Tuesday, October 19, 2021

 തിലോദകം.

മഴ ചാറിക്കൊണ്ടിരിക്കുന്നു.കർക്കിടകപ്പെരുമഴ ഈ നഗരത്തിന് അന്യമാണ്.സ്വയം സംരക്ഷണത്തിന്റെ ഭാഗമായി ഓരോ വാതിലും കൊട്ടിയടക്കപ്പെട്ട വീടുകൾ...... കറുത്തിരുണ്ട മാനത്ത് തിമർത്ത് പെയ്യാൻ വെമ്പിനിൽക്കുന്ന മഴ....പുസ്തകം മാറത്തടുക്കി വേവലാതിയില്ലാതെ പതുക്കെ നടക്കുകയായിരുന്നു അവൾ.പെട്ടെന്ന് വന്നെത്തിയ മഴത്തുള്ളികൾ വന്ന് പൊതിഞ്ഞപ്പോൾ നടത്തം തീർത്തും പതുക്കെയാക്കി.വ്യത്യസ്‌തയായിരുന്നു അവൾ.നിലാവത്തും മഴയിലും വെയിലത്തും ഓരൊ ചുവടിലും നൃത്തം ചെയ്യാൻ കൊതിച്ചവൾ.വാക്കുകൾ നീന്തിത്തുടിക്കുന്ന പുഴപോലെ ഒരു മനസ്സ്....... ആരാണ് സ്വന്തം ഏകാന്തതയുടെ വാതിലിൽ മുട്ടുന്നതെന്ന് അത്ഭുതത്തോടെ, ആവേഗത്തോടെ വാതിൽ തുറന്നു. 98 വയസ്സിന്റെ പ്രഭചൊരിഞ്ഞ്,ശാന്തമായ മുഖത്ത് ഭാവങ്ങളില്ലാതെ കണ്ണുകളിൽ നോക്കി 'അമ്മ അകത്തേക്ക് കടന്നു.....കഴിഞ്ഞുപോയ 9 വർഷങ്ങളുടെ വിശേഷങ്ങൾ പങ്കിടാൻ തുലോം കുറച്ച് സമയം എന്നപോലെ.... അമ്മേ....ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ തീർത്തും ഒറ്റക്കാണ് ഞാൻ.ചിന്തകൾ നിറഞ്ഞ, നാടകീയമായ സന്ദർഭങ്ങളിൽ മനസ്സ് ഒളിപ്പിച്ചുവച്ച്,അഭിനയിച്ച്, ഞാനെന്നെ എന്നോ നഷ്ടപ്പെടുത്തിയിരിക്കുന്നു.വലയിൽ സ്വയം കുരുങ്ങാൻ സന്നദ്ധയായി നിൽക്കുന്നു. ഒരുകൈകൊണ്ട് പുറം തലോടി ഒന്നും പറയാതെ 'അമ്മ കേട്ടുകൊണ്ടിരുന്നു.ഒന്നും ഓർമ്മവരുന്നില്ല.ചുറ്റും ഒന്നുമില്ല.മനസ്സിൽ വിഷാദവും സങ്കടവും സന്തോഷവും ഇഴ ചേരുന്നില്ല.ലോലമായ മനസ്സുമായി വെറുതേയിരുന്നു.കണ്ണ് തുറന്നപ്പോൾ സന്ധ്യയായിരിക്കുന്നു.സത്യവും മിഥ്യയും കൈകോർക്കുന്ന ചിലതിനെ ഉപേക്ഷിക്കാനാവില്ല.... നാളെ കർക്കിടകവാവാണ്.പ്രിയപ്പെട്ടവർ അരൂപികളായി വന്നെത്തുന്ന ദിനം.എള്ളും പൂവ്വും ചന്ദനവും കറുകയും ചെറൂളയും ഉണക്കലരിയും ഒക്കെ ഒരുക്കിവക്കണം, പിന്നെ ദാഹജലവും.... നാളെ പുലരുമ്പോൾ സ്നേഹത്തിന്റെ, തിലോദകം സങ്കടത്തോടെ സമർപ്പിക്കാൻ നാക്കില മുറിക്കാൻ, അവൾ പുറത്തേക്കിറങ്ങി.

No comments:

Post a Comment