ചഞ്ചലം.
എങ്ങോകളഞ്ഞുപോയ് എന്നുംതിരഞ്ഞിടും മങ്ങിമായുന്നൊരു
ഭാവഗാനങ്ങളെ.
വെണ്ണിലാചന്തവും, അഗ്നിയും
പാതിപകുത്തു
മിഴിയിൽ ഒതുക്കവേ,
കഥകൾ
പെയ്തുതുടങ്ങുന്നു
പാടുന്നു ഹൃത്തടം.
പറന്നുമറയുന്നു
മാനസമൈനകൾ.
ഈടുള്ളനൂലുകൾ കോർത്തൊറ്റയ്ക്ക്തുന്നിയ
തൂവെള്ളദാവണി,
പാതിവഴിയിൽ വീശിപ്പറത്തി ഞാൻ.
കാലം വിതയ്ക്കുന്ന വിത്തുകൾ ശാശ്വതചിന്തയായ്
പരിണമിയ്ക്കുന്നുവോ.
പണ്ടത്തെ കാന്തിവിളങ്ങുന്ന ഓർമ്മകൾ
ചന്തത്തിൽ ഒന്നിനി കോർത്തുവെച്ചീടട്ടെ.
കുളിരില്ലാക്കാറ്റിൽ ഉലഞ്ഞാടും മനസ്സുമായ്,
മുഖംമറക്കാനുള്ള
മങ്ങിയ കൈലേസു വീശിയുണക്കുവാൻ,
പൂമുഖത്തിണ്ണയിൽ
നൂറുനൂറായിരം
ഓർമ്മകൾ
നന്നായ് വിരിച്ചു
കാത്തിരുന്നു ഞാൻ.
വന്നുപോയ് സന്ധ്യയും സുപ്രഭാതങ്ങളും, നിശബ്ദമായ്
തമസ്സിന്റെ നേത്രവും.
ഇളകിയാടുന്ന
നെൽപ്പാടത്തിനക്കരെ
പൂത്തുലഞ്ഞോരാ
കദംബവൃക്ഷത്തിലെ,
പക്ഷി ത്യജിച്ചൊരു
മങ്ങിയതൂവലാൽ
എത്തിപ്പിടിക്കട്ടെ
അകലത്തെ ചിന്തയെ.
മാനസമാകവേ
പൂത്തുലഞ്ഞീടുവാൻ
കാതങ്ങൾ
എത്രതാണ്ടീടണം ഞാനിനി.
എന്നോ മറന്നുവച്ച തന്മാത്രയിൽ,
തേടിത്തളർന്നു ഞാൻ
എന്നിലെ എന്നെയും.
No comments:
Post a Comment