Tuesday, August 23, 2022

 ഇല്ലാത്ത കാട്.

============
സ്നേഹത്തിലേക്കുള്ള
വഴിതേടി, കൊടുംകാട്ടിലേക്കെത്തിനോക്കി, വെറുതെ നിന്ന എന്നോട്,
പാതിയും ജീർണ്ണിച്ച
കരിയിലകൾ
സ്വകാര്യമായി
ചിലത് പറഞ്ഞു.
കേട്ടറിഞ്ഞപോലെ,
ഈ കാട്ടിൽ
ജീവജാലങ്ങളും,
പക്ഷിക്കൂടുകൾ തൂങ്ങിയാടുന്ന വൻവൃക്ഷങ്ങളും,
അഭൗമമായ നറുപുഷ്പങ്ങളും,
തെളിനീരരുവികളുമില്ല.
വെറും മായക്കാഴ്ചയാണത്.
മണ്ണിൽ എന്നോ വീണുടഞ്ഞ നെടുവീർപ്പുകളാണ്
മായാജാലമായി
കബളിപ്പിക്കുന്നത്.
നിന്നിൽവർണ്ണാഭവും,
അർത്ഥപൂർണ്ണവുമായ
പാതി നിനവുണ്ട്.
അതിൽതെളിച്ചംനിറക്കുക
തിരയുകയെന്നത് പാഴ്ശ്രമമാണ്.
പിന്നിലെ നീണ്ടവഴി
മറ്റാരോ
സ്വന്തമാക്കിയിരിക്കുന്നു....
ശരിയാണ്,
എന്റെ വഴിയുടെ അരികിൽ
ഒരുചെറിയ ജലാശയമുണ്ട്.
അതിന്റെ തിട്ടയിൽ, കാറ്റിലാടുന്ന
നിറയെ പച്ചിലകളുള്ള
ഒരു കുഞ്ഞുചെടിയുടെ ചില്ലയിൽ,
ഞാനൊരു പൂവ്വായി മയങ്ങി.
തികച്ചും
അപ്രതീക്ഷിതമായിരുന്നു
ആ രൂപാന്തരം .

No comments:

Post a Comment