Sunday, October 6, 2013

ചിത്രരേഖയുടെ ചില കണ്ടെത്തലുകള്‍.

ചിത്രരേഖയുടെ വിശാലമായ കിടപ്പുമുറിക്ക്, 
ചിത്രപ്പണിയുള്ള മരയഴികളുള്ള 
ഒരു കിളിവാതിലേ ഉള്ളു. 
എന്നിട്ടും ഒരുമാതിരി പുറം കാഴ്ചകളൊക്കെ
ആതുരതയോടെ വേര്‍തിരിച്ചെടുക്കാന്‍, 
ചെറിയൊരു ആയാസം പോലും ഇല്ലാതാവുന്നത് ,
ഇരുളിന്‍റെ തേര്‍വാഴ്ച അവള്‍ കടമെടുക്കുമ്പോളാവും. 
എന്നും ഇത്തിരി നിഴലും ഇരുട്ടും 
തോളത്തെ സഞ്ചിയില്‍ ഇടകലര്‍ത്തിയിട്ട്, 
നീണ്ടു പിരിഞ്ഞ് അസാരം നീളമുള്ള മുടി,
അലക്ഷ്യമായി വിടര്‍ത്തിയിട്ട്, 
കിളിവാതിലിന്റെ അഴികള്‍ക്കിടയിലൂടെ
നടന്ന്കയറിയ, ചെറിയൊരു പടവിന്റെ അറ്റത്ത്‌
അവളൊന്നും പ്രതീക്ഷിച്ചിരുന്നില്ല തന്നെ. 
എന്നിട്ടും നാലഞ്ച് വിചാരങ്ങള്‍ 
സഞ്ചിയില്‍ ചേക്കേരുകതന്നെ ചെയ്തു.
അതിശയങ്ങള്‍ക്ക് യൗവ്വനത്തിന്റെ തിളക്കം.
അഞ്ചാറടി വീതം നേരെയും തിരിച്ചും 
പാകമാകാത്ത പ്രാര്‍ത്ഥനകള്‍ 
പറന്നു പറന്നു വിലയം  പ്രാപിക്കുന്ന, 
അസ്വഭാവികമായ കാഴ്ച്ചയെ 
ഒട്ടും മിനക്കെടാതെ ത്യജിക്കാന്‍ 
രഹസ്യമായി നിര്‍ദ്ദേശിച്ചത് 
പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഘനമുള്ള മേഘം തന്നെ.
പടര്‍ന്നു നിറയുന്ന ജലരേഖയില്‍ മുഖം താഴ്ത്തി
എന്തോ തിരയാന്‍ തുടങ്ങിയ ചിത്രരേഖക്ക് 
ഇപ്പോള്‍ കാഴ്ച്ചയുടെ ഇരുണ്ട തെളിച്ചം തെളിഞ്ഞു കിട്ടി.




No comments:

Post a Comment