Tuesday, October 19, 2021

 തീരത്ത്.

ഉയർന്നും താണും, വളഞ്ഞുംപുളഞ്ഞും അന്തംവിട്ടിരിക്കുന്ന തീരത്തിന്, ഉത്തരമുള്ള ഒരു ചോദ്യമുണ്ട്.അത് ചോദിക്കാൻ ജാള്യതയുണ്ട്.അരികിലൂടെ ഒഴുകിപ്പോയ അസംഖ്യം അരുതുകളെ വലയിൽ കുരുക്കാനാവാതെ, അതിരുകൾ നിർമ്മിക്കാതെ ഒഴുകുന്ന ഉറവയിൽ വിശ്വാസത്തെ നനച്ച് പിഴിയാതെ, സ്വയം മറഞ്ഞ വലിയൊരു പുഴയുടെ കഥ.നിറഞ്ഞു പടർന്നൊഴുകാൻ പ്രതലമില്ലാതെ, ഗർത്തത്തിലേക്ക് മറഞ്ഞുപോയൊരു പുഴ.അഭിനിവേശത്തോടെ ആകാശത്തെ പുണർന്നവൾ.തെളിനീരായി സ്വയം ശുദ്ധീകരിച്ചവൾ.വൈഡൂര്യം പോലെ വെട്ടി ത്തിളങ്ങിയവൾ.പച്ചപ്പിനെ മാറിലണിഞ്ഞവൾ.ആയിരം കഥകൾ ഒളിച്ചുവച്ച് കഥയില്ലാതെ പുഞ്ചിരിച്ചവൾ.ആവേഗത്തോടെ ഒഴുകി, അരുതുകളിൽ മുഖം മറച്ചവൾ. ഇവിടെ ഒരു സങ്കടപ്പുഴ ഒഴുകിയിരുന്നോ... അതോ ഒരു ഭ്രമം മാത്രമോ...എന്നിട്ടും ഞാനെങ്ങിനെയാണ് ഈ പുഴയെ തിരഞ്ഞു, മേഘത്തുണ്ടായി മറഞ്ഞത്?

No comments:

Post a Comment