Saturday, July 28, 2012

മനസ്സ്.

മനസ്സിനൊരു  മാന്ത്രികതയുണ്ട്. ആസക്തിയുടെ തീവ്രതയില്‍ മനുഷ്യന്‍ ചിലപ്പോള്‍ വിഡ്ഢിയെപ്പോലെ നിര്‍ണ്ണയങ്ങള്‍ എടുക്കാന്‍ ശ്രമിക്കും. വിവേചനശക്തിയും, വിശേഷബുദ്ധിയും അതിനു തടയിടുന്നു.

സത്യം

ഒരിക്കലും നിഷേധിക്കാനാവാത്ത സത്യം, മരണം. അതുപോലെ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത് പ്രതീക്ഷ. അര്‍ത്ഥം നിറഞ്ഞ,പലതരം ഇഷ്ടങ്ങള്‍ മനസ്സ് നിറക്കുന്നു. ജീവിതം സംഗീതമയമാകുന്നു.

Tuesday, July 24, 2012

ഓര്‍മ്മത്തെറ്റുകള്‍.

''എണീക്കൂ.... ഇന്ന് പിറന്നാളല്ലേ...പൂമരങ്ങള്‍ നിറഞ്ഞ ഇടവഴിയിലൂടെ, കൈകള്‍ കോര്‍ത്തുപ്പിടിച്ചു സ്വപ്നം കണ്ടു നടക്കാം എന്ന് പറഞ്ഞുറപ്പിച്ചല്ലേ ഇന്നലെ നമ്മള്‍ ഉറങ്ങിയത്?'' ആദ്രമായ മിഴികളില്‍ അല്‍പ്പം കുസൃതി ഒളിപ്പിച്ച്‌ യാത്രക്ക് തെയ്യാറായി അവള്‍. യൌവ്വനം വിടപറയാത്ത, സുന്ദരിയായ, അവളുടെ കൈവിരലുകള്‍ എത്ര മൃദുലവും ചന്തമേറിയതുമാണെന്നു കൌതുകം പുണ്ടു. അസുലഭമായ എന്തോ വലയം ചെയ്തപോലെ.
''അച്ഛാ..ഉണര്‍ന്നില്ലേ ഇനിയും? ഏട്ടനിപ്പോള്‍ വിളിച്ചിരുന്നു. അമ്മയുടെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനവും, അവാര്‍ഡ് ദാനവും നാളെയാണത്രെ.'' സ്വപ്നം ഫലിക്കുമെന്നത് നേരാണോ? അതും പുലര്‍ച്ചെയുള്ളവ? അറിയില്ല... എന്നാലും മോഹിച്ചു പോകുന്നു.......
പതുക്കെ വരാന്തയിലേക്ക്‌ നടന്നു.നല്ല മുല്ലപ്പൂമണം.അവള്‍ക്കേറ്റവും പ്രിയമായിരുന്ന മുല്ലപൂക്കള്‍....കയ്യെത്തും ദൂരത്ത് കസേര വലിച്ചിട്ടിരുന്നു സാകൂതം വീക്ഷിച്ചു.അവളുടെ മുഖം പോലെ ഭംഗിയാര്‍ന്ന പൂക്കളെ മെല്ലെ തലോടി.മിഴികള്‍ നിറഞ്ഞ് കാഴ്ച അവ്യക്തമാക്കി .
കണ്ണീരിനിപ്പോള്‍ ഉപ്പുരസം കുറഞ്ഞ പോലെ. അതിരാവിലത്തെ കുളിര്‍ക്കാറ്റിനും കിളിപ്പാട്ടിനും ഇത്ര സുഖവും, മാധുര്യവുമുണ്ടെന്നു  തിരിച്ചറിഞ്ഞതും ഈയ്യിടെ.
നീണ്ട നാല്‍പ്പതു വര്‍ഷങ്ങളിലെ വലിയ നഷ്ട്ടങ്ങള്‍.....ഒരിക്കലും ഇനിയവ തിരുത്താനാകില്ല.മനസ്സിന്‍റെ അടിത്തട്ടില്‍ വിമുഖതയോടെ ഒളിപ്പിച്ചു വച്ചിരുന്ന ചില ഭാവനകള്‍ ഇപ്പോള്‍ നൃത്തമാടുന്നു.
വിശാലം ഇപ്പോള്‍ എന്തു ചെയ്യുകയാവും? മൃദു ഭാഷിണിയായി എന്‍റെ ജീവിതത്തില്‍ സംഗീതം നിറച്ചവള്‍....
നീതികരണമില്ലാത്ത, പാഴ്കിനാവുകള്‍ മാത്രം നിറഞ്ഞ് നില്‍ക്കുന്ന ഈ മനസ്സ് നീ കാണാതെ പോയതെന്ത്?
ചെറുപ്പത്തില്‍, വാശിയേറിയ ഒരുതരം വ്യഗ്രതയായിരുന്നു, ജീവിതത്തിന്‍റെ ഏണിപ്പടികള്‍ ഓടികയറാന്‍. കഠിനപ്രയത്നവും, തീവ്രമായ പരിശ്രമങ്ങളും അവ സഫലമാക്കി. ഇടവേളയില്‍ പച്ചപ്പാടങ്ങളും പുഴയുമൊക്കെയുള്ള ഗ്രാമത്തിലെ, പ്രതാപികളുടെ തറവാട്ടില്‍ പെണ്ണ് കാണാന്‍ പോയി.ഒരുനോക്കു കണ്ടു എന്നുമാത്രം. അനുരാഗ വിവശതയൊന്നും അനുഭവപ്പെട്ടില്ല. രണ്ട്‌ മാസം കഴിഞ്ഞ്‌ വിവാഹ നാളിലാണ് പിന്നെ കണ്ടത്. ആ കണ്ണുകളിലെ ശാന്തത ശ്രദ്ധയില്‍പ്പെട്ടിരുന്നു.
നഗരത്തിലേക്കുള്ള കൂടുമാറ്റം, അവളില്‍ ഭാവ ചലനങ്ങള്‍ നിറച്ചതായി തോന്നിയില്ല. ഒരു പക്ഷെ തിരക്കുകളില്‍ ശ്രദ്ധിക്കാനാകാത്തതാകാം. അപ്രിയമേതുമില്ലാതെ നിലവിളക്കുപോലെ,വീടാകെ നിറഞ്ഞു നിന്നവള്‍, മിഴിക്കോണിലൊളിപ്പിച്ച തുലാവര്‍ഷം പെയ്തിറങ്ങിയത് കണ്ടില്ലെന്നു നടിച്ച എന്‍റെ ചെയ്തികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നുറപ്പ്.
മിടുക്കരായ മക്കള്‍, അസുയാര്‍ഹമായ നിലയില്‍ അവരുടെ വളര്‍ച്ച. ഇടയില്‍ സഹനത്തിന്‍റെ ആഴിയിലെ തിരമാലകളെ വരുതിയിലാക്കി അവള്‍... വ്യസനിക്കാന്‍ കാരണങ്ങള്‍ ചികയാന്‍ അവസരങ്ങള്‍ ഇല്ലായിരുന്നു. ഒരിക്കല്‍ മാത്രം പ്രകൃതിയെ വല്ലാതെ പ്രണയിച്ചിരുന്ന അവള്‍ ഒരു യാത്രയെക്കുറിച്ച് സൂചിപ്പിച്ചു. മുനയോടിച്ച എന്‍റെ മറുപടി യാത്രയുടെ പാതയില്‍ മുള്ളായി മാറിയോ? പിന്നീടൊരിക്കലും ആവശ്യങ്ങളുടെ പട്ടിക സമര്‍പ്പിച്ചതായി ഓര്‍ക്കുന്നില്ല. തന്‍റെ ആദ്യ കവിത വെളിച്ചം കണ്ട ആഴ്ച്ചപ്പതിപ്പുമായി, പ്രഫുല്ലമായ മിഴികളുമായി അരികിലെത്തി....എന്‍റെ മനസ്സില്‍ സാഹിത്യത്തിനും, കവിതക്കും ഇടം തുലോം കുറവായിരുന്നു... എപ്പോളോ മക്കള്‍ പറഞ്ഞു... അമ്മയുടെ കവിതകള്‍ പുസ്തകമാക്കാം.
അവസാനത്തെ പ്രവൃത്തി ദിനത്തിന്‍റെ തലേന്ന് വിശാലം വന്നു അടുത്തിരുന്നു. പിന്നെ പറഞ്ഞു. ''നമുക്കിന്നു ഒരുപാട് സംസാരിക്കണം... യാത്രയിലെ, പാതയോരത്തെ പൂക്കള്‍ പോലെ ഓടിയോടി പിറകിലേക്ക് മറഞ്ഞ ദിവസങ്ങളെ ഓമനിക്കാം.നിറവാര്‍ന്ന ചില ദിനങ്ങളെ ഓര്‍മ്മകളുടെ സുഗന്ധം കൊണ്ട് പൊതിഞ്ഞു വക്കാം. ഇനിയെന്‍റെ വാക്കുകള്‍ കേള്‍ക്കു... മനസ്സ് നോവാതെ.....വെറുപ്പും വിദ്വേഷവും ഇല്ലാത്ത, സ്നേഹത്തിന്‍റെ  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ലോലമായ മനസ്സായിരിക്കുന്നു എന്‍റെത്. നാളെ ഓഫീസില്‍ നിന്നും തിരിച്ചെത്തിയാല്‍, നമ്മള്‍ പിരിയും. ഈ വിരഹം, ചിറകെട്ടി ഒതുക്കി നിര്‍ത്തിയ സ്നേഹപ്രവാഹമാണ്. ഈ അകല്‍ച്ച അനിവാര്യമാണ്... മനസ്സ് പറയുന്നതും അതാണ്‌.'' അത്ഭുതമാണ് തോന്നിയത്.
വര്‍ഷങ്ങള്‍ എനിക്ക് സമ്മാനിച്ചതെന്ത്? സ്നേഹത്തിന്‍റെ അളവുകോല്‍ എന്താണ്? സ്നേഹിച്ചിരുന്നു... തീര്‍ച്ച... ഒരു ചെറുസ്വാര്‍ത്ഥതയുടെ മേലാപ്പുചുടിയിരുന്നോ? ഒന്നിച്ചൊരു യാത്ര , സ്വന്തമായ സുന്ദരനിമിഷങ്ങള്‍....ഒന്നും ഓര്‍ത്തെടുക്കാനാകുന്നില്ല. ഈ നിരാസത്തിലൂടെ വിശാലം പറയാതെ പറഞ്ഞതും അതൊക്കെ തന്നെയല്ലേ?
വിട പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല....പടിക്കല്ലുകള്‍ ഇറങ്ങും മുന്‍പ്, വലതുകൈപ്പടം അവളുടെ കൈകളിലോതുക്കി, സങ്കടത്തിന്‍റെ പൂക്കൂട സൌമ്യമായി നല്‍കി കൊണ്ട്, മൃദു ചലനങ്ങളോടെ നടന്നകലുമ്പോള്‍ വിശാലം തിരിഞ്ഞു നോക്കിയതെ ഇല്ല......

Sunday, July 8, 2012

പ്രണയചിന്തകള്‍,

പ്രണയം അനന്തമായ പ്രതീക്ഷയാണ്, പടര്‍ന്നു കയറുന്ന മുല്ലവള്ളിപോലെ. പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളും അതിന്‍റെ ഭാഗവും.മോഹങ്ങളും ഭാവനയും അതിരുകളില്ലാത്ത നീലാകാശംപോലെ.

എഴുത്ത്.

സര്‍ഗ്ഗാത്മഗത ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. എഴുത്തുകാര്‍ അവരുടെ മനസ്സ് പറയും പോലെ, അന്യര്‍ക്ക് അരോചകമാകാത്ത വിധത്തില്‍ എഴുതുകയും സമുഹത്തില്‍ ഇടപെടുകയും വേണമെന്ന പക്ഷക്കാരിയാണ് ഞാന്‍.