Thursday, May 29, 2014

സായന്തനം.



തേഞ്ഞ പാദുകം
കുരുക്കി മെല്ലവെ,
വലിഞ്ഞു നീങ്ങുന്ന
വിരസ വാര്‍ദ്ധക്യം.

പിടക്കുന്ന
നെഞ്ചിലൊതുക്കും-
സ്സങ്കടപ്പെരുമഴ
ഗര്‍ജ്ജിച്ചടുക്കുന്നു ദ്രുതം..

നാലുനാഴിക
അകലെയാണന്ന്,
മനസ്സുറപ്പിച്ച
അഗതി മന്ദിരം.

മിഴിവാര്‍ന്ന
ബാല്യവും,
തീക്ഷ്ണ യൌവ്വന
കുതൂഹലങ്ങളും,

തെളിഞ്ഞു പൂത്തൊരാ
നിറപ്പൊലിമയും,
വന്നണഞ്ഞ ജീവിത-
ജയാപജയങ്ങളും,

മറഞ്ഞു പോയരാ
മന്ദസ്മിതപ്പൊലിമയും.
കൊരുത്തിട്ടും,
കെട്ടു പിരിഞ്ഞ ഹാരവും.

കുനിഞ്ഞ തോളിലെ
പഴംസ്സഞ്ചിയിലൊട്ടാ-
ലസ്യങ്ങളെ
മടക്കിവച്ചു-
കൊണ്ടതിരുകള്‍
താണ്ടി നടന്നകലവെ,

ഊര്‍ന്നു വീഴുന്നു
നിരാശയാകവെ,
അടച്ചു വച്ചൊരു
വ്രണിത മാനസം.

കൊതിച്ചൊരു
മിഴിക്കടാക്ഷമാര്‍ദ്രമായ് ,
തുളുമ്പി വീഴുന്നു,
വഴിയിലെമ്പാടും.......

No comments:

Post a Comment