Wednesday, April 29, 2015

മഴ.......



മൂളിയണഞ്ഞ കാറ്റ്. ആലിപ്പഴം വിതറി ജനല്‍ച്ചില്ലുകളെ പിടിച്ചുലച്ച്, സ്വപ്നങ്ങളേ വാനോളമുയര്‍ത്തി, എന്നിലാകെ നിറഞ്ഞു പെയ്യുന്ന ആഘോഷമായി, മഴ......

Friday, April 24, 2015

ബാക്കി.



പറയാന്‍ ബാക്കി വച്ചത്
വിസ്മൃതമാകാതിരിക്കാന്‍,
ജലമര്‍മ്മരങ്ങള്‍ക്ക്
കാതോര്‍ത്ത് കരയാന്‍,
തോരാത്ത പൈയ്ത്തില്‍
വിരഹം തിരയാന്‍
പ്രിയമുള്ളവളെ,
നിന്‍റെ മനസ്സ് പങ്കുവക്കരുത്.
ഒറ്റച്ചിറകെങ്കിലും
മിനുക്കി വെക്കുക.

Monday, April 20, 2015

നീ മാത്രം.



ചിലമ്പണിയാന്‍,
ഉടവാളേന്തി ഉറഞ്ഞു തുള്ളാന്‍,
മൃദുലമായ പാദങ്ങള്‍
മഞ്ഞച്ചായത്തില്‍
ഒരിക്കലെങ്കിലും നീ
പരിത്യജിക്കുക.

ചില കഥച്ചുരുകള്‍ക്ക്,
ആദിയും അന്തവും
നീ മാത്രം.

Tuesday, April 14, 2015

വിഷു

അതേയ്, പുറത്ത് കാറ് വന്നപോലെ. ഒന്ന് എണീറ്റ്‌ നോക്കൂ.
എന്താ കല്ലൂ നെനക്ക്? രാത്രി രണ്ട് മണ്യാ.... ഉറങ്ങാന്‍ നോക്കു.

ഫോണ്‍ അടിക്കണ കേട്ടില്ലേ?
ആ, സ്നേഹക്കുട്ട്യാ.
പുറപ്പെട്ടോ നീയ്യ്‌?
ഏട്ടന്‍ വന്നോ അമ്മെ?
ഞാന്‍ പുറപ്പെടാന്‍ വിചാരിച്ചതാ.
ഇപ്പൊ മെയില്‍ വന്നു, നാളെ ഓഫീസില്‍ പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ചയുണ്ട്.
ഇപ്രാവശ്യവും കണികാണാന്‍ പറ്റും ന്ന് തോന്നുന്നില്ല.
ന്നാലും അമ്മേ, ഒക്കെ ഒരുക്കി വക്കണേ.....
ഇത്തിരി വാടിയാലും മറ്റന്നാള്‍ കാലത്ത് എനിക്ക് കാണണം....


പിന്ന്യേം ഫോണ്‍ അടിക്കുന്നു, അപ്പു ആവും.

അമ്മേ, സ്നേഹ എത്തിയോ?
കുട്ടികളുടെ പരീക്ഷ കഴിഞ്ഞു.
മീന അവളുടെ വീട്ടിലേക്ക് പോണം ന്ന് പറയുന്നു.
മൂന്ന് ദിവസത്തെ ലീവേ ഉള്ളു അവള്‍ക്ക്.
അമ്മ വയ്ക്കുന്ന സാമ്പാര്‍ കൂട്ടി വിഷുസദ്യ ഉണ്ണണം എന്നുണ്ടായിരുന്നു.
വിഷമിക്കരുത് ട്ടോ. അടുത്ത മാസം ഞാന്‍ വരണ്ട്.


ഹായ് അച്ഛമ്മേ, ഞാനും അമ്മിണീം നാളെ എത്തും ട്ടോ.
നമ്മള്‍ നാലാളും കൂടീട്ടല്ലേ,ഇപ്രാവശ്യത്തെ വിഷു കേമായിട്ട് ആഘോഷിക്കാന്‍ പോണ്?


അപ്പുനായരെ, പടിപ്പുര പൂട്ടണ്ടാട്ടോ.
ചില സ്വപ്‌നങ്ങള്‍ ഫലിക്കും ന്നല്ലേ പറയാ.......




Wednesday, April 1, 2015

ശബ്ദം.



ധ്വനിയടങ്ങാത്ത ചിലങ്കയാവണം.
അലയടങ്ങാത്ത പുഴയും.
അതിരുകള്‍ നിശ്ചയിക്കുന്ന
അരുതുകളെ, അടച്ചുവച്ചു
ഞാനൊരു സിന്ദൂരച്ചെപ്പില്‍.

മറവിയുടെ കയത്തിന്
തണുപ്പില്ല.......