാനത്ത്.
ഒരു കുറിമാനം
ചുണ്ടിലൊതുക്കി
വീശും ചിറകായ്
ഇന്നലെകള്‍.
ഒരു പൂമൊട്ടും
വിരിയാത്തൊരു
തണലില്‍
അമ്മക്കിളിയുടെ
തേങ്ങലുകള്‍.

Wednesday, March 31, 2010

മോഹം


മേടമിങ്ങെത്തി, ഞാനും വരാമിനി
കൊന്നകള്‍ പൊന്‍കണി
ഏന്തി നില്‍ക്കുന്നൊരാ
ഊഷര ഭൂമിതന്‍ ഭാവ ഗീതങ്ങല്‍ക്കിനി
നുതനമായൊരു രാഗം പകരുവാന്‍.
പാടുന്നുവെന്റെ വിഷുപക്ഷീയനാരതം
പാടിപ്പതിഞ്ഞതാം ശീലുകളിപ്പോഴും.
ഓര്‍മച്ചിറകിന്റെ ക്ഷീണമകറ്റുവാന്‍
മോഹനച്ശായയില്‍ കോള്‍മയിര്‍ കൊള്ളുവാന്‍
കാടുകളന്യമായ്
എന്നാലും വയ്യെന്റെ
എവിടെയോ പൂക്കുന്ന
പൂങ്കുയില്‍ പാടുന്ന പൂമരം
തേടിയലയാതെനിക്കിനി.

Saturday, March 27, 2010

അവളും അവനും.

നിഴലുകള്‍ നൃത്തം വക്കുന്ന വഴിയില്‍
അവള്‍ തനിച്ചായിരുന്നു.
നെഞ്ചിലൊരു കൂട് വക്കാമോ?
അവന്‍ ചോദിച്ചു.
പറയു പരിമിതികള്‍?
അവള്‍ മൊഴിഞ്ഞു.
സ്വപ്നങ്ങള്‍ കൊണ്ടൊരു
കൊട്ടാരം പണിയാം ഞാന്‍,
അവന്‍ പറഞ്ഞു.
ഇല്ല, കാല്പ്പനീകതയില്‍ കഴമ്പില്ല.
അവളൊരു മാലാഖയായ് മറഞ്ഞു.

Thursday, March 18, 2010

വിഷു

വിഷു
വിഷുവൊരുങ്ങി വന്നെത്തിയെന്‍
നെഞ്ച്ജിലെ നോവില്‍
തഴുകാനൊരുപിടി
കിങ്ങിണി കൊന്ന പൂങ്കുലയുമായി.
ജീവന്‍റെ നാനാര്‍ത്ഥ മുകുളങ്ങള്‍ തേടി
മേടവും പടികടന്നെത്തി നില്‍പ്പു.
ഹൃത്തിലെ അഗ്നിയായ്
ഓരോലപ്പടക്കവും
നീരിപ്പുകഞ്ഞു നിന്നു.
കണ്ണന്‍റെ മന്ദസ്മിത പ്രഭയൊരു
വിഷുക്കണിയായി
നിറഞ്ഞുവെന്‍ ഹൃത്തടത്തില്‍.
പൊന്നുരുളിയില്‍ കണിയുമൊരുക്കി
കണ്ണുകള്‍ പൊത്തിയെന്നമ്മതന്‍
സ്നേഹം പിടിച്ചിരുത്തി.
നിസ്സീമ സ്നേഹ തീര്‍ത്ഥത്തിന്‍
കുളിരിന്‍ നിനവുമായ്
മോഹം നിറച്ചു തരിച്ചു നില്‍പ്പു.

Friday, March 12, 2010

ഒഴുക്ക്

ഒരിക്കല്‍ കടലൊരു
മഹാനദിയുടെ ഒഴുക്ക്
കടം വാങ്ങി.
അര്‍ത്ഥങ്ങളുടെ നിരര്‍ത്ഥതയില്‍
അടിയൊഴുക്കുകള്‍
പിന്നെ ഒന്നായ്‌ മര്‍മ്മം തിരഞ്ഞു.
തീരത്തെ മരത്തില്‍ തപസ്സിരുന്ന
മോഹമാണ് അതാദ്യം കണ്ടത്.
ഞാനില്ല അവിടേക്ക്
മനസ്സൊരു അലിയാത്ത കല്ലാവും.

Wednesday, March 10, 2010

കഥകള്‍.

കഥ പറയാന്‍ വയ്യ,
ചുണ്ടുകള്‍ ചുവക്കും.
കേള്‍ക്കാത്ത കഥയുടെ ആഴം
ആരോടും പറയരുത്.
ഉണ്മയുടെ കറുപ്പാണ്
പറയാത്ത കഥകള്‍.
ഒളിച്ചിരുന്നു കേട്ടതല്ല
മുവന്തിയില്‍ മുത്ത്‌ കോര്‍ത്ത
പൊരുളിന്‍റെ പഴം കഥ,
ആരോ പറഞ്ഞത്.

വിചാരം

മോഹ മന്ത്രണങ്ങള്‍
താഴ്വാരത്തിലെ പ്രതലത്തില്‍
മൂകതയിലെ സംഗീതം തിരഞ്ഞു.
പ്രപഞ്ചം ഇനിയും
തുറക്കാത്ത വാതില്‍.
അഗ്നി ചിറകുകള്‍ കടം വാങ്ങി
നാളെ ഞാനും പറക്കും.
ഒരു മൂവായിരം ശപഥങ്ങളുടെ
മുള്‍ പടര്‍പ്പിന്‍റെ ശാന്തതയിലേക്ക്
നീയും വരുന്നോ?

Wednesday, February 24, 2010

നിറം പച്ച.

വെള്ള മയില്‍ പറഞ്ഞു.
പീലികള്‍ വിടര്‍ത്തി
നിന്‍റെ വഴിയിലെ
ഈ നീണ്ട കാത്തിരിപ്പ്
എന്നെ വിവശനാക്കിത്തുടങ്ങി.
കൊഴിഞ്ഞ പൂ മെത്തയിലും
നിറം മങ്ങാത്ത ഉടലിലും
കുയില്‍ പാടാത്ത
മാവിന്‍ തുഞ്ചത്തും
പറന്നിരങ്ങാതെ
നിത്യതയുടെ ഒരു
മോഹപ്പീലി നിനക്കായ്
ഇനിയും കരുതിവക്കാന്‍
എനിക്കാവില്ല.
സമതലത്തിലെ നൃത്തത്തിന്
സമയമായിരിക്കുന്നു.
പടിഞ്ഞാറേ കുന്നിന്‍റെ
നെഞ്ചത്ത് വേലിപ്പൂ കൊണ്ടൊരു
കൂടാരം പണിയാന്‍
പറന്ന് പറന്ന് പോയ ഇന്നലെ
ഞാനറിഞ്ഞു....
മായ കാഴ്ചകളാല്‍ നീ എങ്ങിനെ
അതിരുകള്‍ക്ക് മറ പിടിച്ചുവെന്ന്.
ഒരു പച്ച മയിലെന്നു എന്നെ വിളിക്കുക...
ഇനിയും നിറം മാറാന്‍ ആവതില്ലെനിക്ക്.

Thursday, February 11, 2010

പ്രതീക്ഷ

നിളതന്‍ വെന്‍മണല്‍ തിട്ടതില്‍
ദിവാസ്വപ്ന ലോലയായ്
ലാസ്യനൃത്തമാടുമീ മനസ്സുമായ്
സ്നേഹദൂരത്തെ ഏതോ നാദവിസ്മയത്തെ
തേടിയലഞ്ഞു ഞാന്‍.
ദൂരെ ദൂരെ വയല്‍ പക്ഷികള്‍ തന്‍
കളകൂജനം തന്നിലലിഞ്ഞതും
പിന്നിലൂടെത്തി പതുക്കെ നീ
ചുംബനം നല്‍കിയകന്നതും
പരിരംഭനത്തിന്റെ സാന്ത്വനം
തന്നിലാകെ നനഞ്ഞു നീരാടി കുളിര്ത്തതും
മെയ്യാകെ കുംകുമച്ഹവി പടര്‍ന്നാലസ്യമോടെ
മിഴി പൂക്കള്‍ കൂമ്പിയടച്ചതും...
ഓര്‍മതന്‍ പൊന്മണി ചെപ്പിലടച്ചിന്നിതാ
വേപഥു ഗാത്രയായ് കേഴും മനസ്സുമായ്
ഇന്നുമീ മന്ദാര തോപ്പിലിരുന്നു നിന്‍
പാദ സ്വനങ്ങള്‍ക്കായി
പ്രാര്‍ത്ഥനയോടെ കതോര്ത്ത്തിരിപ്പു ഞാന്‍.

Tuesday, February 9, 2010

കരയാതെ

തായ് വേരിലെ
ചെറു സുഷിരത്തിലെ
ഇടമില്ലായ്മയില്‍
ഓര്‍മ തെറ്റുപോലെ
ചില സങ്കടങ്ങള്‍.
ഓടിയിറങ്ങാന്‍
വഴിയടഞ്ഞ തുരങ്കം.
അടിയൊഴുക്കുകളില്‍
ആരും പാടാത്ത പാട്ട്.
ആഴത്തില്‍ എന്‍റെ ജീവനും.
ഇനി കരയില്ല ഞാന്‍.

Tuesday, February 2, 2010

യാത്ര

ആകാശം ശുന്യമാണെന്ന്
ആരോ എന്നോട് പൊളി പറഞ്ഞു.
നോക്കി നോക്കി, നോവിന്‍റെ ചീള്
വടക്ക് കിഴക്കേ കോണില്‍ നിന്നല്ലേ
ഞാന്‍ സ്വന്തമാക്കിയത്?
തണുത്തുറഞ്ഞ ആകാശ ഗര്‍ത്തത്തില്‍ നിന്ന്
അന്ന് ഞാനെന്‍റെ സ്വത്വവും വീണ്ടെടുത്തു.
സുര്യനെ കണ്ണുകളിലോളിപ്പിച്ചു,
ആരോടും ചൊല്ലാതെ ഈ യാത്ര........
നക്ഷത്രങ്ങള്‍ അപ്പോഴെന്തോ
പറയുന്നുണ്ടായിരുന്നു.

Friday, January 29, 2010

അവളുടെ സ്വന്തം നക്ഷത്രങ്ങള്‍.

ആവര്‍ത്തന വിരസമായ മറ്റൊരു പ്രഭാതത്തിലേക്ക്‌ മിഴികള്‍ തുറന്നു. കിളികള്‍ ഉണര്‍ന്നു പാടാന്‍ തുടങ്ങിയിട്ട് ഒരുപാടായിരിക്കുന്നു.ഉറക്കച്
ചടവോടെ വാതില്‍ തുറന്ന് പുതുമയാര്‍ന്നൊരു കാഴ്ചക്കായി നിര്‍നിമേഷയായി പ്രകൃതിയിലേക്ക് കണ്ണുകള്‍ നട്ടു നിന്നു.നേര്‍ത്ത മഞ്ഞു പെയ്യുന്നു .. വിടരാന്‍ തുടങ്ങുന്ന പുമൊട്ടുകളും, ഇളം തെന്നലും മനസ്സിനൊരു അനുഭുതി പ്രദാനം ചെയ്യുന്നത് പതുക്കെ ആസ്വദിക്കാന്‍ തുടങ്ങും മുന്‍പ്, പിന്‍വിളി വന്നു, "ചായ റെഡിയായില്ലേ ഇനിയും'? ലൌകിക കെട്ടുപാടുകള്‍ വരിഞ്ഞു മുറുക്കിയ ഒരു പാവം വീട്ടമ്മക്ക്‌, ഇതില്‍പരം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പുലരിയെ വരവേല്‍ക്കാന്‍ ആവില്ല......
ഇപ്പോള്‍ മധ്യാന്ഹം കനത്തു തുടങ്ങി.നീല വിരിയിട്ട ചില്ലുജാലകം തുറന്ന്, നിറഞ്ഞ ആവേശത്തോടെ അവള്‍ സ്വപ്നം കാണാനിരുന്നു.താഴ്വാരത്ത് കൂടി വാഹനങ്ങള്‍ ചെറുതായി, ചെറുതായി പോയ്മറയുന്ന പാതയിലേക്ക് കണ്ണുകള്‍ എറിഞ്ഞു നിന്ന മോഹന മുഹുര്‍ത്തത്തില്‍, അകലെ, പച്ചച്ച മൈതാനത്തിനരുകിലെ കല്‍പടവുകള്‍ ഓടിയിറങ്ങിയ,ലോലമായ മനസ്സ്,വര്‍ണ ചിറകുകള്‍ വീശുന്നൊരു ചിത്ര ശലഭമായി......വിശാലമായ ആകാശവും, പുവണിഞ്ഞു നിന്ന പ്രകൃതിയും അവളെ മാടിവിളിച്ചു.വിചിത്രമായ, കളകൂജനങ്ങള്‍ക്കൊപ്പം നൃത്ത ചുവടുകള്‍ വക്കാന്‍, അവള്‍ക്കൊപ്പം, അരുപികളായ, ഒരുപാട് നഷ്ട സ്വപ്നങ്ങളും കൂട്ടു വന്നു. 'മറന്നുവോ' കാതരമായ ഒരു നിസ്വനം തൊട്ടു വിളിച്ചു.......
കരിയിലകളെ പതുക്കെ പതുക്കെ തട്ടിമാറ്റി ,സ്വപ്നങ്ങളും,ആഹ്ലാദവും നിറഞ്ഞ, രൂപാന്തരം പ്രാപിച്ച ഹൃദയത്തിനെ,അലസമായി അലയാന്‍ അനുവദിച്ച്, പാദസരങ്ങലണിഞ്ഞ,ചന്തമാര്‍ന്ന പാദങ്ങളെ, കളകളാരവം മുഴക്കി, പതഞ്ഞൊഴുകുന്ന, കാട്ടാറിനു ഉമ്മവക്കാന്‍,കനിഞ്ഞു നല്‍കുന്ന നിമിഷത്തില്‍,ആകുലതകള്‍,അവളുടെ മനസ്സില്‍ ഒട്ടുമില്ലായിരുന്നു.......വിഹായസ്സപ്പോള്‍ ചുവന്നു തുടുത്തു നിന്നു .........

അമ്മിണി കാക്കയും ഞാനും.

എന്‍റെ പ്രിയ കുട്ടുകാരിയാണ്‌ അമ്മിണി കാക്ക. ഏറെ നേരമായി അവള്‍ കുളിച്ചുകൊണ്ടേ ഇരിക്കുന്നു. എന്‍റെ അമ്മിണി, പഴം ചൊല്ല് തിരുത്താനാണോ നിന്റെ ഭാവം? അല്ലല്ല. പുതുവര്‍ഷം പ്രമാണിച്ച് ഞാനൊരു യാത്ര പോയി.എത്ര ശ്രമിച്ചിട്ടും പരിസരം ശുചിയാക്കാനുള്ള എന്‍റെ ശ്രമം വിജയിച്ചില്ല, കുട്ടുകാരെയൊക്കെ കാ കാ എന്ന് ആവുന്നത്ര വിളിച്ചു നോക്കി.ഈ പ്ലാസ്റ്റിക്‌ മാലിന്യം കൊത്തിവലിക്കാന്‍ ഞങ്ങളെ കിട്ടില്ല എന്ന് പറഞ്ഞു അവരൊക്കെ വേഗം പറന്ന് പോയി.പിന്നെ ഇപ്പൊ ഇറച്ചിക്കായി ഞങ്ങളെയും പിടിക്കാന്‍ തുടങ്ങിത്രെ മനുഷ്യര്‍. എന്തായാലും ഞാന്‍ ഓവര്‍ ടൈം ചെയ്തു ഇപ്പൊ വന്നെ ഉള്ളു. വേഗം വരൂ അമ്മിണി,നമുക്ക് കല്യാണത്തിനു പോണ്ടേ? ഈ പരിസരത്തെ ഏക കാക്കയല്ലേ നീ? നിന്നെ ഞാന്‍ കസ്തുരി മാബഴം പോലെ കാത്തുവച്ചോളാം. .

അവള്‍

അവള്‍
കാലം കുരുക്കഴിച്ചു കൊണ്ടിരുന്നപ്പോള്‍
നോവിന്‍റെ മാറിടം അവള്‍
ഭാവങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ത്തു.
രാത്രിയുടെ വെളിച്ചം
പകലിന്‍റെ തമസ്സായി
പ്രത്യാശയുടെ വരമ്പത്ത്
ആഗ്രഹങ്ങളുടെ നുരുമേനിയില്‍
അരിവാളിന്റെ തിളക്കം
മങ്ങികൊണ്ടടിരുന്നു
സംഗീത പക്ഷികള്‍ ആകാശം വിസ്തൃതമാക്കി
പാടാന്‍ തുടങ്ങി
മഞ്ഞിന്‍ കണങ്ങള്‍ പ്രതീക്ഷ കൊണ്ട്
അവളെ പൊതിഞ്ഞു.
നക്ഷത്ര ചിത്രങ്ങളുടെ മോഹ പൊലിമയുമായ്
ഈണമില്ലാതെ നൊബര കാറ്റ്
മൂളികൊണ്ടടിരുന്നു.

എന്‍ടെതു മാത്രം

വാതായനങ്ങള്‍ അടഞ്ഞു തന്നെ കിടന്നു.
ചിരാതുകള്‍ കെടുത്തി സാലഭഞ്ഞ്ജികകള്‍ മൌനത്തിലും.
ഉപാധികള്‍ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ മിനുക്കി.
വര്‍ണ്ണങ്ങള്‍ നിരമില്ലായ്മയിലേക്ക് ലയിച്ചു ചേര്‍ന്നു
മേഘങ്ങള്‍ യാത്രയിലും.
പ്രഭാതം ഊര്ന്നുവീണത്‌
ഇഴപിരിച്ച സ്വപ്നങ്ങളും തേങ്ങലുകളുമായി
പുനെര്‍ജെനിയുടെ കവാടത്തില്‍
പ്രയാണം മറന്ന പാദുകങ്ങള്‍.
പെരും തുടി കൊട്ടി തിന്മയെ ധ്വംസിച്ച്
ഒരു ചടുല നൃത്തം....പിന്നെ മഹാശാന്തം.
ഈ പലായനം നേരിന്‍റെ നന്‍മ ചികയാന്‍.
അകലത്തെ അമ്പിളി
അതെന്ടേതു മാത്രം.....നിലാവും. .

എന്‍റെ പാട്ട്.

മലയുടെ തുഞ്ചത്തെ
വഴികള്‍ പിരിയാത്ത
ശുന്യതയിലൊരു
മാണിക്യ കല്ലും
നിറമില്ലാത്ത പുവും
ഘനമില്ലാത്ത നോവും.
നൃത്ത ചുവടില്‍
സ്വപ്നം കോര്‍ത്ത്‌
കരയാതെ, പാടി തളരാതെ
ഞാനും.

Sunday, January 24, 2010

എന്‍റെ അമ്മ മകം പിറന്ന മങ്ക

നെഞ്ചകമാകെ വാത്സല്യ നീര്‍മുത്തുകള്‍
പാലാഴിയായി ഒളിപ്പിച്ചു വച്ചവള്‍.
മുളാത്ത താരാട്ടിനീണം പകര്‍ന്നവള്‍
നിലാവിന്‍ കുളിരായ് എന്നെ ഉറക്കിയോള്‍.
പെന്കുരുന്നുകള്‍ക്കെന്നും നിശ്ശബ്ദ-
തന്റെട കല്‍ മതിലായി ഭവിച്ചവള്‍
നക്ഷത്ര ദീപ്തി മനസ്സില്‍ അണിഞ്ഞവള്‍.
വാചാലതയുടെ മൌനം നുകര്ന്നവള്‍.
എന്നെന്നുമെന്നുടെ ജീവിത പാതയില്‍
ശക്ത്തിയായ്, തേജസ്സായ്‌ പ്രചോദനമായവള്‍
ഒരു നറു പുഷ്പമായ് സുഗന്ധംപടര്‍ത്തി
എന്‍ ജീവന്‍റെ ജീവനായ് ചേര്‍ന്നു നടന്നവള്‍.
സാന്ത്വന മന്ത്രമായ് എന്നെ പുണര്‍ന്നവള്‍ .
മിടടാതോരായിരം കഥകള്‍ ചമച്ചവള്‍.
നോവിന്‍റെ കൈപ്പുനീര്‍ താനേ നുകര്ന്നവള്‍.
കണ്ണുനീര്‍ നെഞ്ചിലടക്കി
മന്ദസ്മിതം തുകിയോള്‍.
സൌമ്യ സര്‍വംസഹ എന്‍റെ അമ്മ,
മകം പിറന്നൊരു പുണ്യ മങ്ക. .

അവളുടെ യാത്ര

മാളികയുടെ നാല്‍പ്പത്തി രണ്ടാം നിലയിലെ
ചാര നിറത്തിലുള്ള ജനല്‍ പാളിയിലൂടെ
ചുവന്ന പക്ഷി വന്നു വിളിച്ചപ്പോള്‍
ഒരു പൊട്ട് ആകാശവും
ഒരാഹ്ലാദ തുണ്ടും മുറുകെ പിടിച്ച്
ഒഴുകിയിറങ്ങുമ്പോള്‍
അവള്‍ക്കൊപ്പം മഴയുമുണ്ടായിരുന്നു.

ചില പ്രണയ ചിന്തകള്‍.

യാത്രയുടെ അവസാന പാദത്തില്‍,
വെള്ളാരം കല്ലില്‍
കാല്‍ തട്ടി മുറിഞ്ഞപ്പോള്‍
നിരാകരിക്കാനാവാത്ത പ്രണയമറിഞ്ഞു.
മെലിഞ്ഞ വിരല്‍ തുമ്പുകളിലും
ഒട്ടും ആകര്‍ഷകമല്ലാത്ത
പുരിക കൊടികളിലും
തളര്‍ന്ന മിഴികളിലും
പിന്നെ പ്രണയം കനത്തു.
ഉണരാത്ത പകലിനൊപ്പം
കാറ്റും പറഞ്ഞു,
ഇടനാഴിയിലെ ജാലകങ്ങളുടെ
അരികിലെ കോണിപ്പടിയിലും
ഒളിച്ചിരിക്കുന്നു പ്രണയമെന്ന്.
നീലാകാശത്തിനോടാണ്
ഒരു മഞ്ഞ മേഘം പോലെ
എന്‍റെ തീവ്ര പ്രണയം.

നിന്‍റെ മനസ്സ്.

മിഴികള്‍ നിറക്കരുത്.
അവ നിലാവിന്‍റെ
തണുത്ത പ്രകാശം
കരുതി വയ്ക്കാനാണ്.
പാടാന്‍ വയ്യെന്നാലും
മൊഴികള്‍, ചുണ്ടില്‍
ഒതുക്കി വക്കുക.
നിന്നെ, ഒരു സംഗീതം പോലെ
പങ്കു വെച്ച്
ഇലകളില്‍ കാറ്റായി ഉണരുക.
മനസ്സ് കളയരുത്.
അത് നിനക്ക് മാത്രം
ഒളിച്ചു വക്കാനുള്ളതാണ്.
പുലരി അവര്‍ എടുത്തു കൊള്ളട്ടെ.