Saturday, December 1, 2012

നിളയുടെ തീരം വിളിക്കുമ്പോള്‍


നിളയുടെ തീരത്തെ എന്റെ പ്രിയപ്പെട്ട ഗ്രാമത്തില്‍ നിന്ന് നവവധുവായി, വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാംഗ്ലൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍, ഞാന്‍  യവ്വനത്തിലേക്ക് കാലുന്നിയിരുന്നതേ ഉണ്ടായിരുന്നുള്ളു..പിന്നെ ഒരു കൊച്ചു വീട്ടില്‍ ജീവിതം ആരംഭിച്ച ആ നാളുകളില്‍ എന്നും അത്ഭുതത്തോടെയാണ്‌ നഗരത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചത്‌..
അതിരാവിലെ വാതില്‍ക്കല്‍ മുട്ടിവിളിക്കുന്ന പൂക്കാരി,ഈണത്തില്‍ നീട്ടി വിളിക്കുന്ന ചീര വില്പനക്കാരി. അന്യ നാട്ടുകാരിയായ പെണ്‍കുട്ടിയോട് സഹാനുഭുതിയോടെ മാത്രം പെരുമാറുന്ന നാട്ടുകാര്‍.. നേര്‍ത്ത മഞ്ഞു മുടിക്കിടക്കുന്ന പ്രകൃതിയെ കണികണ്ട് ഉണര്‍ന്നിരുന്ന സുന്ദരമായ പ്രഭാതങ്ങള്‍.
ഭാഷാപ്രശ്നം ഇവിടത്തുകാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലില്‍ പതുക്കെ അലിഞ്ഞില്ലാതാകാന്‍ തുടങ്ങി. നിറയെ പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ കൂടി, സംഗീതം നിറഞ്ഞ മനസ്സുമായി, വെറുതെ നടന്നു പോയ സായാന്ഹങ്ങളില്‍ ഈ ഉദ്യാനനഗരം ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്ന് തോന്നി.
പുതുമകളുടെ ഓളങ്ങള്‍ നിലച്ച ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, എന്നില്‍ എന്റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ പതുക്കെ ഉണരാന്‍ തുടങ്ങി. പഞ്ചാര മണലില്‍ ഉരുണ്ട് നീന്തിത്തുടിച്ചു, വെള്ളാരം കല്ലുകള്‍ മുങ്ങിയെടുത്ത് എന്റെ ബാല്യം വര്‍ണ്ണാഭമാക്കിയ ദിവസങ്ങള്‍ സമ്മാനിച്ച, എന്റെ നിളയുടെ തീരം ഇപ്പോള്‍ ദൂരെയാണ്. ഇവിടെ ജനല്‍ തുറന്നിട്ടാല്‍ കാണാന്‍, കുന്നിറങ്ങി ആരവത്തോടെ വരുന്ന മഴയില്ല. പിന്നെ കര്‍ക്കിടകത്തില്‍, ശ്രീ ഭഗവതിക്ക് വക്കാന്‍ ദശപുഷ്പ്പങ്ങള്‍ തേടി അലയുംമ്പോഴത്തെ, മഴക്കാറണിഞ്ഞ കറുത്ത സായാന്ഹങ്ങളില്ല. കൌമാര സൌഹൃദങ്ങളുടെ പവിത്രത പേറുന്ന സന്തോഷകരമായ സ്കൂള്‍ ദിനങ്ങളില്ല. കറുക നാമ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച, മഞ്ഞുതുള്ളികള്‍ ഇറ്റു വീഴുന്ന, പാതിവിടര്‍ന്ന ചെമ്പരത്തി പൂക്കളില്ല. കന്മഷം തൊട്ടുതീണ്ടാത്ത, ഊഷ്മളമായ, സ്നേഹബന്ധങ്ങള്‍, അവ വളരെ, വളരെ അകലെയാണെന്ന അറിവ് എന്‍റെ മനസ്സില്‍ സങ്കടം നിറച്ചു.
ഉദാസീനതയില്‍ എന്റെ ദിവസങ്ങള്‍ മെല്ലെ നിര്‍വ്വികാരമാകാന്‍ തുടങ്ങി. ഗൃഹാതുരത്വത്തിന്റെ വേദനയില്‍ മയങ്ങിപ്പോയ തണുത്ത പകലുകളില്‍ ഉണര്‍ന്നെണീക്കുമ്പോള്‍, മനസ്സില്‍ കടുത്ത നഷ്ടബോധം തിങ്ങി നിറഞ്ഞു.
പിന്നെ മാതൃത്വത്തിന്റെ അഭിമാനകരമായ ദിനങ്ങളില്‍ ഞാന്‍ കര്‍മ്മ നിരതയായി. മനസ്സിനെ സാഹചര്യങ്ങള്‍ക്കനുസൃതമായി പെരുമാറാന്‍ പാകപ്പെടുത്തിയെടുക്കുന്നതില്‍ വ്യാപ്രുതയായി. ഈ നാട്ടുകാരുടെ സഹിഷ്ണുത നിറഞ്ഞ സന്‍മനസ്സും സൌഹൃദവും, എന്നും ആദരവോടെ നോക്കികണ്ടു. അന്നവും വസ്ത്രവും സ്നേഹവും തന്ന് പോറ്റി വളര്‍ത്തുന്ന ഈ മഹാനഗരം, എന്തൊക്കെ പോരയ്മകളുണ്ടെങ്കിലും, ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്ന അറിവ് എന്നില്‍ ബലപ്പെട്ടു.
നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളില്‍ ഭാഗഭാഗാകേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സു മന്ത്രിച്ചു ...ഈ നഗരത്തിന്റെ നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള മനസ്സാന്നിധ്യം ഉണ്ടായേ മതിയാകു എന്ന്. സ്നേഹവും, നന്മയും, കാരുണ്യവും ഹൃദയത്തില്‍ സുക്ഷിച്ചാല്‍, എന്നും എവിടെയും കാലിടറാതെ മുന്നോട്ടു പോകാനാകുമെന്ന വിശ്വാസം എന്നില്‍ വേരുറച്ചു. ഇവിടത്തെ നീണ്ട പ്രവാസജീവിതത്തിനിടയില്‍ നല്ലതും ചീത്തയുമായ പല കാഴ്ചകള്‍ക്കും സാക്ഷിയാകേണ്ടി വന്നു. എങ്കിലും സന്തോഷകരമായ ഒരുപാടു വര്‍ഷങ്ങള്‍ എന്നെ തഴുകി പുണര്‍ന്നു കടന്നു പോയി.
വിലപ്പെട്ട ഏറെ സൌഹൃദങ്ങളും ഇക്കാലം എനിക്ക് നേടിത്തന്നു. എങ്കിലും, എനിക്ക് എന്റെ നാട്ടിന്‍ പുറത്തെ, സ്നേഹം കൊണ്ട് മേഞ്ഞ പത്തായപ്പുര മതി. സ്വച്ചന്ദമായ ഇളം കാറ്റുകൊണ്ട് പ്രകൃതി രമണീയതയില്‍മുഴുകി,തെളിനീരോഴുകുന്ന അറ്റകഴായകള്‍ ചാടികടന്ന്, ഞാറ്റു പാട്ടും കേട്ട് സ്വയം മറന്ന് നടന്നു പോകണം. ദുരെ മലകള്‍ക്കിടയില്‍, മാനത്ത് ചെഞ്ചായം പുശി, പതുക്കെ പടിയിറങ്ങിപ്പോകുന്ന അസ്തമയ സൂര്യനെ കാണണം. വിഷുപ്പക്ഷിയുടെ ഈണത്തിലുള്ള പാട്ട് കേട്ട് എല്ലാം വിസ്മരിച്ചിരിക്കണം. പിന്നെ ഓണപാട്ട് പാടി, കൊച്ചു പൂക്കളം തീര്‍ത്ത്, പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതിയുടെ സൌന്ദര്യം ആവോളം ആസ്വദിക്കണം.
ജീവിതത്തിന്റെ ഏറെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണിരിക്കുന്നു. ഇന്നും ഞാന്‍, ഗൃഹാതുരത്വം നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്കിനായി കാത്തിരിക്കുന്നത് വൃദാവിലാകാം. എങ്കിലും ആ വിചാരമില്ലാതെ ഒരു ദിവസവും കടന്നു പോകുന്നില്ല. 

No comments:

Post a Comment