Thursday, December 27, 2012

ആതിര

ഇന്നലെ തെല്ലു പരിഭവത്തോടെ, ഈ പൂന്തോട്ട നഗരത്തിലേക്ക് എന്നെയും തേടി ആതിര ഒഴുകിയെത്തി. സ്വപ്നങ്ങളുടെ സിംഹാസനത്തില്‍ പിടിച്ചിരുത്തി ചേര്‍ത്തണച്ചു. പിന്നെ മൊഴിഞ്ഞു, "ഇന്ന് തിരുവാതിര."

Friday, December 21, 2012

സ്ത്രീത്വം.

സ്ത്രീകള്‍ സ്വന്തം ശക്തിയും ചൈതന്യവും ഊതിക്കാച്ചിയെടുത്തു അടരാടുകയും പ്രതികരിക്കുകയും വേണം.സമയം അതിക്രമിച്ചിരിക്കുന്നു.......വില്‍പ്പനച്ചരക്കല്ല, സ്ത്രീത്വം.

Wednesday, December 19, 2012

ഉദ്യാനനഗരവും ഞാനും.


ഓര്‍മ്മകള്‍ നൃത്തം ചെയ്യുന്ന,പ്രവാസ ജീവിതം ഒരുപാട് വര്‍ണ്ണ ചിത്രങ്ങള്‍ വരച്ചിട്ട മനസ്സുമായി എന്റെ പ്രിയപ്പെട്ട ഉദ്യാനനഗരത്തെ കുറിച്ചെഴുതട്ടെ ഞാന്‍..
വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു വെളുപ്പാന്‍ കാലത്ത് തീവണ്ടി ഇറങ്ങുമ്പോള്‍, ഈ നാട് ഒരു മഹാനഗരത്തിന്റെ കടുത്ത നിറം എടുത്തണിയാതെ, മഞ്ഞു പുതച്ച് മയങ്ങി കിടന്നു .നിറയെ പൂത്തുലഞ്ഞു, നിഴല്‍ വിരിച്ചു മരങ്ങള്‍ക്കിടയിലെ, ആളൊഴിഞ്ഞ പാതയിലുടെ താമസ സ്ഥലത്തേക്കുള്ള പ്രയാണം എത്ര സംമ്മോഹനമായിരുന്നു....മിതശീതോഷ്ണാവസ്ഥ             നിലനിന്നിരുന്ന,ബഹളമില്ലാത്ത,സ്വച്ഛമായ പരിസരവും,സൌഹൃദ മനോഭാവത്തോടെ ഇടപഴകുന്ന വിശാല മനസ്കരായ തദ്ദേശിയരും ഈ നഗരത്തെ വേറിട്ടതാക്കി. യാഥാസ്ഥികവും തത്വാധിഷ്ടിതവുമായ ജീവിത രീതികള്‍ അവലംബിച്ച് വരുന്ന ഇവിടത്തുകാരുടെ മനസ്സ് പ്രവാസികള്‍ക്ക് അഭയമേകി.ആഥിത്യമര്യാദയും, സഹിഷ്ണുതയും കന്നഡികരെ വേറിട്ടു നിര്‍ത്തുന്നു.
ബംഗലുരുവിലെ നിരവധി സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഉപാധിയായി. തദ്ദേശിയരേക്കാള്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കി,വളര്‍ച്ചയുടെ പടവുകള്‍ കയറാനായതും ഈ നഗരത്തിന്റെ സൌമനസ്യം. ഒരു ചായ രണ്ടായി പകുത്തു വിളമ്പുന്ന (ബൈ ടു) വേറിട്ട കാഴ്ചയും ഈ നാടിന്റെ സ്വന്തം.അനന്യ മനോഹരങ്ങളായ ഉദ്യാനങ്ങളും, പ്രശസ്തമായ കമ്പനികളും ഈ നഗരത്തെ ആഗോള പ്രശസ്തമാക്കി.എണ്ണമില്ലാതെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളും,വിവിധങ്ങളായ മനോഹര പുഷ്പങ്ങളും, ലതകളും എഴകിന്റെ ചാരുത നിറയ്ക്കും.പേരെടുത്ത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പഠനം മികവുറ്റതാക്കി. നഗരം വളര്‍ച്ചയുടെ പാതയില്‍ മുന്നേറി കൊണ്ടിരിക്കുന്നു. പടര്‍ന്നു കിടന്നിരുന്ന നഗരത്തിലിപ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങള്‍.എങ്ങും. ജോലിസാദ്ധ്യതകള്‍ വര്‍ദ്ധിച്ചതും, നൂതന ഫാഷന്‍ വസ്ത്രങ്ങള്‍ നിറഞ്ഞ മാളുകളും, ഹാങ്ങൌട്ടുകളും യുവാക്കളുടെ ലോകം മാസ്മരികവും വര്‍ണ്ണ  ശബളവുമാക്കുന്നു.മെട്രൊ റയില്‍, നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒട്ടെങ്കിലും ശമനം നല്‍കുന്നു.   

മലയാളി സംഘടനകള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സാഹിത്യ, സാംസ്കാരിക,സാമുഹ്യ ചര്‍ച്ചകളും,കാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമാണ്.എഴുത്തും വായനയും അന്യമാകാതെ നിര്‍വഹിക്കപ്പെടാന്‍,യശസ്സികളായ മുതിര്‍ന്ന തലമുറയുടെ ഉചിതമായ ഇടപെടലുകള്‍ ശ്രദ്ദേയമാണ്‌.... അന്യനാട്ടില്‍ മലയാളികളുടെ ഒത്തൊരുമയും ശ്ലാഘനീയം.എന്നിരുന്നാലും നന്നായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇനിയും ഫലവത്താകാത്ത, ഏകോപനം എന്ന ആശയം ഇവിടത്തെ പ്രവാസികളുടെ ഉന്നമനത്തിന് മകുടം ചാര്‍ത്തും എന്നുറപ്പാണ്.


ഇന്നൊരു താരതമ്യ പഠനത്തിനോരുങ്ങുമ്പോള്‍ സമ്മിശ്ര വികാരങ്ങള്‍ നിറയുകയാണ് ചിന്തയില്‍...  ശാന്ത സുന്ദരമായിരുന്ന പാതകള്‍ വാഹന ബാഹുല്യത്തല്‍ വീര്‍പ്പുമുട്ടുകയാണ്.കര്‍ശനമായ ഗതാഗത നിയമങ്ങള്‍ ഏറെ കുറെ പാലിക്കപ്പെടുന്നുണ്ടെങ്കിലും അപകടങ്ങള്‍ കുറവല്ല. നിറഞ്ഞ് ഓളം തള്ളിയിരുന്ന തടാകങ്ങള്‍ നാമാവശേഷമായത്, ജല ദൌര്‍ലഭ്യത്തിനു നിദാനമായി.വിലവര്‍ദ്ധന സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്നു.വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ, തീവ്രവാദ ഭീഷണികള്‍ ഈ സുന്ദര നഗരത്തെ വിറപ്പിക്കുകയാണ്.നിരന്തരമായ പരിശ്രമങ്ങള്‍ക്കൊണ്ടും അപരിഹാര്യമായ യാത്രാപ്രശ്നം, ഇവിടത്തെ മലയാളികളെ വല്ലാത്ത വിഷമത്തില്‍ ആഴ്ത്തിയിരിക്കുന്നു. നിര്‍വ്വചനാതീതമായി മാറിപ്പോയ കാലാവസ്ഥ, പഴയ കുളിരാര്‍ന്ന ദിനരാത്രങ്ങളുടെ ഓര്‍മയില്‍ മനസ്സില്‍ നൊമ്പരം നിറക്കുന്നു. ഉയര്‍ന്ന വേതനം ഉറപ്പാക്കുന്ന ജോലി പുതുതലമുറയുടെ ജീവിതാവബോധത്തെ ഉഴുതു മറിച്ചതായി തോന്നാം.
എങ്കിലും, എല്ലാ നന്‍മതിന്മകളോടും പുന്തോട്ട നഗരം എന്നെ പുല്‍കി അണക്കുന്നു.ലാഘവമുള്ള മനസ്സും ചിന്തകളുമായി, ജീവിതം പൂര്‍ണ്ണതയോടെയും, ആഹ്ലാദഭരിതവുമായും മുന്നോട്ടുനയിക്കാനുമുള്ള വശ്യത പ്രദാനം ചെയ്യുകയും ചെയ്യുന്നു.ഭാഷാ, മതസൌഹാര്‍ദ്ദങ്ങള്‍ മനസ്സില്‍ ചൂടി, മാതൃകയായി നില്‍ക്കുന്ന ഈ മഹാനഗരത്തില്‍ കഴിച്ചു കൂട്ടിയ നിറവാര്‍ന്ന ദിനങ്ങളുടെ ഓര്‍മ എന്നെ അഭിമാനപുളകിതയാക്കുന്നു.
ഗൃഹാതുരത്വം മനസ്സിലൊളിപ്പിച്ചു, മറ്റൊരു സ്വന്തം നാടായി, ഈ ഉദ്യാനനഗരത്തെ നെഞ്ചില്‍ ചേര്‍ത്ത് വക്കട്ടെ ഞാന്‍..... നന്മയുടെയും സഹിഷ്ണുതയുടെയും മേലാപ്പ് ചൂടി നില്‍ക്കുന്ന നഗരത്തെ സ്നേഹിക്കാതെ വയ്യെനിക്ക്‌...

Saturday, December 15, 2012

ആമിയുടെ ഓര്‍മ്മയില്‍.



   പുന്നയൂര്‍ കുളത്തെ പ്രശസ്തമായ നാലെപ്പാട്ട് തറവാട്ടിലെ തൊടിയില്‍ നില്‍ക്കുന്ന നീര്‍മാതളത്തിന്റെ ഇലകള്‍ക്കിപ്പോള്‍ മഞ്ഞനിറമാണ്.ദുഖഭാരത്താല്‍ ഇലകള്‍ പച്ച നിറം കൈ വിട്ടിരിക്കുന്നു.ഇനി പൂക്കാന്‍വയ്യെന്ന മട്ടില്‍ തലകുനിച്ചു നില്‍ക്കുന്ന ആ മരത്തിനറിയാം, ഇനിയൊരിക്കലും തന്നോടിഷ്ട്ടം കൂടാന്‍ ഓര്‍മയുടെ പൂത്താലവുമായി പ്രിയപ്പെട്ട ആമി ഓടിയെത്തുകയില്ലെന്ന്.
    കൈരളിയെ സര്‍ഗ്ഗ ചേതനയാല്‍ വാരിപ്പുണന്ന, നീര്‍മാതളത്തിന്റെ സുഗന്ധം വായനക്കാരിലെത്തിച്ച, മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി കഥാവശേഷയായിരിക്കുന്നു.
    പ്രശസ്ത കവയിത്രി ബാലാമണി അമ്മയുടെയും, ശ്രീ വി എം നായരുടെയും മകളായി, ആയിരത്തി തൊള്ളായിരത്തി മുപ്പത്തി രണ്ട് മാര്‍ച് മുപ്പത്തൊന്നിനു പുന്നയൂര്‍ കുളത്തെ നാലെപ്പാട്ട് തറവാട്ടില്‍ ജനിച്ചു.പതിനഞ്ചാം വയസ്സില്‍ മാധവദാസിനെ വിവാഹം കഴിച്ചു.മൂന്നു മക്കള്‍..
    ഔപചാരിക വിദ്യാഭാസം ലഭിച്ചിട്ടില്ലാത്ത അവര്‍, മാധവികുട്ടി എന്ന പേരില്‍ മലയാളത്തിലും, കമലാദാസ് എന്നപേരില്‍ ഇംഗ്ലീഷിലും എഴുതി ആഗോള പ്രശസ്തയായി.ഒട്ടേറെ വിദേശ ഭാഷകളിലേക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.   എന്‍റെ കഥ, മതിലുകള്‍, തരിശുനിലം, നരച്ചീരുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചന്ദനമരങ്ങള്‍, ഒറ്റയടിപ്പാത, ബാല്യകാല സ്മരണകള്‍, ചുവന്ന പാവാട, തണുപ്പ്, മാനസി, ഡയറിക്കുറിപ്പുകള്‍, പക്ഷിയുടെ മണം, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍, നഷ്ട്ടപെട്ട നീലാംബരി, രുഗ്മണിക്കൊരു പാവക്കുട്ടി, എന്നിവ മലയാളത്തിലും, Summer in culcatta, Alphabet of best, The decentants, Old play house, Collected poems എന്നിവ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്‍പതില്‍ ഇസ്ലാം മതം സ്വീകരിച്ചശേഷം യാ അല്ലാഹ് എന്ന കവിതാ സമാഹാരം പുറത്ത് വന്നു.വിദേശ സര്‍വ്വകലാശാലകളില്‍ അവരുടെ കൃതികള്‍ പഠിപ്പിക്കുന്നുണ്ട്.
    എഴുത്തച്ഛന്‍ പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയവ മലയാള കൃതികള്‍ക്കും, ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പോയെട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, എന്നിവ ഇംഗ്ലീഷ് കൃതികള്‍ക്കും ലഭിച്ചു.
ഇല്ലസ്ട്രെട്ടദ് വീക്ക്ലി ഓഫ് ഇന്ത്യയുടെ പോയെറ്റ് എഡിറ്റര്‍ ആയിരുന്നു. അവരുടെ കഥകളിലൂടെ പ്രശസ്തമായ നീര്‍മാതളം സ്ഥിതി ചെയ്യുന്ന പതിനാറുസെന്‍റ് ഭൂമി കേരളസാഹിത്യ അക്കാദമിക്ക് ഇഷ്ട്ടദാനം നല്‍കി മലയാളത്തെ നെഞ്ചിലേറ്റി.
     കല്‍പ്പിത ചിന്തകള്‍ ചിന്തേരിട്ടു മിനുക്കിയ, ആത്മകഥാംശമുള്ള എന്‍റെ കഥ എന്ന കൃതിയിലൂടെ, മലയാളിയെ അമ്പരപ്പിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി, ഫെമിനിസ്റ്റ് സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച്, സമൂഹമനസ്സിനെ സദാചാരത്തിന്റെ    നാല്‍ക്കവലകളില്‍, നിശ്ചലമാക്കി നിര്‍ത്തി.സ്ത്രീ മനസ്സിന്‍റെ നിഗൂഡ വിസ്മയങ്ങളിലെക്കിറങ്ങിച്ചെല്ലുന്ന, സ്ത്രീ ശരീരങ്ങളുടെ മോഹനമായ കൂടിച്ചേരലുകള്‍ പകര്‍ത്തിവച്ച ചന്ദനമരങ്ങള്‍, പക്ഷിയുടെ മണം എന്നി കഥകളിലൂടെ പ്രിയ കഥാകാരി വായനക്കാരെ ഒരു വ്യത്യസ്തപ്രതലത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തരാക്കി.കാട്ടുതീ പോലെ പടര്‍ന്നു കയറുന്ന കവിതകളിലൂടെയും, ബാല്യകാലസ്മരണകള്‍ തുടങ്ങിയ ഗൃഹാതുരത്വം നിറഞ്ഞ ഏടുകളിലൂടെയും അനശ്വരയായി. 
       മലയാള സാഹിത്യ ശാഖക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി, തന്‍റെ സിംഹാസനം വലിച്ചിട്ടിരുന്ന, നിര്‍ഭയയായ ചക്രവര്‍ത്തി നിക്ക്, കുട്ടികളുടെ നൈര്‍മല്യമാര്‍ന്ന മനസ്സും, കളങ്കലേശമില്ലാത്ത പെരുമാറ്റവും കൈ മുതലായി.മനസ്സില്‍ തോന്നിയത് ഒതുക്കിവക്കാന്‍ ഒരിക്കലും മുതിര്‍ന്നില്ല.വ്യക്തമായ ധാരണയോടെയും, വ്യഥകളും വ്യഗ്രതകളും നിറഞ്ഞ ഉള്‍ക്കാഴ്ച്ചയോടെയും എഴുത്തിനെ കണ്ട അവര്‍ ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു.''എഴുത്തുകാരന്റെ പ്രതിബദ്ധത ഭാവിയോടാണ്.അയാള്‍ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിന്‍ തലമുറക്കാരോടാണ്.നിങ്ങള്‍ അയാള്‍ക്ക്‌ നേരെ കല്ലെറിയുമ്പോള്‍ അയാള്‍ എഴുത്തു നിര്‍ത്താതിരിക്കുന്നതും അതുകൊണ്ടാണ്. അവനവനായി നിലനില്‍ക്കാനും സ്വന്തം ഭാഗധേയത്തെ പിന്തുടരാനും അയാള്‍ക്ക്‌ വിലപ്പെട്ട പലതും ത്യജിക്കേണ്ടി വന്നേക്കാം.സ്വന്തം കുടുമ്പത്തിന്റെ സ്നേഹം പോലും. എന്നിട്ടും അയാള്‍ തനിയെ നടക്കുന്നു.ഒഴിഞ്ഞ ഓഡിട്ടോറിയത്തില്‍ നിന്നു സംസാരിക്കുന്നു.അവിടെ ശ്രോതാക്കള്‍ എത്തുന്നതും വൈകിയാകും.''
     സ്നേഹത്തിന് വേണ്ടിയുള്ള  അന്വേഷണം, അവസാന ശ്വാസംവരെ ഹൃദയത്തില്‍ സൂക്ഷിച്ച ഈ ഉപാസകയുടെ മതം എന്നും പ്രേമമായിരുന്നു.പ്രണയത്തെക്കുറിച്ച് ധീരവും നുതനവുമായി എന്നും സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ആമിയുടെ ആദ്യത്തെയും അവസാനത്തെയും കാമുകന്‍ ശ്രീകൃഷ്ണനായിരുന്നു. താന്‍ കാര്‍മുകില്‍വര്‍ണ്ണന്റെ സ്വന്തം രാധയാണെന്ന് എന്നും അവകാശപ്പെട്ടു. ആത്യന്തികമായി ഒരു സ്ത്രീ ആരായിരിക്കണം എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു, സ്ത്രീ കാമുകിയായിരിക്കണം, കാമുകി മാത്രം.
     പ്രണയത്തിനു സ്ഥലകാലപ്രായവ്യതാസങ്ങളില്ലെന്നും സമര്‍ത്ഥിച്ചു . ഊഹിക്കാനാവാത്ത സര്‍ഗ്ഗസമസ്യയായി, നിര്‍ഭയയായി,കൈരളിയുടെ പൂമുഖത്ത് ഒറ്റക്കു നിന്ന കഥാകാരിയുടെ ചിന്തയുടെ ശുദ്ധി ഒരു കുളിനീരരുവിയായി പരിണമിച്ചു. തിളക്കുന്ന സ്നേഹത്തിന്റെ ലാവ നിറഞ്ഞ വാക്കുകളും ഒപ്പം മസൃണമായ ചേതനകളും സമ്മാനിച്ച്, എങ്ങിനെ അസാധാരണവും പ്രഫുല്ലവുമായ ജീവിതം നയിക്കാം എന്നുകാണിച്ച് വായനക്കാര്‍ക്ക് ഒരു മോഹക്കൊട്ടാരത്തിന്റെ വാതായനം തുറന്നു നല്‍കി.അന്തമില്ലാത്ത മനോസഞ്ചാരങ്ങളുടെയും പകല്‍കിനാവുകളുടെയും ഇഷ്ട്ടതോഴിയായിരുന്ന പ്രിയപ്പെട്ട കമലയുടെ മനസ്സ്, അപഗ്രഥനങ്ങല്‍ക്കതീതമായിരുന്നു.
     നാട്ടിന്‍പുറത്തിന്റെ നന്മകളും തെളിച്ചവും, മഹാനഗരത്തിന്റെ ഗര്‍ജ്ജനവും കഥകളില്‍ നിറഞ്ഞാടി. സ്ത്രീത്വത്തിന്‍റെ തീരാവിസ്മയങ്ങള്‍ സമ്മാനിച്ച രചനകളിലുടെ മലയാളത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ട്ടയായിരിക്കുന്നു കമല.തന്റെ ആദ്യകാല കഥകളെല്ലാം വികാരപരം എന്നവകാശപ്പെടുംമ്പോഴും, വെറുതെ കരഞ്ഞാല്‍ പോരെന്നും എഴുത്തിലുടെ അന്തസ്സ് സ്ഥാപിക്കണമെന്നുമുള്ള പ്രമാണം അരക്കിട്ടുറപ്പിക്കുന്നു.വിവാദങ്ങളെ വരുതിയിലാക്കാന്‍ ഏറെ തത്രപ്പെട്ട കമലാസുരയ്യ ഓര്‍മ്മക്കുറിപ്പുകളില്‍ ഇങ്ങനെ എഴുതി.''സ്നേഹത്തെ ക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നു ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു.'' പ്രഭാതത്തില്‍ വിടരുന്ന, മൃദുസുഗന്ധം പരത്തുന്ന മോഹനപുഷ്പ്പമായി, ഓരോ മലയാളിയുടെ ഹൃദയത്തിലേക്കും നിശ്ശബ്ദ പാദചലങ്ങളോടെ വേറിട്ട  ചിന്തയുടെ ഉള്‍ക്കാഴ്ചയുമായി ആമി നടന്നു കയറി. ''ജീവിതം മുഴുവന്‍ എനിക്ക് ഉത്സവമായിരുന്നു.വേദനകളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ഞാന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയത്.'' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്, വാക്കുകളില്‍ എന്നും വസന്തവും പ്രണയവും നിറച്ചുവച്ചു, സ്വര്‍ഗ്ഗത്തിന്റെ നിര്‍വ്വികാരതയില്‍ അലിഞ്ഞ ആ വാനമ്പാടി, പ്രണയാതുരയായ ഒരു വെള്ളിനക്ഷത്രമായി, വിശാലമായ നീലാകാശത്തെ ഒരു കോണില്‍ നിന്നും മന്ദസ്മിതം പൊഴിക്കുകയാണ്.മാനുഷീക ബന്ധങ്ങളുടെ ധീരയായ വക്താവായി, ഇനിയും നമ്മോടൊപ്പം അദൃശ്യ സാന്നിദ്ധ്യമായി കമല വര്‍ത്തിക്കും.തന്റെ ജീവിതമാണ് എഴുതുന്നതെന്ന് ഉദ്ഘോഷിച്ച, അതിരുകളില്ലാത്ത പ്രണയോപാസക, പൈതൃകത്തിന്റെ ഉമ്മറത്ത് നീര്‍മാതളപ്പുക്കളാല്‍ വിരിച്ചിട്ട പരവതാനിയില്‍ നമുക്കും ഇരിക്കാം ഒട്ടു നേരം, മനസ്സ് പ്രേമാതുരമാക്കാം.

Sunday, December 9, 2012

ലത്തീഫിന്റെ നിഗമനങ്ങള്‍.



"ടീച്ചറെ, ടീച്ചറേ,,,ന്താ, ആരൂല്യൈ ഇവിടെ?
പരിചിതമെന്നു തോന്നിയ ശബ്ദത്തിന്റെ  ഉടമയെ തേടി ഞാന്‍ വാതില്‍ തുറന്നപ്പോള്‍ വിടര്‍ന്ന ചിരിയോടെ നില്‍ക്കുന്ന ലത്തിഫിനെയാണ് കണ്ടത്.
"അല്ല അമ്മകുട്ട്യൈ ങ്ങളെന്നാ വന്നത്? എപ്പ വരുംമ്പളും ഞാന്‍ ചോയിക്കും. വിഷുനു മാത്രേ ങ്ങളേ കാണാന്‍ പറ്റു . ങ്ങക്ക് ഈ ഓണത്തിനും, തിരുവാതിരയ്ക്കും കൂടി ഒന്നിങ്ങട്ടു വന്നുടെ? ങ്ങടെ വീട്ടുകാരനും കുട്ട്യോളും വന്നുട്ടുണ്ടോ?
ചോദ്യങ്ങളെ മന്ദസ്മിതത്തോടെ നേരിട്ട് ഞാന്‍ ചോദിച്ചു.
"പറയു ലത്തീഫെ, എന്തൊക്കെയാണ് വിശേഷം?
ക്ക്,ഒന്നുല്ല്യ ഈ കച്ചോടായിട്ടു ങ്ങനെ നടക്കന്നെ. നാലഞ്ചെണ്ണം കുടീല്ണ്ട്.  അവറ്റങ്ങള്‍ക്ക് അന്നം കൊടുക്കണെങ്കില് ഇങ്ങനെ ഓടിനടന്നാലെ പറ്റു.
"എന്തൊരു ചുടാല്ലേ." തലയില്‍ കെട്ടിയ ചുവന്ന തോര്‍ത്തെടുത്ത് മുഖവും കഴുത്തും തുടച്ച്‌ അത് കഴുത്തിലിട്ട് ലത്തിഫ് പറഞ്ഞു. "ആ പെട്ടിലേ തണുത്ത വെള്ളം ത്തിരി ങ്ങട് തന്നോളി .വല്ലാത്ത ദാഹം. ആവുന്റെ  റബ്ബേ."
നാളെരത്തിനും മാങ്ങക്കും ഒന്നും തീരെ ബെലീല്ല. ന്നാലും ഞമ്മക്ക് വിസിനെസ്സ് ചെയ്യാതെ പറ്റോ?
അയ്യോ, ഇവടത്തെ മാങ്ങയൊക്കെ ങ്ങള് വരുംമ്പളക്ക് കഴിഞ്ഞുല്ലേ .സാരല്ല്യ. നാളെ ഞാന്‍ ന്റെ ചെക്കന്റെ  കയ്യില് ഒരു കൊട്ട മാങ്ങ കൊടുത്തയക്കാംട്ടോ . കുടീല് ഇരിക്കുനുണ്ടട്.
ലത്തിഫിന്റെ കുട്ടികള്‍ എത്രേലാ പഠിക്കുന്നത്?
ഒന്നും പറേണ്ട. രണ്ടടെണ്ണം ഇക്കൊല്ലം തോറ്റു. ഒന്ന് ഇനി പോണില്ലാന്ന് പറഞ്ഞു പഠിപ്പ് നിര്‍ത്തി. പെണ്‍കുട്ടി നല്ലോണം പഠിക്കും.അവള് പ്ലസ്‌ ടുനാ.  ഞാനാച്ച ഇബുടത്തെ ടീച്ചറുടെ നിര്‍ബന്ധം കൊണ്ടാ ഏഴുവരെ പോയത്. വാപ്പെടെ കൂടെ കച്ചോടത്തിനു പോയി സമയം കിട്ടുംബോളല്ലേ ന്റെ സ്കൂളില്‍ പോക്ക്.ഹ ഹ ഹ.
ന്നാലോ ന്റെ കുട്ട്യോള് നാലക്ഷരം പഠിക്കണംന്നു ക്ക് മോഹാ.
അല്ല ലത്തിഫെ ഇനി ഗള്‍ഫിലൊന്നും പോണില്ലേ?
ന്റെ  രഹിമാനായ തമ്പുരാനെ.. ഒന്നും പറേണ്ട. രണ്ടട്‌ കൊല്ലം അതും നോക്കി. ഇനി ചെയ്യാന്‍ പണി ഒന്നും ബാക്കി ഇല്ല അവടെ. ഒരു മെച്ചും ഉണ്ടായില്ല്യ. മ്മടെ നാടന്യ നല്ലത്.
ഇതിനിടയില്‍ സ്വതസിദ്ധമായ അന്വോഷണ ചാതുര്യതോടെ തോട്ടത്തിലുടെ   ഒരുവട്ടും ചുറ്റി വന്നു പറഞ്ഞു. തോട്ടത്തില് എത്ര മച്ചിങ്ങാ വീണു കിടക്കണത്. ങ്ങള് അഞ്ചാറ് പഴം ങ്ങുട് തരീന്‍ അമ്മകുട്ട്യൈ . ന്റെല്‍ ഒരു മരുന്നുണ്ട്.അത് പഴത്തില് വച്ച് തെങ്ങുമ്പില്‍ അങ്ങുട് വക്കാം. അമ്പട. ..ഇനി എല്യോള് മച്ചിങ്ങ കടിക്കാന്‍ വരുംമ്പളല്ലേ പൂരം.ഹ ഹ .. അവറ്റ ബിസ്മി ചൊല്ലി ഈ പഴം അങ്ങട് തിന്നും. അതന്നെ കഴിഞ്ഞു കഥ. ഇതിനിടയില്‍ ലത്തിഫിന്റെ ശ്രദ്ധ വെള്ളം ഏകദേശം വറ്റിയ കിണറിലും എത്തി നിന്നു. അയ്യോ ഇതിന്‍റെ അടില് മുഴുവന്‍ പാ റാണല്ലോ. അതിനൂണ്ടട് ഒരു പണി. മ്മക്ക് ഇതില് ഒരു ബോറങ്ങുട് അടിക്കാം. ഞാന്‍ ആളെ കൊണ്ടരാം ട്ടോ.
പിന്നെ സ്വാഭാവികമായ ഒരവകാശബോധത്തോടെ പറഞ്ഞു. ഞാനൊരു ലോക്കല്‍ വിളിക്കട്ടെ ട്ടോ ജീപ്പ് വരുത്താനാ. . . . . . അല്ല ലത്തിഫെ എപ്പളും ഇങ്ങനെ കറ പിടിച്ച വേഷം ഇട്ടു നടന്നാ മതിയോ?
നല്ല വേഷം ഇട്ടു നടക്കാനൊന്നും എപ്പളും പറ്റില്ല. കഴിഞ്ഞാഴ്ച ഒരു അച്ചായന്റെ  മകന്റെ  കല്യാണത്തിന്  പൊയീര്ന്നു. അപ്പൊ അളിയന്‍ ദുബൈയിന്നു കൊണ്ടന്ന ചെത്ത്‌ ഷര്‍ട്ട്‌ ഇട്ടു പോയി. പള്ളിയൊക്കെ ചുറ്റി കണ്ടു. അമ്പലത്തിലും പള്ളിയിലും ഒക്കെ ദൈവം ഒന്നെന്നെന്നാ ഞാന്‍ വിചാരിക്കണ് . ഇനിയിപ്പോ നാളികേരം അങ്ങാടീല് എത്തിക്കണം. ഒരാഴ്ച കഴിഞു ഞാന്‍ വരാം ട്ടോ. അപ്ലക്ക് ങ്ങള് പൂവോ? ങ്ങടെ തമാശയും ചിരിയും ഒക്കെ ക്ക് പെരുത്ത്‌ ഇഷ്ട്ടാ.
പിന്നെ മഴക്കാലത്ത്‌ വിസിനെസ്സു ഉണ്ടടാവില്ല. അപ്പൊ ഒരു മുന്ന് മാസത്തെ വിസയില്‍ ഒരു പോക്ക് പോണംന്നുട്. പറ്റോന്ന്  അറിയില്ല.
വരുമ്പോള്‍ അമ്മകുട്ടിക്കു എന്താ കൊണ്ടരണ്ട് ?

ഗ്രാമീണതയുടെ, നിഷ്കളങ്കതയുടെ,നിറഞ്ഞ സ്നേഹത്തിന്റെ  ആള്‍ രൂപമായി നടന്നകലുന്ന ലത്തിഫിനെ നിര്‍ന്നിമേഷയായി ഞാന്‍ നോക്കി നിന്നു.. . . .

മഴനൂലുകള്‍

മഴ തകര്‍ത്തു പെയ്യും. മഴനൂലുകള്‍ ധാരയായി ഒഴുകി മുറ്റം നിറയ്ക്കും.തിണ്ണയില്‍ തൂണും ചാരി, കാഴ്ചയില്‍ മുഴുകി സമയബോധമില്ലാതെ, പരിസരം മറന്ന്  അങ്ങനിരിക്കുമ്പോള്‍, സ്വയം നഷ്ടപ്പെടുന്നതിന്റെ രസം..........

Thursday, December 6, 2012

ഇന്ന്

നനുത്ത കുളിരുണ്ട് ഇന്നത്തെ പ്രഭാതത്തിന് . പകല്‍ വളരുകയാണ്.ഓരോ പൂക്കളിലും,പുല്‍നാമ്പിലും അത്ഭുതങ്ങള്‍ നമുക്കായി കരുതി വച്ച് പ്രകൃതി.സ്നേഹത്തിന്റെയും കരുതലിന്റെയും വര്‍ണ്ണപ്പുതപ്പ് വാരിയണിയാം. ഇന്ന് സ്വാര്‍ത്ഥകമാകട്ടെ.......

ചങ്ങാത്തങ്ങള്‍

 നല്ല സൌഹ്രുദങ്ങള്‍, നീലക്കുരുഞ്ഞികള്‍ പോലെയാണ്. ഇടവേളകളില്‍ പുഷ്പ്പിക്കുന്നവ. ഉപാധിയില്ലാത്ത ചങ്ങാത്തങ്ങള്‍,   ജീവിതത്തില്‍ വര്‍ണ്ണം വാരിവിതറും.മനസ്സിനെ ആഹ്ലാദിപ്പിക്കയും ചെയ്യും. സുഗന്ധവും വശ്യതയുമില്ലാത്ത കുഞ്ഞു  തുമ്പപ്പൂവിനെ ഹൃദയത്തില്‍ ചേര്‍ത്തണക്കുംമ്പോലെ.......

Tuesday, December 4, 2012

മഴയത്ത്

പെയ്തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന മേഘാവൃതമായ ആകാശത്തിന് കീഴില്‍, ഒറ്റക്കിരുന്നു ദിവാസ്വപ്നം കാണുന്ന എനിക്കിപ്പോള്‍ മനസ്സ് നഷ്ട്മായിരിക്കുന്നു. തുള്ളിതുള്ളി മുത്ത്‌ പൊഴിക്കുന്ന മഴയ്ക്ക് എന്തൊരു ചേലായിരിക്കും.....    

Saturday, December 1, 2012

നിളയുടെ തീരം വിളിക്കുമ്പോള്‍


നിളയുടെ തീരത്തെ എന്റെ പ്രിയപ്പെട്ട ഗ്രാമത്തില്‍ നിന്ന് നവവധുവായി, വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാംഗ്ലൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍, ഞാന്‍  യവ്വനത്തിലേക്ക് കാലുന്നിയിരുന്നതേ ഉണ്ടായിരുന്നുള്ളു..പിന്നെ ഒരു കൊച്ചു വീട്ടില്‍ ജീവിതം ആരംഭിച്ച ആ നാളുകളില്‍ എന്നും അത്ഭുതത്തോടെയാണ്‌ നഗരത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചത്‌..
അതിരാവിലെ വാതില്‍ക്കല്‍ മുട്ടിവിളിക്കുന്ന പൂക്കാരി,ഈണത്തില്‍ നീട്ടി വിളിക്കുന്ന ചീര വില്പനക്കാരി. അന്യ നാട്ടുകാരിയായ പെണ്‍കുട്ടിയോട് സഹാനുഭുതിയോടെ മാത്രം പെരുമാറുന്ന നാട്ടുകാര്‍.. നേര്‍ത്ത മഞ്ഞു മുടിക്കിടക്കുന്ന പ്രകൃതിയെ കണികണ്ട് ഉണര്‍ന്നിരുന്ന സുന്ദരമായ പ്രഭാതങ്ങള്‍.
ഭാഷാപ്രശ്നം ഇവിടത്തുകാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലില്‍ പതുക്കെ അലിഞ്ഞില്ലാതാകാന്‍ തുടങ്ങി. നിറയെ പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ കൂടി, സംഗീതം നിറഞ്ഞ മനസ്സുമായി, വെറുതെ നടന്നു പോയ സായാന്ഹങ്ങളില്‍ ഈ ഉദ്യാനനഗരം ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്ന് തോന്നി.
പുതുമകളുടെ ഓളങ്ങള്‍ നിലച്ച ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, എന്നില്‍ എന്റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ പതുക്കെ ഉണരാന്‍ തുടങ്ങി. പഞ്ചാര മണലില്‍ ഉരുണ്ട് നീന്തിത്തുടിച്ചു, വെള്ളാരം കല്ലുകള്‍ മുങ്ങിയെടുത്ത് എന്റെ ബാല്യം വര്‍ണ്ണാഭമാക്കിയ ദിവസങ്ങള്‍ സമ്മാനിച്ച, എന്റെ നിളയുടെ തീരം ഇപ്പോള്‍ ദൂരെയാണ്. ഇവിടെ ജനല്‍ തുറന്നിട്ടാല്‍ കാണാന്‍, കുന്നിറങ്ങി ആരവത്തോടെ വരുന്ന മഴയില്ല. പിന്നെ കര്‍ക്കിടകത്തില്‍, ശ്രീ ഭഗവതിക്ക് വക്കാന്‍ ദശപുഷ്പ്പങ്ങള്‍ തേടി അലയുംമ്പോഴത്തെ, മഴക്കാറണിഞ്ഞ കറുത്ത സായാന്ഹങ്ങളില്ല. കൌമാര സൌഹൃദങ്ങളുടെ പവിത്രത പേറുന്ന സന്തോഷകരമായ സ്കൂള്‍ ദിനങ്ങളില്ല. കറുക നാമ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച, മഞ്ഞുതുള്ളികള്‍ ഇറ്റു വീഴുന്ന, പാതിവിടര്‍ന്ന ചെമ്പരത്തി പൂക്കളില്ല. കന്മഷം തൊട്ടുതീണ്ടാത്ത, ഊഷ്മളമായ, സ്നേഹബന്ധങ്ങള്‍, അവ വളരെ, വളരെ അകലെയാണെന്ന അറിവ് എന്‍റെ മനസ്സില്‍ സങ്കടം നിറച്ചു.
ഉദാസീനതയില്‍ എന്റെ ദിവസങ്ങള്‍ മെല്ലെ നിര്‍വ്വികാരമാകാന്‍ തുടങ്ങി. ഗൃഹാതുരത്വത്തിന്റെ വേദനയില്‍ മയങ്ങിപ്പോയ തണുത്ത പകലുകളില്‍ ഉണര്‍ന്നെണീക്കുമ്പോള്‍, മനസ്സില്‍ കടുത്ത നഷ്ടബോധം തിങ്ങി നിറഞ്ഞു.
പിന്നെ മാതൃത്വത്തിന്റെ അഭിമാനകരമായ ദിനങ്ങളില്‍ ഞാന്‍ കര്‍മ്മ നിരതയായി. മനസ്സിനെ സാഹചര്യങ്ങള്‍ക്കനുസൃതമായി പെരുമാറാന്‍ പാകപ്പെടുത്തിയെടുക്കുന്നതില്‍ വ്യാപ്രുതയായി. ഈ നാട്ടുകാരുടെ സഹിഷ്ണുത നിറഞ്ഞ സന്‍മനസ്സും സൌഹൃദവും, എന്നും ആദരവോടെ നോക്കികണ്ടു. അന്നവും വസ്ത്രവും സ്നേഹവും തന്ന് പോറ്റി വളര്‍ത്തുന്ന ഈ മഹാനഗരം, എന്തൊക്കെ പോരയ്മകളുണ്ടെങ്കിലും, ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്ന അറിവ് എന്നില്‍ ബലപ്പെട്ടു.
നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളില്‍ ഭാഗഭാഗാകേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സു മന്ത്രിച്ചു ...ഈ നഗരത്തിന്റെ നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള മനസ്സാന്നിധ്യം ഉണ്ടായേ മതിയാകു എന്ന്. സ്നേഹവും, നന്മയും, കാരുണ്യവും ഹൃദയത്തില്‍ സുക്ഷിച്ചാല്‍, എന്നും എവിടെയും കാലിടറാതെ മുന്നോട്ടു പോകാനാകുമെന്ന വിശ്വാസം എന്നില്‍ വേരുറച്ചു. ഇവിടത്തെ നീണ്ട പ്രവാസജീവിതത്തിനിടയില്‍ നല്ലതും ചീത്തയുമായ പല കാഴ്ചകള്‍ക്കും സാക്ഷിയാകേണ്ടി വന്നു. എങ്കിലും സന്തോഷകരമായ ഒരുപാടു വര്‍ഷങ്ങള്‍ എന്നെ തഴുകി പുണര്‍ന്നു കടന്നു പോയി.
വിലപ്പെട്ട ഏറെ സൌഹൃദങ്ങളും ഇക്കാലം എനിക്ക് നേടിത്തന്നു. എങ്കിലും, എനിക്ക് എന്റെ നാട്ടിന്‍ പുറത്തെ, സ്നേഹം കൊണ്ട് മേഞ്ഞ പത്തായപ്പുര മതി. സ്വച്ചന്ദമായ ഇളം കാറ്റുകൊണ്ട് പ്രകൃതി രമണീയതയില്‍മുഴുകി,തെളിനീരോഴുകുന്ന അറ്റകഴായകള്‍ ചാടികടന്ന്, ഞാറ്റു പാട്ടും കേട്ട് സ്വയം മറന്ന് നടന്നു പോകണം. ദുരെ മലകള്‍ക്കിടയില്‍, മാനത്ത് ചെഞ്ചായം പുശി, പതുക്കെ പടിയിറങ്ങിപ്പോകുന്ന അസ്തമയ സൂര്യനെ കാണണം. വിഷുപ്പക്ഷിയുടെ ഈണത്തിലുള്ള പാട്ട് കേട്ട് എല്ലാം വിസ്മരിച്ചിരിക്കണം. പിന്നെ ഓണപാട്ട് പാടി, കൊച്ചു പൂക്കളം തീര്‍ത്ത്, പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ സൌന്ദര്യം ആവോളം ആസ്വദിക്കണം.
ജീവിതത്തിന്റെ ഏറെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണിരിക്കുന്നു. ഇന്നും ഞാന്‍, ഗൃഹാതുരത്വം നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്കിനായി കാത്തിരിക്കുന്നത് വൃദാവിലാകാം. എങ്കിലും ആ വിചാരമില്ലാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. 

Wednesday, November 28, 2012

നീലത്തൂവലുള്ള പക്ഷി


നീണ്ട പാതയിലെ
ഇരുപത്തിയേഴാം
മെയില്‍ കുറ്റിയുടെ
ഇടതു വശത്തെ
പാഴ് മരത്തിന്റെ
മെലിഞ്ഞ ശിഖരത്തില്‍
എന്റെ സ്വപ്നക്കൂട്.
മലയടിവാരത്തെ
പുഴനീരിനെ
കാത്ത് വലഞ്ഞ മനസ്സിനെ,
ഇന്നലെ ഞാന്‍ ദാനം കൊടുത്തു.
ഒന്നും പറയാതെ കരയരുതെന്ന്
ശാസിക്കയും ചെയ്തു.
ഒരു ചിറകു കൂടി വേണം-നീല...
ഉള്ളത് നിറം മങ്ങിയതാണ്.
കൊക്കിന്റെ മൂര്‍ച്ച അത്രമതി.

ഈ പക്ഷിയുടെ പേരെന്താണ്?
അറിയില്ലെനിക്ക്‌.... ../ 

Tuesday, November 27, 2012

ശ്രീ .വിഷ്ണു മംഗലംകുമാര്‍-- ബാംഗ്ലൂരിലെ നന്മയുടെ മുഖശ്രീ.


ചിലര്‍ കര്‍മ്മംകൊണ്ടും, തെളിഞ്ഞ വ്യക്തിത്വംകൊണ്ടും നമ്മെ മോഹിപ്പിക്കുകയും സമൂഹമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യും. അത്തരം ഒരു ആദരണീയമായ വ്യക്തിത്വമാണ്‌, പത്ര പ്രവര്‍ത്തനരംഗത്ത്  25 വര്‍ഷം പിന്നിട്ട, ശ്രീ.വിഷ്ണുമംഗലം കുമാര്‍....... 
വ്യക്തിക്ക് സമുഹത്തോട് ബാദ്ധ്യതയുണ്ട്, പ്രതികരിക്കാനുള്ള തന്റേടം അത്യന്താപേക്ഷിതവും.പ്രതികരണങ്ങള്‍ വസ്തുനിഷ്ഠമാകുമ്പോള്‍ ഒട്ടുമിക്ക വൈതരണികളും താണ്ടാനാകുന്നു.
ബാംഗ്ലൂരിലെ സാമുഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രീ.വിഷ്ണുമംഗലം കുമാറിനെ ഇവിടത്തെ മലയാളി സമൂഹം നിറഞ്ഞ മനസ്സോടെയും അത്യന്തം ആഹ്ലാദത്തോടെയും, അഭിമാനപുരസ്സരം ഇക്കഴിഞ്ഞ 18ന് ആദരിക്കുകയുണ്ടായി. സമുഹത്തിലെ വ്യത്യസ്ത പ്രതലങ്ങളില്‍  നിന്നും പങ്കുകൊണ്ടവര്‍, തങ്ങളുടെ നിഗമനങ്ങള്‍ നിറഞ്ഞ ഹൃദയത്തോടെ വരച്ചുകാട്ടി.സുസമ്മതനായ ശ്രീ.വിഷ്ണുമംഗലം കുമാറിന് ഇവിടത്തെ സമുഹം കല്പിച്ചുനല്‍കിയ സ്നേഹത്തിന്റെയും ബഹുമാന്യതയുടെയും  ബഹിര്‍സ്പുരണമായിരുന്നു ആ വിലയിരുത്തലുകള്‍. അര്‍ഹതയുള്ളവര്‍ ആദരിക്കപ്പെടുകതന്നെ വേണം. 
 
മികച്ച രചയിതാവ്, സംഘാടകന്‍,ധീരനായ മാധ്യമപ്രവര്‍ത്തകന്‍, ഒന്നാംതരം പ്രാസംഗികന്‍, കാരുണ്യ പ്രവര്‍ത്തകന്‍,കുലീന വ്യക്തിത്വം,വിശ്വസ്തനായ സ്നേഹിതന്‍ പിന്നെ ആര്‍ദ്രതയും സ്നേഹവുമുള്ള കുടുംബനാഥനും.ഇത്തരം വിശേഷണങ്ങള്‍ ശ്രീ കുമാറില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂരിലെ സംഘടനകളെ തന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കാന്‍ വൈമനസ്യം കാട്ടാറില്ല.
അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന പദവിന്യാസങ്ങള്‍ രചനാവൈഭവം പ്രകടമാക്കുന്നു.പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍ മികച്ചവയും.

വര്‍ഷങ്ങള്‍ക്കുമുന്‍പ്, ചെറുപ്പക്കാരനായ ശ്രീ. വിഷ്ണുമംഗലം കുമാറിന്റെ, ഉത്സുകതയോടെയുള്ള അഭിമുഖങ്ങള്‍ കാണാനും വായിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ആര്‍ജ്ജവത്തോടെ, കറുപ്പും വെളുപ്പും വകഞ്ഞുമാറ്റി, പിന്നെ ഏകോപിപ്പിച്ച്  വര്‍ണ്ണരാജികള്‍ ചമക്കുന്ന വൈദഗ്ദ്ധ്യം  മികച്ച പത്രപ്രവര്‍ത്തകന്റെ  കാര്യക്ഷമത വിളിച്ചോതുന്നു.
നിര്‍ഭയനായ ഈ എഴുത്തുകാരന്റെ ഇടപെടലുകള്‍, ബാംഗ്ലൂരിലെ മലയാളിസമൂഹത്തിനെ ഒട്ടൊന്നുമല്ല കൈപിടിച്ചുയര്‍ത്തിയത്.ഇപ്പോളും വിലക്കുകളെ നിഷ്ക്കരുണം തള്ളിമാറ്റി, അനീതികള്‍ക്കെതിരെ പോരാട്ടം തുടരുക എന്ന തന്റെ നിര്‍ണ്ണയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കുമാര്‍..

കഴിഞ്ഞ 28 വര്‍ഷങ്ങളായി,ബാംഗ്ലൂരിലെ  സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കുമാറിന്റെ നിഷ്കാമപ്രവര്‍ത്തനങ്ങള്‍  നിരന്തരം വീക്ഷിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.ഈ വാക്ശരങ്ങള്‍ ഇനിയും അനീതികളെ എയ്തുവീഴ്തട്ടെ.ഇനിയും വളരുക.ആകാശമാകട്ടെ അതിര്.പ്രിയ കുമാര്‍, ഈ അക്ഷര ബോധിത്തണലില്‍ ഇനിയും ഞങ്ങളെ ചേര്‍ത്തണക്കുക. 
  
ഈ പ്രതിഭക്ക് വേദിയൊരുക്കിയ, അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കേരളശബ്ദത്തിനും, നിശ്ശബ്ദസാന്നിദ്ധ്യവും അകമഴിഞ്ഞ പിന്തുണയുമായി, ചേര്‍ന്നുനില്‍ക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും എന്റെ അഭിനന്ദനങ്ങള്‍.... ..
  

Monday, November 19, 2012

എന്റെ വിദ്യാലയം ശദാബ്ദി നിറവില്‍.


ആകുലതകളില്ലാത്ത ബാല്യം, കന്മഷമില്ലാത്ത  സൌഹൃദങ്ങള്‍...., പാട്ടും നടനവും, പ്രിയപ്പെട്ട അദ്ധ്യാപകര്‍, പൂത്തുലഞ്ഞു നിന്ന ഒങ്ങുമരച്ചുവട്ടിലെ അപൂര്‍വ്വ നിമിഷങ്ങള്‍ , ഓര്‍മ്മകളെ  മധുരിതമാക്കുന്ന ഒരുപാട് ദിവസങ്ങള്‍ ചിലവഴിച്ച ആ സ്കൂള്‍ ... അഭിമാനവും ആഹ്ലാദവുമുണ്ട് അവിടെ ഒരു വിദ്യാര്‍ഥിനിയാകാന്‍ ഭാഗ്യമുണ്ടായതില്‍.. ഇനിയൊരിക്കലും തിരിച്ച് കിട്ടാനാവാത്ത ആ നിമിഷങ്ങളെ കുറിച്ചോര്‍ത്ത്‌ വിഷാദവും. ശദാബ്ദിയാഘോഷിക്കുന്ന എന്റെ പ്രിയ വിദ്യാലയത്തിന് പ്രണാമം.  

Wednesday, November 14, 2012

നീ


വിചാരങ്ങള്‍ക്കൊക്കെ ചെറുതും വലുതുമായ പൊട്ടുകള്‍ കുത്തി.ചിലതൊക്കെ കടുത്ത വര്‍ണ്ണം. മുഖമില്ലാതെ തമ്മിലറിഞ്ഞത് എപ്പോളായിരുന്നു? ഇനി വെറും നിലത്തു ചുള്ളിക്കമ്പുകള്‍ ചേര്‍ത്ത് വച്ച് കൂട് പണിയാതിരിക്കാം.ഇന്ന് മഴ വരില്ല.നീയും..... 

Friday, November 9, 2012

സൌഹൃദം




സൌഹൃദത്തിനെ, ബലവത്തായ 
കയ്യാലപ്പുറത്ത് തളച്ചിടാനാണ്,
വളഞ്ഞ വഴിയുടെ പിന്നാമ്പുറത്ത് 
പതുങ്ങി നിന്നത്.
എന്നിട്ടും,അടര്‍ന്നു പോയ,
മോഹക്കുരുക്കിന്റെ 
സൌജന്യം മുതലെടുത്ത്‌,
അദൃശ്യച്ചിത്രത്തിന്,
വിണ്ടു കീറിയ മതിലിനപ്പുറത്തേക്ക് 
നീണ്ടുപോയ ഭാവം മറഞ്ഞ 
ഒറ്റക്കണ്ണ്‍ വരച്ചു ചേര്‍ത്തതാര്?
 

വിരസത.



ഞായറാഴ്ച കൃത്യം നാല്മമണി ഇരുപത്തി മൂന്ന് മിനിട്ടിനാണ്, വിരസതയുടെ തിരശ്ശീല കൊണ്ട് അവള്‍ സ്വയം മറച്ചത് .മുറ്റത്തെ പാരിജാതത്തിന്റെ ഒറ്റ ഇലയും ഇളകാതെ നിന്ന ആ സായംകാലത്ത് , ഓര്‍മ്മയുടെ പിണഞ്ഞ കെട്ടുകള്‍ അഴിക്കാനാകാതെ,മനസ്സ് പിടയുകയും ചെയ്തു.മുറ്റത്തെ കോഴിവാലന്‍ ചെടിയുടെ ചെറു ശിഖരത്തില്‍ ഒരു മഞ്ഞക്കിളി കൂട് മെനഞ്ഞു. ആകാശത്തേക്കുള്ള, പടികളില്ലാത്ത കോണിയില്‍ മനസ്സ് ഊഞ്ഞാലാടിക്കൊണ്ടിരുന്നു.

ആരോ




ആവരണങ്ങളുടെ ഭാരം ഒട്ടുമില്ലാതെ,
മാര്‍ഗ്ഗരേഖയുടെ പാതി വഴിയില്‍
അര്‍ത്ഥം മയങ്ങിക്കിടന്നു.
ചഞ്ചലത മുഖം മിനുക്കി
മന്ദം മന്ദം പടര്‍ന്നിറങ്ങി.
ചാഞ്ചല്യം ഭാവങ്ങളുടെ
ചന്തം കുറച്ചു .
പരിഭവങ്ങള്‍ കൂടണയാതെ,
ഒരു കോണില്‍ മയങ്ങി.
കഥചൊല്ലി, മരച്ചില്ലയില്‍
ആടിയാടി മോഹം മറഞ്ഞു.
പുനര്‍ജ്ജന്മത്തിന്റെ നനുത്ത തൂവല്‍
തിരഞ്ഞു തിരഞ്ഞ്, ആരാണത് ?

Wednesday, November 7, 2012

രഹസ്യങ്ങള്‍

മനസ്സിന് മാന്ത്രികതയുണ്ട് . അത് ഒരു ചിത്രശലഭത്തിന്റെ ചിറകുകള്‍ പലപ്പോഴും കടം വാങ്ങും.വാരിയണിയും.മനോഹരമായ ചില രഹസ്യങ്ങള്‍ ഗോപ്യമാക്കി വക്കാം. അത് ജീവിതം ചിലപ്പോഴെങ്കിലും വര്‍ണ്ണശബളമാക്കും.  

Tuesday, October 30, 2012

കുഞ്ഞിക്കിളി

മഴപൊഴിയുകയാണ്, പൂന്തോട്ട നഗരം കുളിരിന്റെ പുതപ്പ് അണിഞ്ഞിരിക്കുന്നു.നനഞ്ഞ തൂവലുകള്‍ കുടഞ്ഞും, കൊക്കുകൊണ്ട്‌ മിനുസപ്പെടുത്തിയും ഒരു കുഞ്ഞിക്കിളി പതുക്കെ മൂളുന്ന മധുര ഗാനം എനിക്കിഷ്ടമായി. ഏതാണാ രാഗം?

Saturday, October 13, 2012

പള്ളം എന്റെ നാട്



ത്രിശൂര്‍ ജില്ലയുടെ അതിരായി, ചെറുതുരുത്തിക്കടുത്ത് ദേശമംഗലം വില്ലേജില്‍,            ഭാരതപ്പുഴയോരത്തെ പ്രകൃതി രമണീയമായ പള്ളമാണ് എന്റെ  സ്വദേശം.

അമ്പലത്തിലെ സുപ്രഭാതവും,പള്ളിയിലെ വാങ്ക് വിളിയും കേട്ടാണ് ഞങ്ങളുടെ പ്രഭാതങ്ങള്‍ പൊട്ടി വിടരുക.അനേകം ജീവജാലങ്ങളും പക്ഷികളും നിവസിക്കുന്ന ചെറിയ വനപ്രദേശമാണ് ഒരു ഭാഗം. മറുഭാഗത്ത് നിള പരന്നൊഴുകുന്നു. ഇന്നും അവിടെ പച്ചപ്പരവതാനി വിരിച്ചപോലെ നെല്‍പാടങ്ങളണ്ട്.പുഞ്ചക്കൊയ്ത്തിന്‌  സമയമാകുമ്പോളേക്ക് പാടം സ്വര്‍ണ്ണനിറമാര്‍ന്നു കിടക്കും.ട്രാക്ടറുകള്‍ വന്നതോടെ കന്ന്പൂട്ട്‌ പാട്ടുകള്‍ വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു.കിഴക്ക് നിന്നു കലാമണ്‍ഡലത്തെ തഴുകിയെത്തുന്ന കാറ്റ് ഞങ്ങളുടെ ഗ്രാമത്തെയും കടന്നു പോകും. പ്രകൃതിഭംഗി കനിഞ്ഞു നല്‍കിയിരിക്കുന്ന പള്ളം കടവ് സിനിമക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. കാലവര്‍ഷത്തിന്റെ ആര്‍ഭാടത്തില്‍ പുഴ പാടത്തേക്കു കടന്നു കയറി മനക്കുറ്റി അമ്പലമുറ്റം വരെ എത്തി നിന്നു സംഭ്രമിപ്പിക്കും. പിന്നെ വേനല  രൂതിയില്‍ വറ്റിവരണ്ടു ഒരു കണ്ണുനീര്‍ ചാലുപോലെയായി ഞങ്ങളെ സങ്കടപെടുത്തും. .
ഇലഞ്ഞിപൂക്കള്‍ പൂക്കളം തീര്‍ത്ത കൊച്ചു ഇടവഴികളില്‍ വിടര്‍ന്ന നിശ്ശബ്ദ പ്രണയങ്ങളില്‍ ചിലതെങ്കിലും ആരോരുമറിയാതെ ഞെട്ടറ്റു വീണ്‌ടയുന്നതും ഈ ആറ്റിരമ്പില്‍ തന്നെ.ഇളം കാറ്റുകൊണ്ട്, പാടവരമ്പത്തിരുന്നു, എത്രയെത്ര സ്വപ്നങ്ങളാണ് ഞങ്ങള്‍ നെയ്തു കൂട്ടിയത്.തെളിഞ്ഞ ആകാശത്തെ കൊച്ചു കൊച്ചു മേഘപാളികളില്‍ സുക്ഷിച്ചു നോക്കി നോക്കി,ഇഷ്ട രൂപങ്ങള്‍ നിനച്ചെടുത്ത് മണിക്കുറുകളോളം സ്വയം മറന്നിരിക്കും.
കുടുംബം പുലര്‍ത്താന്‍ ജോലി തേടി ഇവിടത്തെ ചെറുപ്പക്കാര്‍, ആദ്യം മദ്രാസിലേക്കും, ബോംബെയിലേക്കും പിന്നെ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും പോകാന്‍ പുഴ കടന്ന്  ഷൊര്‍ണൂരിലെ തീവണ്ടി ആപ്പിസിലേക്ക്‌ വണ്ടി കയറാന്‍ പോയി.നാലുകെട്ടുകളും,ഓലപ്പുരകളും പതുക്കെ കോണ്‍ക്രീറ്റ് ഭവനങ്ങളായി രൂപാന്തരം പ്രാപിച്ചു തുടങ്ങി. കനാല്‍ വരമ്പത്ത് കൂടി വാഹനങ്ങള്‍ അനുസ്വുതം  ഒഴുകി.
ഗ്രാമത്തിലെ ഉത്സവങ്ങളും വിശേഷപ്പെട്ടവയാണ്.വേല മുളയിട്ടു കഴിഞ്ഞാല്‍,ദേവിയുടെ പ്രതിപുരുഷന്മാരായി എത്തിച്ചേരുന്ന പൂതനെയും തിറയെയും നിറഞ്ഞ ഭക്തിയോടെ നെല്ലും അരിയും നിലവിളക്കും വച്ച് ഓരോ വീട്ടുകാരും വരവേല്‍ക്കുന്നു. പിറകെ കൂടുന്ന ബാലസഖ്യത്തിന്റെ അകമ്പടിയോടെ ഓരോ വീട്ടിലും പൂതന്‍ കയറിയിറങ്ങും.പള്ളം ജാറം നേര്‍ച്ചയാണ് ഗ്രാമത്തിലെ മറ്റൊരു വിശേഷപെട്ട ഉത്സവം.
തിരുവാതിരയ്ക്ക്,മകയിരത്തിന്‍ നാള്‍ രാത്രി, മുത്തെയ്മയും, കാലനും, ചോഴികളും കൂടി പടി കടന്ന് വന്നു ആടിപ്പാടും. കമ്പിളി പുതച്ച് ഉലക്ക ആയുധമാക്കിയ ദീര്‍ഘകായനായ കാലനെ പേടിച്ച് കുട്ടികള്‍ വാതില്‍ പുറകില്‍ ഒളിച്ചു നില്‍ക്കും. നോമ്പ് നോറ്റ് പുത്തനുടുത്ത് ഇലക്കുറിയണിഞ്ഞു, കുംങ്കുമപ്പൊട്ടുതൊട്ട്, നവവധു പുത്തിരുവാതിര ആഘോഷിക്കാന്‍ ആകാംഷയോടെ പ്രിയതമന് വേണ്ടി കാത്തിരിക്കും.
മുല്ലക്കലെ വലിയ ആല്‍മരത്തിലെ സുന്ദരനായ ഗന്ധര്‍വന്‍,പുഴയില്‍ കുളിക്കാന്‍ പോകുന്ന കന്യകമാരെ കടക്കണ്ണ്‍  എറിഞ്ഞു മോഹിപ്പിക്കും.വെള്ള മുണ്ടും ഷര്‍ട്ടും, കഷ്ത്ത് കാലന്‍ കുടയുമായി പാടവരമ്പത്ത് കുടി കല്യാണാലോചനക്കാര്‍ പടികയറി വരുമ്പോള്‍, വടക്കേ വാതില്‍ തുറന്ന് വെപ്രാളത്തോടെ, ചായപ്പൊടിയും പഞ്ചാരയും പൊതിഞ്ഞെടുക്കാന്‍ അയല്‍ക്കാരി ഓടിപ്പാഞ്ഞെത്തുന്നതിലും ഞങ്ങള്‍ പുതുമ കാണാറില്ല.
പള്ളത്തിന്റെ സ്വന്തം, ദിവംഗതനായ കുഞ്ഞാമു ഹാജി, സന്‍മനസ്സും സല്‍പ്രവൃത്തികളും കൊണ്ടട് ഇന്നും മറക്കാനാവാത്ത വ്യക്തിത്വമായി,ബഹുമാന്യനായി ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു.പള്ളത്തെ സംഭവ വികാസങ്ങളെ നിരീക്ഷിച്ചു കൊണ്ട് പ്രിയംകരനായ കാദരിക്കയും.
ശിഷ്യ സമ്പത്ത് കൊണ്ടട് സമ്പന്നയായ, ഏറെക്കാലം ദേശമംഗലം സ്കൂളില്‍ അദ്ധ്യാപികയായി വിരമിച്ച സരോജിനി ടീച്ചര്‍,ആതുര സേവനത്തിന്‌ രാഷ്ട്രപതിയുടെ വിശിഷ്ട്ടസേവാമെഡലിന്  അര്‍ഹയായി, ഞങ്ങളുടെ അഭിമാനമായ ലഫ്നന്റ്റ് കേണല്‍ ചന്ദ്ര കരുമാങ്കുഴി, ശുദ്ധമനസ്ക്കനായ കുഞ്ഞമ്മാന്‍, സ്നേഹവും, സഹായമനസ്ഥിതിയും ലേശം കുറുമ്പുമായി, പടിയിറങ്ങി വരുന്ന അപ്പുഏട്ടന്‍, മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ സത്യം മരിക്കും വരെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ച് "കൃഷ്ണാ, ഗുരുവായുരപ്പാ,എന്ത് നിര്മിതാസ്യ ഈ കുട്ട്യോള് പറേണ്'' എന്നാക്രോശിച്ച അമ്മിണി ഏടത്തി. കലാവാസനയും ചിത്രകലയില്‍ പ്രാവീണ്യവും ഉണ്ടായിട്ടും ഗ്രാമീണനായി തുടര്‍ന്ന കുമാരന്‍. പിന്നെ പള്ളത്തെ ഖബറില്‍ കിടന്ന്, ഇന്നും എല്ലാവരെയും കളങ്കമില്ലാതെ സ്നേഹിച്ചുകൊണ്ട്, ഒരു വെള്ളാരം തുമ്പിയായി ഞങ്ങള്‍ക്ക് ചുറ്റും പറന്ന് നടക്കുന്ന പ്രിയപ്പെട്ട എന്ത്യ്യന്‍ മുത്താപ്ല. പച്ച നിറമുള്ള മണ്ണെണ്ണ കുപ്പിയുടെ കഴുത്തില്‍ കെട്ടിയ ചരട് പെരുവിരലില്‍ ചുറ്റി, പണിമാറ്റി, അന്തിക്കിത്തിരി മോന്തി, നിശ്ശബ്ദനായി, കനാല്‍ വരമ്പത്ത് കൂടി വീടണയുന്ന അയ്യപ്പനും ഒരു നിത്യ കാഴ്ച തന്നെ.വിറകു കീരുന്നതിനിടയില്‍ നാടന്‍ വിശേഷങ്ങളൊക്കെ രസകരമായി അവതരിപ്പിക്കുന്ന അബ്ദു. "മേലെ മാനത്തെ നീലിപുലയിക്ക് മഴ പെയ്താല്‍ ചോരുന്ന വീട്" എന്ന പാട്ട് കേട്ട്, "ന്‍റെ കുട്ടി,ന്റെ  സ്ഥിതിയും ഇപ്പൊ അതെന്നെ" എന്ന് വിലപിച്ച നീലിയും ഞങ്ങളിലൊരാള്‍ മാത്രം. ഇഷ്ട്ടികക്കളങ്ങളില്‍ പണിയെടുത്ത് ജാനുവും ശങ്കരനും, നൊമ്പരങ്ങളും ആത്മഹര്‍ഷങ്ങളും പങ്കുവച്ചു.ഗള്‍ഫ്‌ പണത്തിന്റെ  സമൃദ്ധിയിലും ചുവട് മറക്കാതെ കുഞ്ഞാന്‍ മാപ്പിള തന്റെ  നിഗമനങ്ങളുമായി ഞങ്ങളെ തേടിയെത്തി.ആകസ്മികമായി, അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ പ്രിയപ്പെ  ട്ടവരെ ഓര്‍ത്ത് ഒന്നിച്ചിരുന്നു കരഞ്ഞു.
വൃശ്ചികക്കാറ്റിന്റെ  സുഭിക്ഷതയില്‍ പാടത്ത് നിന്ന് ഓട മുറിച്ചു പമ്പരമുണ്ടാക്കി കുട്ടികള്‍ കളിച്ചു തിമര്‍ക്കുന്നതിന്റെ ചേലോന്നു വേറെത്തന്നെ.പതുക്കെ ഞങ്ങളുടെ ഗ്രാമത്തിലും മാറ്റത്തിന്റെ  കാറ്റൊഴുകി വന്നെങ്കിലും പള്ളത്തിന്റെ ഗ്രാമീണത്തനിമയും സാഹോദര്യവും എന്നുമുണ്ട്ടാകട്ടെ എന്നാണെന്‍പ്രാര്‍ത്ഥന.

Thursday, October 4, 2012

അമ്മ..........

അമ്മ..........

ഇനിയില്ല ആ  സ്നേഹസ്പര്‍ശ്ശം.......ഇനിയില്ല ആ സ്നേഹത്തണല്‍.............
എന്നിട്ടും വാത്സല്യം പൊഴിച്ച്, എനിക്ക് തുണയായി, നീലാകാശത്ത്
നക്ഷത്രമായി, എന്റെ  അമ്മ..........9/9/2012.

Saturday, September 8, 2012

സൌഹൃദം

സൌഹൃദം ചിപ്പിക്കുള്ളിലെ മുത്തുപോലെ പാകപ്പെട്ട്, മനസ്സിന്റെ ഉള്ളറയില്‍ കുടിയിരിക്കുന്നു. 

Thursday, August 2, 2012

പിറന്നാള്‍

സന്ധ്യയുടെ നിറവില്‍, ഒരു കുഞ്ഞു കേക്കും മനോഹരമായ ഒരു പൂക്കുടയും പിന്നെ ഞാനും മാത്രം.ഏകാന്തതയില്‍ സാന്ത്വനമായി ആ പൂക്കളുടെ മന്ദഹാസം.ഇപ്പോള്‍ മനസ്സിലെന്താണ്? ഒറ്റപ്പെടലിന്‍റെ സംഗീതം. സന്തോഷിക്കുക തന്നെ വേണം, ഒരു വര്‍ഷം കൂടി പിന്നിലേക്ക് ഓടി  മറഞ്ഞിരിക്കുന്നു.ഇന്നെന്‍റെ  പിറന്നാള്‍...

Saturday, July 28, 2012

മനസ്സ്.

മനസ്സിനൊരു  മാന്ത്രികതയുണ്ട്. ആസക്തിയുടെ തീവ്രതയില്‍ മനുഷ്യന്‍ ചിലപ്പോള്‍ വിഡ്ഢിയെപ്പോലെ നിര്‍ണ്ണയങ്ങള്‍ എടുക്കാന്‍ ശ്രമിക്കും. വിവേചനശക്തിയും, വിശേഷബുദ്ധിയും അതിനു തടയിടുന്നു.

സത്യം

ഒരിക്കലും നിഷേധിക്കാനാവാത്ത സത്യം, മരണം. അതുപോലെ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത് പ്രതീക്ഷ. അര്‍ത്ഥം നിറഞ്ഞ,പലതരം ഇഷ്ടങ്ങള്‍ മനസ്സ് നിറക്കുന്നു. ജീവിതം സംഗീതമയമാകുന്നു.

Tuesday, July 24, 2012

ഓര്‍മ്മത്തെറ്റുകള്‍.

''എണീക്കൂ.... ഇന്ന് പിറന്നാളല്ലേ...പൂമരങ്ങള്‍ നിറഞ്ഞ ഇടവഴിയിലൂടെ, കൈകള്‍ കോര്‍ത്തുപ്പിടിച്ചു സ്വപ്നം കണ്ടു നടക്കാം എന്ന് പറഞ്ഞുറപ്പിച്ചല്ലേ ഇന്നലെ നമ്മള്‍ ഉറങ്ങിയത്?'' ആദ്രമായ മിഴികളില്‍ അല്‍പ്പം കുസൃതി ഒളിപ്പിച്ച്‌ യാത്രക്ക് തെയ്യാറായി അവള്‍. യൌവ്വനം വിടപറയാത്ത, സുന്ദരിയായ, അവളുടെ കൈവിരലുകള്‍ എത്ര മൃദുലവും ചന്തമേറിയതുമാണെന്നു കൌതുകം പുണ്ടു. അസുലഭമായ എന്തോ വലയം ചെയ്തപോലെ.
''അച്ഛാ..ഉണര്‍ന്നില്ലേ ഇനിയും? ഏട്ടനിപ്പോള്‍ വിളിച്ചിരുന്നു. അമ്മയുടെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനവും, അവാര്‍ഡ് ദാനവും നാളെയാണത്രെ.'' സ്വപ്നം ഫലിക്കുമെന്നത് നേരാണോ? അതും പുലര്‍ച്ചെയുള്ളവ? അറിയില്ല... എന്നാലും മോഹിച്ചു പോകുന്നു.......
പതുക്കെ വരാന്തയിലേക്ക്‌ നടന്നു.നല്ല മുല്ലപ്പൂമണം.അവള്‍ക്കേറ്റവും പ്രിയമായിരുന്ന മുല്ലപൂക്കള്‍....കയ്യെത്തും ദൂരത്ത് കസേര വലിച്ചിട്ടിരുന്നു സാകൂതം വീക്ഷിച്ചു.അവളുടെ മുഖം പോലെ ഭംഗിയാര്‍ന്ന പൂക്കളെ മെല്ലെ തലോടി.മിഴികള്‍ നിറഞ്ഞ് കാഴ്ച അവ്യക്തമാക്കി .
കണ്ണീരിനിപ്പോള്‍ ഉപ്പുരസം കുറഞ്ഞ പോലെ. അതിരാവിലത്തെ കുളിര്‍ക്കാറ്റിനും കിളിപ്പാട്ടിനും ഇത്ര സുഖവും, മാധുര്യവുമുണ്ടെന്നു  തിരിച്ചറിഞ്ഞതും ഈയ്യിടെ.
നീണ്ട നാല്‍പ്പതു വര്‍ഷങ്ങളിലെ വലിയ നഷ്ട്ടങ്ങള്‍.....ഒരിക്കലും ഇനിയവ തിരുത്താനാകില്ല.മനസ്സിന്‍റെ അടിത്തട്ടില്‍ വിമുഖതയോടെ ഒളിപ്പിച്ചു വച്ചിരുന്ന ചില ഭാവനകള്‍ ഇപ്പോള്‍ നൃത്തമാടുന്നു.
വിശാലം ഇപ്പോള്‍ എന്തു ചെയ്യുകയാവും? മൃദു ഭാഷിണിയായി എന്‍റെ ജീവിതത്തില്‍ സംഗീതം നിറച്ചവള്‍....
നീതികരണമില്ലാത്ത, പാഴ്കിനാവുകള്‍ മാത്രം നിറഞ്ഞ് നില്‍ക്കുന്ന ഈ മനസ്സ് നീ കാണാതെ പോയതെന്ത്?
ചെറുപ്പത്തില്‍, വാശിയേറിയ ഒരുതരം വ്യഗ്രതയായിരുന്നു, ജീവിതത്തിന്‍റെ ഏണിപ്പടികള്‍ ഓടികയറാന്‍. കഠിനപ്രയത്നവും, തീവ്രമായ പരിശ്രമങ്ങളും അവ സഫലമാക്കി. ഇടവേളയില്‍ പച്ചപ്പാടങ്ങളും പുഴയുമൊക്കെയുള്ള ഗ്രാമത്തിലെ, പ്രതാപികളുടെ തറവാട്ടില്‍ പെണ്ണ് കാണാന്‍ പോയി.ഒരുനോക്കു കണ്ടു എന്നുമാത്രം. അനുരാഗ വിവശതയൊന്നും അനുഭവപ്പെട്ടില്ല. രണ്ട്‌ മാസം കഴിഞ്ഞ്‌ വിവാഹ നാളിലാണ് പിന്നെ കണ്ടത്. ആ കണ്ണുകളിലെ ശാന്തത ശ്രദ്ധയില്‍പ്പെട്ടിരുന്നു.
നഗരത്തിലേക്കുള്ള കൂടുമാറ്റം, അവളില്‍ ഭാവ ചലനങ്ങള്‍ നിറച്ചതായി തോന്നിയില്ല. ഒരു പക്ഷെ തിരക്കുകളില്‍ ശ്രദ്ധിക്കാനാകാത്തതാകാം. അപ്രിയമേതുമില്ലാതെ നിലവിളക്കുപോലെ,വീടാകെ നിറഞ്ഞു നിന്നവള്‍, മിഴിക്കോണിലൊളിപ്പിച്ച തുലാവര്‍ഷം പെയ്തിറങ്ങിയത് കണ്ടില്ലെന്നു നടിച്ച എന്‍റെ ചെയ്തികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നുറപ്പ്.
മിടുക്കരായ മക്കള്‍, അസുയാര്‍ഹമായ നിലയില്‍ അവരുടെ വളര്‍ച്ച. ഇടയില്‍ സഹനത്തിന്‍റെ ആഴിയിലെ തിരമാലകളെ വരുതിയിലാക്കി അവള്‍... വ്യസനിക്കാന്‍ കാരണങ്ങള്‍ ചികയാന്‍ അവസരങ്ങള്‍ ഇല്ലായിരുന്നു. ഒരിക്കല്‍ മാത്രം പ്രകൃതിയെ വല്ലാതെ പ്രണയിച്ചിരുന്ന അവള്‍ ഒരു യാത്രയെക്കുറിച്ച് സൂചിപ്പിച്ചു. മുനയോടിച്ച എന്‍റെ മറുപടി യാത്രയുടെ പാതയില്‍ മുള്ളായി മാറിയോ? പിന്നീടൊരിക്കലും ആവശ്യങ്ങളുടെ പട്ടിക സമര്‍പ്പിച്ചതായി ഓര്‍ക്കുന്നില്ല. തന്‍റെ ആദ്യ കവിത വെളിച്ചം കണ്ട ആഴ്ച്ചപ്പതിപ്പുമായി, പ്രഫുല്ലമായ മിഴികളുമായി അരികിലെത്തി....എന്‍റെ മനസ്സില്‍ സാഹിത്യത്തിനും, കവിതക്കും ഇടം തുലോം കുറവായിരുന്നു... എപ്പോളോ മക്കള്‍ പറഞ്ഞു... അമ്മയുടെ കവിതകള്‍ പുസ്തകമാക്കാം.
അവസാനത്തെ പ്രവൃത്തി ദിനത്തിന്‍റെ തലേന്ന് വിശാലം വന്നു അടുത്തിരുന്നു. പിന്നെ പറഞ്ഞു. ''നമുക്കിന്നു ഒരുപാട് സംസാരിക്കണം... യാത്രയിലെ, പാതയോരത്തെ പൂക്കള്‍ പോലെ ഓടിയോടി പിറകിലേക്ക് മറഞ്ഞ ദിവസങ്ങളെ ഓമനിക്കാം.നിറവാര്‍ന്ന ചില ദിനങ്ങളെ ഓര്‍മ്മകളുടെ സുഗന്ധം കൊണ്ട് പൊതിഞ്ഞു വക്കാം. ഇനിയെന്‍റെ വാക്കുകള്‍ കേള്‍ക്കു... മനസ്സ് നോവാതെ.....വെറുപ്പും വിദ്വേഷവും ഇല്ലാത്ത, സ്നേഹത്തിന്‍റെ  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ലോലമായ മനസ്സായിരിക്കുന്നു എന്‍റെത്. നാളെ ഓഫീസില്‍ നിന്നും തിരിച്ചെത്തിയാല്‍, നമ്മള്‍ പിരിയും. ഈ വിരഹം, ചിറകെട്ടി ഒതുക്കി നിര്‍ത്തിയ സ്നേഹപ്രവാഹമാണ്. ഈ അകല്‍ച്ച അനിവാര്യമാണ്... മനസ്സ് പറയുന്നതും അതാണ്‌.'' അത്ഭുതമാണ് തോന്നിയത്.
വര്‍ഷങ്ങള്‍ എനിക്ക് സമ്മാനിച്ചതെന്ത്? സ്നേഹത്തിന്‍റെ അളവുകോല്‍ എന്താണ്? സ്നേഹിച്ചിരുന്നു... തീര്‍ച്ച... ഒരു ചെറുസ്വാര്‍ത്ഥതയുടെ മേലാപ്പുചുടിയിരുന്നോ? ഒന്നിച്ചൊരു യാത്ര , സ്വന്തമായ സുന്ദരനിമിഷങ്ങള്‍....ഒന്നും ഓര്‍ത്തെടുക്കാനാകുന്നില്ല. ഈ നിരാസത്തിലൂടെ വിശാലം പറയാതെ പറഞ്ഞതും അതൊക്കെ തന്നെയല്ലേ?
വിട പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല....പടിക്കല്ലുകള്‍ ഇറങ്ങും മുന്‍പ്, വലതുകൈപ്പടം അവളുടെ കൈകളിലോതുക്കി, സങ്കടത്തിന്‍റെ പൂക്കൂട സൌമ്യമായി നല്‍കി കൊണ്ട്, മൃദു ചലനങ്ങളോടെ നടന്നകലുമ്പോള്‍ വിശാലം തിരിഞ്ഞു നോക്കിയതെ ഇല്ല......

Sunday, July 8, 2012

പ്രണയചിന്തകള്‍,

പ്രണയം അനന്തമായ പ്രതീക്ഷയാണ്, പടര്‍ന്നു കയറുന്ന മുല്ലവള്ളിപോലെ. പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളും അതിന്‍റെ ഭാഗവും.മോഹങ്ങളും ഭാവനയും അതിരുകളില്ലാത്ത നീലാകാശംപോലെ.

എഴുത്ത്.

സര്‍ഗ്ഗാത്മഗത ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. എഴുത്തുകാര്‍ അവരുടെ മനസ്സ് പറയും പോലെ, അന്യര്‍ക്ക് അരോചകമാകാത്ത വിധത്തില്‍ എഴുതുകയും സമുഹത്തില്‍ ഇടപെടുകയും വേണമെന്ന പക്ഷക്കാരിയാണ് ഞാന്‍.



Wednesday, June 6, 2012

തേങ്ങലുകള്‍

തേങ്ങലുകള്‍ക്ക് ശ്രുതിയുണ്ട്. നിഴലുകള്‍ മന്ദഹസിക്കാറുണ്ട്. വിരഹം പ്രണയത്തിനെ സ്വപ്നം കാണും. നോവിനു നേരെ മുഖം തിരിച്ചേക്കുക.

Friday, May 25, 2012

ചിന്ത

ചില സങ്കടങ്ങള്‍ തിരുനെറ്റിയിലെ
കുങ്കുമം പോലെ തിളങ്ങും.
വിശകലനങ്ങള്‍ വഴി വിളക്കിലെ
മങ്ങിയ വെളിച്ചം മാത്രം.
ഇല പൊഴിക്കാത്ത
ഒറ്റമര തുഞ്ചത്തെ
നനുത്ത ശിഖരത്തില്‍
വിഷാദം ഊഞ്ഞാലാടി.
വാനോളമെത്തുന്ന
മോഹവള്ളി വളര്‍ത്താന്‍
ഒരിറ്റു കണ്ണീര്‍ മതി.
പൂ വിരിയാതിരിക്കില്ല.

Sunday, May 13, 2012

മാതൃ ദിനം

പ്രത്യേകമായി ഒരു ദിവസം മാതൃദിനമായി ആചരിക്കണം എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും പുതുതലമുറയിലെ ചെറിയൊരംശം കുട്ടികളെ മാതൃസ്നേഹത്തിന്‍റെ മഹനീയത ഓര്‍മപ്പെടുത്താന്‍, ഒരു ചികിത്സയുടെ ഫലം ഇത് നല്‍കും എന്ന് തോന്നുന്നു. ഇന്ന്, അവരെ അമ്മയുടെ നിസ്സീമ സ്നേഹത്തിന്‍റെ, ത്യാഗത്തിന്‍റെ ഓര്‍മകളിലേക്ക് മടങ്ങാന്‍ ഒരു നിമിഷം പ്രേരിപ്പിച്ചെങ്കിലോ? 



Saturday, May 12, 2012

സൃഷ്ടി

സൃഷ്ടി പരമമായ സത്യമാണ്. പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കുക അന്തര്‍ലീനമായ ശക്തിയും. വളര്‍ച്ചക്ക്  ചൈതന്യവും   ധര്‍മ്മവും അകമ്പടിയേകുന്നു. അടിസ്ഥാനമായ ഭൂമി ദേവി  സര്‍വം സഹയും.

Tuesday, May 8, 2012

അപ്പുറം


വാഗ്ദാനങ്ങളുടെ മുനയോടിക്കാതെ
കാമനകളെ ജാലകത്തിന്‍റെ
ഇടതുവശത്താണ് ചാരി നിര്‍ത്തിയത്.
കാറ്റിനു ചിരിച്ചൊഴിയാന്‍
ചെറിയൊരു നടവഴിയും കരുതി വച്ചു.
മോഹഭംഗങ്ങള്‍ കാര്യമാക്കാനില്ല.
ഒറ്റപ്പടിയുള്ള മുഖ മണ്‍ഡപം പണിയാം.
സങ്കടത്തിന് നേര്‍രേഖയായ്
പറന്നുയരാന്‍ ഒറ്റ ചില്ലോട് മേയണം.
പൂക്കാത്ത കാടപ്പോള്‍
തിളങ്ങാന്‍ തുടിക്കും.
അപ്പുറത്തെന്താണ്?

Saturday, April 14, 2012

ജീവിതം

ഫാന്റസിയും ഗൃഹാതുരത്വവും സമന്വയിപ്പിച്ച  ജീവിതം തുളുമ്പി നില്‍ക്കുന്നു.  വീടിനടുത്തെ പുഴയോരത്തെ ആല്‍മരത്തിലെ ഗന്ധര്‍വ്വനുമായി ചങ്ങാത്തം കൂടി ചിലവഴിച്ച മനോഹരമായ കൌമാര ദിനങ്ങളിലേക്കെന്‍റെ മനസ്സ് ഒരു ചിത്രശലഭമായി പറന്നുപോയി.

Friday, April 13, 2012

വിഷു

ജനലിന് പുറത്തെ പൂ മരത്തിലിരുന്നു മധുരമായി പാടുകയാണൊരു പൂങ്കുയില്‍. കൊന്നപ്പുവിന്‍റെ മനോഹാരിതയും, കണിയൊരുക്കലിന്‍റെ തിരക്കും കാതങ്ങള്‍ക്കകലെ. ഇവിടെ വിഷുപക്ഷിയുടെ പാട്ടും അമ്മയുടെ അളവറ്റ വാത്സല്യരേണുക്കളുമില്ല.പൂന്തോട്ട നഗരത്തില്‍ ഏകാന്തതയെ നെഞ്ചിലടക്കി,      സങ്കടം ചാലിച്ച കളഭക്കുറി നാളെ ഞാന്‍ നെറ്റി യിലണിയുക തന്നെ ചെയ്യും.നാളെ വിഷുവാണ്..........  

Wednesday, April 11, 2012

നന്ദി.

ഏകാന്തത, പ്രണയം, നോവ്‌, കളിചിരികള്‍, വേദാന്തം, വിരഹം, ആത്മാര്‍ത്ഥത പിന്നെ ജീവന്‍റെ തുടിപ്പുകളും.....ഒക്കെ വായിച്ചു സ്വയം നഷ്ട്ടപെട്ടിരിക്കുന്നു എന്‍റെ മനസ്സ്. ഈ വര്‍ണ പുഷ്പ്പങ്ങള്‍ വിതറി ഈ സായാന്ഹം ചേതോഹരമാക്കിയതിന്........ നന്ദി.

കവിത

 കവിതയുടെ വഴികള്‍ നിര്‍വ്വചനങ്ങള്‍ക്കതീതമാണ് അല്ലെ? മനസ്സില്‍ നിറയുന്ന അക്ഷര കൂട്ടുകളെ അനുനയിപ്പിക്കുക. അവ ഭാവനകളുടെ ചായം അണിയട്ടെ. ഒളിച്ചും പതുങ്ങിയും  മിഴി നിറച്ചും, പിന്നെ ഒരു ഗുഡമന്ദസ്മിതം എടുത്തണിഞ്ഞും വിഹ്വലതയോടെ ഓരോ ചുവടിലും മൃദു ചലനങ്ങളോടെ ഇപ്പോഴും എനിക്കൊപ്പം........ 

Saturday, April 7, 2012

അവധിക്കാലം

പ്രവാസത്തിന്‍റെ നോവും നന്മകളും തല്‍ക്കാലം വാത്മീകമണിയട്ടെ. നോക്കു, പുതിയ വീടിന്‍റെ മുറ്റത്തെ പൂച്ചെടിയില്‍ ഒരു വര്‍ണശലഭം. മാവിന്‍ ചില്ലയില്‍ ഒളിച്ചിരുന്ന് പൂങ്കുയില്‍ ഈണത്തില്‍ പാടുന്നത് കേട്ടില്ലേ? വന്നണയുന്ന അവധിക്കാലം ആഹ്ലാദഭരിതമാകട്ടെ.


നിളയും ഞാനും.

ഒരു പുഴ വിടര്‍ന്നു പടര്‍ന്നു ചാഞ്ചാടി
വിതാനത്തിലലിയാന്‍ കൊതിച്ചു
മന്ദഹാസമണിഞ്ഞു നിര്‍മലയായ്
ഓളങ്ങള്‍ ഇളക്കി മന്ദാകിനിയായി
ഗമിച്ചു വിദൂര മോഹപുര്ത്തിക്കായ്.

നെഞ്ചു പിളര്‍ന്ന മഹാ നോവിനെ
തലോടി ഉണക്കാന്‍ കൈകള്‍ വിടര്‍ത്തി
അരുതെന്നു കെഞ്ചി വൃദാ യത്നിച്ചു
നിശ്ശബ്ദം കരഞ്ഞു നിസ്സഹായയായി
മൃത്യു കാത്തുകിടന്നു.

കാലം വെള്ളി കെട്ടിയ കൂന്തലില്‍
പ്രാണനെ കെട്ടിയിട്ടു
വിഷാദ കരിമഷിനീര്‍ പടര്‍ന്നൊഴുകി
പൂരക ചിത്രങ്ങള്‍ പോലെ നാം.

പങ്കു വെക്കുവാന്‍ കൊതിക്കുന്നു ഞാന്‍
നാം വേര്‍പിരിഞ്ഞ ഇന്നലെകളുടെ
നാള്‍വഴികള്‍ തന്‍ ഹര്‍ഷ നിമിഷങ്ങളെ
ദൃഡ സൌഹൃതം ഇഴതെറ്റാതെ കാത്തു വെച്ചു
പിന്നൊരുനാള്‍ ഓര്‍ത്തിരുന്നൊരു
മഴത്തുള്ളി മാല കോര്‍ക്കാനായ്‌.

ഒരു സ്വകാര്യം കാതിന്നോര്‍മ്മച്ചെപ്പിന്‍
ചെറു സുഷിരത്തില്‍ ഒളിപ്പിച്ച്
ഒരു മര്‍മര സംഗിതം
മാറ്റൊലിയായ് അലിയിച്ച്‌
മന്ദഹസിച്ചു നാം ......

ഇന്ന് വിഷാദം പേറി
സാക്ഷയിട്ട വാതായനത്തിന്‍ മുന്നില്‍
നിര്‍ന്നിമേഷരായ് നില്‍പ്പു നാം
മോഹവെളിച്ചം കൊതിച്ചു
നിലാപക്ഷികള്‍ പോല്‍.

വൃദ്ധരായ് തണല്‍ പതുക്കെ വിരിയുന്ന നിമിഷത്തിനായ്
കത്തുന്ന സൂര്യ താപത്തിന്‍ മഹാമെയ്താനത്ത്
സായുജ്യ മോഹങ്ങള്‍
നറു മൊട്ടായ് വിരിയാന്‍ കാത്തു കാത്ത്
മനസ്സിന്‍ വേപഥു മാത്രം കൂട്ടിനായ്.



Thursday, January 19, 2012

എന്‍റെ പുഴ.

നിറഞ്ഞൊഴുകുന്ന
നിറ ചാര്‍ത്തില്‍
വെണ്മ പുതച്ച്
നീല പൊന്‍മാനെ പോലെ 
അകലം സൂക്ഷിച്ച്‌
ഒന്നും പറയാതെ,
ഒരിക്കലും പൂ 
ചൂടില്ലെന്നു നിനച്ച
ഈ മരച്ചുവട്ടില്‍
മര്‍മരങ്ങളുമായി
ഇന്നലെ വന്നണഞ്ഞ്
കഥ കൂട്ടിന്‍റെ ചെപ്പ്
ഭദ്രമായടച്ചുവച്ച്
ഒഴുകിപ്പോകും വഴി
വെറുതെ ചിരിക്കുന്നുണ്ടായിരുന്നു
എന്‍റെ പുഴ.




Sunday, January 1, 2012

അത്ഭുതങ്ങള്‍.

കാലം പിന്തിരിയുന്നില്ല. പുതിയ പൂക്കള്‍, പഴയ ആകാശത്ത് പുതിയ വെണ്‍ മേഘങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവച്ചു നമ്മളും. ഓരോ പുലരികളും ഉജ്ജ്വലമാകട്ടെ. നാളെകള്‍ പ്രതീക്ഷകളാണ്.  മണിച്ചെപ്പ്‌ പതുക്കെ പതുക്കെ തുറന്നു നോക്കണം. അത്ഭുതങ്ങള്‍.....ഒരായിരം....എന്‍റെ മാത്രം.