Tuesday, August 23, 2022

 വിഭ്രമം.

ഏഴരവെളുപ്പിന് ഉണരണം.എന്നാലേ ദിനചര്യകൾ പൂർത്തിയാക്കാൻ കഴിയൂ.ആറുമണികഴിഞ്ഞാൽ ചേതനയും,സാധാരണത്വവും,ചിന്തകളും വികലമായി അകന്ന് മാഞ്ഞുപോകും.പിന്നെ മനസ്സ് പരകായപ്രവേശം ചെയ്യും.അതിന് മുമ്പ് കുളിച്ചൊരുങ്ങി, വിശപ്പടക്കണം.
നേരംപുലർന്നാൽ അസ്ഥിത്വം നഷ്ടമായി അലയുകയേ ഗതിയുള്ളൂ.പാതയോരത്ത് നന്നായി അണിഞ്ഞൊരുങ്ങി,അർത്ഥമില്ലാതെ പിറുപിറുത്ത് ഇരിക്കുമ്പോൾ,ഭ്രാന്തിയെന്ന് ഉറപ്പിക്കാൻ മടിച്ച് അധികം ആളുകളും ആശയക്കുഴപ്പത്തിൽ അകപ്പെടും.ചിലർ പറയും ഇവൾ ഭ്രാന്തിയല്ല,മിടുക്കിയായ
നാട്യക്കാരിയാണ്.ഭ്രാന്തികൾ അണിഞ്ഞൊരുങ്ങാറുണ്ടോ? തികച്ചും ന്യായമായ ചോദ്യം.
ഭ്രാന്ത് ഒപ്പം നടക്കുന്ന നിഴലുപോലെ, ആത്മാവുള്ള ഒരു വിചാരവും ഭാവവുമാണ്.വെയിലാറുമ്പോൾ പടിയിറങ്ങും. അപ്പോൾ മനസ്സ് ശുദ്ധമായി തിരിച്ചെത്തും.നല്ലതും ചീത്തയുമായ ഓർമ്മകൾ മാലയാക്കി കഴുത്തിലണിയിക്കും.എല്ലാം മറക്കാൻ, ചേതനകൾ വിജനമാക്കാൻ,വീണ്ടും പ്രഭാതം സമ്മാനിക്കും.
രാത്രിയിൽ വിലപ്പെട്ട ചിലത് ഓർത്തെടുക്കാൻ മനസ്സ് നല്ലൊരു കൂട്ടുകാരിയായി കൂടെനിൽക്കും. നിശാഗന്ധികൾ വിടരും.കഥ പറയും.പഴയ പാട്ടുകൾ പാടും. ആകാശവും നക്ഷത്രങ്ങളും നിന്റേതാണെന്ന് മന്ത്രിക്കും.
രാത്രിക്കും പകലിനുമിടയിലുള്ള സന്ധ്യയെ എത്തിപ്പിടിക്കാൻ പറഞ്ഞാലും, ഞാൻ സമ്മതിക്കില്ല.കാരണം, ഭ്രാന്തിയുടെ സ്വപ്നങ്ങൾ അതിമനോഹരവും അതിരുകൾ ഇല്ലാത്തതുമാണ്.

No comments:

Post a Comment