Tuesday, October 19, 2021

 തിരുവാതിര. "ധനുമാസത്തിൽ തിരുവാതിര,ഭഗവാൻ തന്റെ തിരുനാളല്ലോ. ഭഗവതിയ്ക്ക് തിരു നോൽമ്പാണ്, അടിയങ്ങൾക്ക് പഴനോൽമ്പാണ്..."എന്ന പാട്ടും പാടി അയൽ പക്കത്തുള്ള സ്ത്രീകൾ എല്ലാവരും കൂടി പുലർച്ചെ പുഴയിൽ കുളിക്കാൻ പോകും.തുടിച്ചു കുളിക്കുകയാണ് പതിവ്.അപ്പോൾ മറ്റ് പാട്ടുകളും പാടും.മകയിരത്തിന്നാൾ രാത്രി 101 വെറ്റില മുറുക്കുന്ന ആചാരമുണ്ട്.തിരുവാതിര പുലർച്ചെ കുളികഴിഞ്ഞു വന്നാൽ പുത്തൻ വസ്ത്രങ്ങൾ ധരിച്ച്, ഇളനീർ വെള്ളത്തിൽ കൂവപ്പൊടി കലക്കിയതും ചെറുപഴവും കഴിക്കും. കാലത്ത് പ്രായഭേദമെന്യേ ഉഴിഞ്ഞാൽ ആട്ടം ഒരു ചടങ്ങാണ്. പ്രാതലിന് കൂവപ്പായസവും പുഴുക്കും.മകയിരത്തിന്നാൾ രാത്രി, കാലനും മുത്തശ്ശിയും ശിവന്റെ ഭൂതഗണങ്ങളായ ചോഴികളും കൂടി ഓരോവീട്ടിലും വന്ന് ചുവടുവച്ച് കളിക്കും.നെല്ല്, അരി, നാളികേരം,പഴം, മുണ്ട്, പൈസ ഒക്കെ കൊടുക്കും. ഉച്ചയ്ക്ക് കൈകൊട്ടിക്കളി ഉണ്ടാവും.വിവാഹം കഴിഞ്ഞ ആദ്യ തിരുവാതിര, പൂത്തതിരുവാതിര എന്ന പ്രത്യേകതയുണ്ട്. പുണർതത്തിന്നാൾ മകളെ വിവാഹം ചെയ്തയച്ച വീട്ടിലേക്ക് മുറുക്കാൻ കൊണ്ട് പോയിക്കൊടുക്കുന്ന ഏർപ്പാടും, വിരുന്ന് പോകുന്ന പതിവും ഞങ്ങളുടെ ഭാഗത്ത് ഉണ്ടായിരുന്നു.തിരുവാതിര പടിക്കലെത്തി നിൽക്കുമ്പോൾ, ഓർമകളിൽ മുഴുകാൻ എന്ത് രസമാണ്.

No comments:

Post a Comment