Tuesday, October 19, 2021

 വനിതാദിനം.

ചില ഓർമ്മകളും ചിന്തകളുമാണ്, വനിതാദിനം വീണ്ടും വന്നണയുമ്പോൾ തെളിയുന്നത്.സ്ത്രീക്കുള്ളിൽ തീർച്ചയായും സ്വത്വത്തിന്റെ കനലെരിയുന്നുണ്ട്.എപ്പോഴെങ്കിലും അതിന് ആളിക്കത്താൻ ഒരു കാറ്റ് വഴിതെറ്റി അതിലെ വന്നണയാറുണ്ടോ.ഏറിയ പങ്കും കനൽമൂടി കെട്ടു പോകുന്ന അവസ്ഥയാണ്.ഞെട്ടലോടെ വായിച്ചുപോകുന്ന പല വാർത്തകളും ചെറുക്കാനാവുന്നതായിരുന്നില്ലേ എന്ന് സങ്കടത്തോടെയും രോഷത്തോടെയും ആലോചിച്ചിട്ടുണ്ട്.സ്വന്തം വ്യക്തിത്വവും സുരക്ഷയും ഓരോ സ്ത്രീയും സ്വയം ഉറപ്പാക്കേണ്ട ഇന്നത്തെ അവസ്ഥയിൽ, അവൾ ഉണരേണ്ടതുണ്ട്.നിസ്സഹായതയുടെ മേലാപ്പുചുറ്റി അന്ധാളിച്ചു നിൽക്കുന്ന പ്രവണതയിൽ നിന്നും ഒരു ചുവടെങ്കിലും മുന്നേറുകയെന്നതാണ് ആദ്യപടി.പണ്ട് ഗ്രാമങ്ങളിൽ എല്ലാവരും പരസ്പരം അറിയുന്നവരും ആവശ്യസമയത്ത് സ്വന്തം പ്രശ്നമെന്നപോലെ പ്രതികരിക്കുന്നതും സാധാരണമായിരുന്നു.ഇന്ന് മാറിയ സാഹചര്യത്തിൽ ആ പ്രതീക്ഷ അസ്ഥാനത്താണ്.ഇന്നും സ്ത്രീ തീർത്തും സ്വതന്ത്രയും സുരക്ഷിതയുമാണ് എന്ന് തീർത്തു പറയാൻ കഴിയില്ല.കെട്ടു പിണഞ്ഞു കിടക്കുന്ന ദുരൂഹതയാണ് ഇന്നും ഭൂരിപക്ഷം സ്ത്രീ ജീവിതങ്ങളും.അവർ വിലയിടപ്പെട്ട വസ്തുക്കളായി മറഞ്ഞുപോകുന്നു.അവരുടെ കണ്ണുകൾ അദൃശ്യമായി മറച്ചിരിക്കുന്നു.അവരുടെ കാലുകൾ പൂട്ടിയിരിക്കുന്നു.ചിന്തകളെ വിലങ്ങണിയിച്ചിരിക്കുന്നു.സ്വയം പര്യാപ്തതയുടെയും, അറിവിന്റെയും, ആത്മവിശ്വാസത്തിന്റെയും കവചമണിഞ്ഞു മുന്നേറുക. മാന്യനും മനുഷ്യത്വമുള്ളവനുമായ പുരുഷനെ ഒപ്പം കൂട്ടുക.സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്.അവർക്ക് വേറിട്ട് മുന്നേറാനും, നിലനിൽക്കാനും, അവശേഷിക്കുവാനുമാകില്ല.
ഒരു പ്രത്യേക ദിവസം മാത്രം വനിതാദിനമായി ആചരിക്കുന്നതിനെ അനുകൂലിക്കുന്നില്ല.ഓരോ കുടുംബവും ശക്തിയോടെ മുന്നേറട്ടെ.സ്ത്രീകൾ ആദരിക്കപ്പെടട്ടെ.അവരുടെ നിസ്വാർത്ഥസേവനം,അവർ നയിക്കുന്ന പുതുതലമുറ ഒക്കെയാണ്, മുന്നിലെ നീണ്ടവഴിയിൽ പൂ വിരിക്കുക.
ഞാൻ കണ്ട തെളിഞ്ഞ കരുത്തുറ്റ വ്യക്തിത്വമാണ് എന്റെ അമ്മ. എട്ട് മക്കളെ പ്രസവിച്ച്‌ അവരെ സമൂഹത്തിന് ദുരന്തമാകാതെ സമ്മാനിച്ച ശക്തയായ, 98 വയസ്സുവരെ അഭിനന്ദനീയമായി ജീവിച്ച അഭിവന്ദ്യയായ അമ്മ.

No comments:

Post a Comment