Tuesday, August 23, 2022

 എന്തോ പറയാനുണ്ട്.

ചുക്കിച്ചുളിഞ്ഞ മാർദ്ദവമില്ലാത്ത കൈകൾക്ക്,വാത്സല്യത്തിന്റെ ചൂടുണ്ട്.കഴുത്തിലെ വെള്ളക്കൽ പതക്കം വെട്ടിത്തിളങ്ങുന്നു.വലുതാക്കിയ കാതിൽ തോട ഊഞ്ഞാലാടുന്നു.ഒറ്റപ്പല്ലുമില്ലാത്ത മോണവിടർത്തി മനോഹരമായി പുഞ്ചിരിച്ചു.തൂവെള്ള ജാക്കറ്റും മുണ്ടും ഒട്ടും ചുളിഞ്ഞിട്ടില്ല.
ബ്രഹ്മമുഹൂർത്ഥത്തിലും ഉണർന്നിരിക്കുന്നതെന്താണ്? നോവുകളെ പടിക്കുപുറത്താക്കണമെന്നു പറഞ്ഞിട്ടില്ലേ.ശാന്തമായുറങ്ങി മനോഹരമായ പ്രഭാതത്തിലേയ്ക്ക് മിഴിതുറക്കുകയല്ലേ വേണ്ടത്.എന്നും നവീനമായ ഒന്ന്‌ നമ്മെ കാത്തിരിക്കുന്നുണ്ട്.അധികം തിരയാതെ കണ്ടെത്താവുന്ന ഒന്ന്.ഭാവങ്ങൾ നിറഞ്ഞ കണ്ണുകൾകൊണ്ട് സംവേദിക്കാനെ എനിക്കാവൂ.സങ്കടങ്ങളും,സന്തോഷങ്ങളും നിശ്ചയങ്ങളെ പ്രാവർത്തികമാക്കാനുള്ള വഴികാട്ടിയാണ്.അടച്ചിട്ട കോട്ടവാതിലുകൾ വഴിതടയരുത്. നീ നീതന്നെയായി നിലനിൽക്കുകയും അവശേഷിക്കുകയും വേണം.കാറ്റത്ത് പറന്ന് നീങ്ങുന്ന മേഘമാകണം.എവിടയോ ലക്ഷ്യമുണ്ടെന്നറിയണം.നടക്കും തോറും നീളുന്ന സമാന്തരപാതയാണ് ജീവിതം.പാലങ്ങൾ പലപ്പോഴും അപ്രസക്തമാകുന്നതും അങ്ങിനെ.നിറയെ ഇതളുള്ള, ഒരുപൂമാത്രമുള്ള പൂന്തോട്ടം തിരയുന്നത് അർത്ഥശൂന്യമാണ്......
പുലർക്കാലസ്വപ്നം കിടപ്പുമുറിയിൽ തിങ്ങിനിറയുന്നു.അവയെ തടങ്കലിലാക്കാൻ,ജാലകങ്ങൾ ചേർത്തടച്ച്‌ കണ്ണുകൾ പൊത്തി,ഞാനൊരു മായാജാലക്കാരിയായി.
(അമ്മയാണ് നിതാന്തസത്യം.)

No comments:

Post a Comment