Monday, June 6, 2016

പാഠം.


അവധാനത്തോടെ സമീപിച്ചപ്പോൾ
പാഠങ്ങൾ ഏറെ എളുപ്പമായിരിക്കുന്നു. ഇടുങ്ങിയ വഴിയിലെ കുറിയ നിഴലുകളിൽ കാതരത തിരഞ്ഞ്‌, തേഞ്ഞു പോയിരിക്കുന്നു പാദങ്ങൾ.
എന്താണ് ചില നക്ഷത്രങ്ങൾ കൂടുതൽ ജ്വലിക്കുന്നത്?

വിഫലത.

കാറ്റ് കീറിയ നിറം മങ്ങിയ പതാകയിൽ, കൈയ്യൊപ്പ് ചികയുന്ന വിഫലത. അകലത്തെ പൂത്തുലഞ്ഞ പാഴ്‌മരം ഒരു മരീചികയോ?

സന്ദേഹം.


തണുത്ത പകലിന് ചില തോന്നലുകൾ. രാവേറുംവരെ ആഭിജാത്യത്തോടെ നിലപാടുകളെടുക്കാം.മായും മുൻപെ എന്തോ ചിലത് മറന്ന്‌ വക്കാം, അടുത്ത പുലരിയിൽ അതൊന്നും ഓർത്തെടുക്കാൻ മിനക്കെടാതെ.

ചിന്തകൾ.....

സ്വരുക്കൂട്ടിവച്ച സ്വപ്നങ്ങളെ കാറ്റ് ചിക്കിപ്പരത്തിയിട്ടും, ഊഞ്ഞാലാടുന്നു വെറുതെ ഈ ചിന്തകൾ.....

മാപ്പ്.


വിസ്മരിക്കാന്‍ എളുതല്ല. മറവിയുടെ മറുപുറത്ത് ഓര്‍മ്മകള്‍ ചിലത് കോറിയിടുന്നു. ഓരോ ചുവടുകളും ചിത്രം വരക്കുമ്പോള്‍, സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുഞ്ഞുമാപ്പ് മതി.

പുതുമകള്‍.


അതിരില്ലാതെ നിര്‍ഗ്ഗമിക്കുന്ന പ്രവാഹം പോലെ,എന്നും മറന്നു വയ്ക്കാനായി ചിലതിനെ ഓര്‍ത്തിരിക്കണം. ഓരോ ചുവടിലും പുതുമയുണ്ട്. ചില പുഷ്പങ്ങള്‍ക്ക് സുഗന്ധമില്ല.ഇതാണ് ജീവിതം എന്ന്പറയാന്‍ പ്രാപ്തിയുമില്ല. ആകസ്മിതയുടെ നനഞ്ഞ വഴി എന്റേത് മാത്രം. കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കാം.

അകലെ.


വൃത്തമാർന്ന കുങ്കുമപ്പൊട്ട് മങ്ങി മറയുംപോലെ അകലാനും, മയങ്ങി ഉണർന്ന്‌ മരുപ്പച്ച തേടിയലയാനും,ഇനിയൊരു പ്രതലമില്ല.അകൽച്ചയുടെ പാതയോരത്ത് എന്തിനാണ് വിഫലമായ സ്വപ്നാടനം?

വഴികൾ.


വെറുതെ നടന്നു പോകാൻ വളഞ്ഞുപുളഞ്ഞ് ഇടുങ്ങിയ ഈ വഴി മതി.അതിരിലെ മരത്തിൽ ഉണങ്ങി വിളറിയ ഒരില. ചിലതൊക്കെ കടം വാങ്ങി നീയ്യും.

സത്യങ്ങള്‍.


പെണ്മനസ്സുകള്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍, കാറ്റത്ത്‌ വച്ച ചിമ്മിനി വിളക്കാണെന്നും പറഞ്ഞ് വെറുതെ ചിരിക്കരുത്. അത് ഉലഞ്ഞാടി വീണ്ടും ജ്വലിക്കും. പിന്നെ കത്തിപ്പടരും.

പാതകൾ


നീണ്ടു കിടക്കുന്ന പാതയിൽ ചിലതൊക്കെ മയങ്ങിക്കിടക്കുന്നു.വീണ്ടെടുക്കാനാവാത്ത പലതിനെയും പിന്നിലുപേക്ഷിച്ച് ഈ പ്രയാണം.പാതയോരത്തെ കുഞ്ഞുപൂക്കൾ എന്നോട് മന്ത്രിക്കുന്നതെന്താവും?

ഓർമ.


നിറവും മണവും വ്യസനവും ചേർന്ന കാതരമായ ഓർമകൾക്ക് വിശ്രമമില്ല. മുഖം പൊത്തി ഒളിച്ചോടാൻ,വഴിയിലൊന്നും കടമ്പയുമില്ല.ചിലതൊക്കെ വിചിത്രമാകുന്നത് ആകസ്മികമൊ?

വെയിൽ.


തിളയ്ക്കുന്ന വെയിലാണ്. തണുത്ത മൌനവും.എന്നിട്ടും കൈ കോർത്ത്‌ നടന്നു തീർത്തതെങ്ങിനെ?

നിശ്ശബ്ദത.


മോഹിപ്പിക്കുന്ന മാസ്മരികതയാണ്, നിശ്ശബ്ദതയുടെ തീരാരാഗങ്ങൾക്ക്. പാടിത്തീരാത്ത ലളിതഗാനങ്ങൾക്ക്, ഇനി ശ്രുതിയിടാം.

ഏകാന്തത.


മയങ്ങുന്ന മനസ്സ്.മറക്കാത്ത ചിലതിന്റെ മണിമുഴക്കം.ഒളിച്ചിരിക്കുന്ന ഏകാന്തതയിൽ പതുക്കെ വെയിൽ പടരുന്നു.

എന്തേ

രാവിലും പകലിലും പൈയ്തു തീരാത്ത പ്രശാന്തത പോലെ ഒളിഞ്ഞിരിക്കുകയാണ്, തീർഥത്തിന്റെ വിശുദ്ധിയാർന്ന ചില മോഹങ്ങൾ. അവിചാരിതമായി കൂടണഞ്ഞ നീലക്കുയിൽ ഇനിയും പാട്ട് നിർത്താത്തതെന്തെ?


അതിര്

ചാറ്റൽ മഴയിലും മങ്ങി മങ്ങി തെളിയുന്ന നിലാവ്,വിചിത്ര ഭാഷ അവലംബിച്ച് ചിലത് പറയാൻ വെമ്പുന്നുണ്ട്.മിനുപ്പുള്ള ഏതോ വിചാരമാവാം അത്.ഒന്നും പറയാതെ മറയരുത്. വിശാലമായ അതിര് നിന്റെതാണ്.

ഒറ്റ

ഒറ്റപ്പെട്ട ഒരു പകലായി ഞാൻ.കറുത്തിരുണ്ട നീലാകാശം മറച്ചതാരാവും ?

എന്തിനൊ....


ഭാവം കുട്ടു പിരിഞ്ഞ ഇന്നലെയുടെ, ഇരുണ്ട പടിഞ്ഞാറെ കോണിലെ നിറമില്ലാത്ത, പേരറിയാത്ത മരത്തിലെ ചുള്ളി കൊമ്പില്‍ മനസ്സ് കോര്‍ത്ത്, മുഖമില്ലാത്ത ഭ്രമിപ്പിക്കുന്ന വിരഹത്തിന്‍റെ സ്വാദറിയാന്‍, എന്തൊക്കെയൊ ത്യജിക്കാതെ വയ്യ. പാഴ്വയലില്‍ കതിര് ചികയുന്ന ഒറ്റക്കിളി.....

ചിന്താഭരിതം.

.


ശീർഷകങ്ങൾക്ക് അന്യമായ
എന്തോ, നിറഞ്ഞു തുവുന്നു.
നേരിന്റെ അകത്തളങ്ങളിൽ
വിസ്മയഭരിതമായ എകാന്തതയുണ്ട്.
നിസ്സംഗത വിളക്കി മിനുക്കി
പ്രാകൃതമായ ശിൽപപാടവം
നിശ്ചലം നിരീക്ഷിക്കാം.
കാഞ്ഞമനസ്സിന്റെ ഉർവരത
അതിരുകൾ ഭേദിക്കുമ്പോൾ
ഓർമകൾ വിളർത്തിരിക്കുന്നു.
ഉഛസ്ഥായിയിൽ പാടുന്ന വിഹ്വലത
ചിലതിനെ ചുറ്റി പലായനം ചെയ്യുന്നു.
പാതിയടഞ്ഞ മിഴികളിൽ
ഒരു വൃക്ഷം പൂത്തുലഞ്ഞു.